ടേക്ക് ഓഫിനിടെ വലിയ പ്രശ്നമുണ്ടായി, അഭിനയം എങ്ങനെയെന്ന് ചോദിച്ചപ്പോൾ ഫഹദിനോട് പറഞ്ഞത്; മഹേഷ് നാരായണൻ
മലയാള സിനിമയിൽ ഇന്ന് ശ്രദ്ധേയനായ ഫിലിം മേക്കറാണ് മഹേഷ് നാരായണൻ. എഡിറ്ററായി സിനിമയിലേക്കെത്തി പിന്നീട് സിനിമാട്ടോഗ്രാഫർ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ പല നിലകളിൽ ഇദ്ദേഹം കഴിവ് തെളിയിച്ചു. ടേക്ക് ഓഫ്, സീ യു സൂൺ, തുടങ്ങിയവ ആണ് മഹേഷ് നാരായണന്റെ ശ്രദ്ധേയ സിനിമകൾ.
ഇപ്പോഴിതാ അറിയിപ്പ് എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് മഹേഷ്. കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയത്.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. നേരത്തെ ചലച്ചിത്ര മേളകളിലും അറിയിപ്പ് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഹേഷ് നാരായണൻ.
കുഞ്ചാക്കോ ബോബനെ അറിയിപ്പിൽ നായകൻ ആക്കിയതിനെക്കുറിച്ചും ടേക്ക് ഓഫ് ഉൾപ്പെടെയുള്ള സിനിമകളെക്കുറിച്ചും മഹേഷ് നാരായണൻ സംസാരിച്ചു. ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ചാക്കോച്ചന് ചില ഇൻഹിബിഷനുകൾ ഉണ്ട്. അത് ഞാൻ കൂടുതൽ എക്സ്പ്ലോയിറ്റ് ചെയ്യും. ചില സീനുകൾ ഞാൻ ചെയ്താൽ ശരിയാവുമോ എന്ന ചിന്തയുണ്ട്. പക്ഷെ അത് ചർച്ചകളിലും കൂട്ടായ്മയിലും അലിഞ്ഞ് പോവും. എന്തുകൊണ്ടോ പതുക്കെ അതൊക്കെ മാറ്റി വെച്ച് ആ ക്യാരക്ടർ ആയി മാറി'
'ചാക്കോച്ചന്റെ രണ്ടാം വരവ് മുതൽ കുറേക്കൂടി പഠിക്കാനുള്ള താൽപര്യം കൂടി. പണ്ട് ഞാൻ പറയാറുണ്ടായിരുന്നു, നിങ്ങളുടെ 10 ശതമാനമേ ഉപയോഗിക്കാറുള്ളൂ എന്ന്. പുളളി ഇപ്പോൾ അത് ഉപയോഗിച്ച് തുടങ്ങി. ഇനി അങ്ങോട്ടുള്ള സിനിമകളിൽ അത് കാണുമായിരിക്കും'

'മലയൻകുഞ്ഞിൽ ഞാനെന്റെ ജോലി മാത്രമേ നോക്കുന്നുള്ളൂ. ഫഹദ് പെർഫോമൻസ് എങ്ങനെയുണ്ടെന്ന് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു'
'ഞാൻ പറഞ്ഞു, ഞാൻ നോക്കിയില്ല, എനിക്ക് വേറെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്ന്. അതൊക്കെ സജി നോക്കിക്കോളും, ലൊക്കേഷനിൽ എന്ത് പ്രശ്നം വന്നാലും അദ്ദേഹം നോക്കും. ടേക്ക് ഓഫിൽ തന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്'

'റാസ് അൽ ഖലൈമയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി വന്നവർക്ക് പ്രശ്നമുണ്ടായി, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫ്ലാഗ് വെച്ചിരുന്നു. അവരെല്ലാം അവിടെ ജോലിക്കാരാണ്. പാകിസ്താനികൾ ഉണ്ടായിരുന്നു. അവർക്ക് പേടി ആയി. അവരെ ഡിപ്പോർട്ട് ചെയ്യുമോ എന്ന്. അവർ സമരം നടത്തി, ഞങ്ങൾ വരില്ല എന്ന് പറഞ്ഞ്. സജി ഇവരെ ഒക്കെ പോയി സമാധാനിപ്പിച്ചു'

വിശ്വരൂപം സിനിമയിൽ 35 മിനുട്ടോളമുള്ള സീൻ നാലര മിനുട്ടുള്ള പാട്ടിലേക്ക് വെട്ടിച്ചുരുക്കി. ആ സമയത്ത് പ്രൊഡക്ഷൻ ഡിസൈനേർസും ലൈൻ പ്രൊഡ്യൂസേർസും വന്ന് എന്നോട് വളരെ രോഷാകുലരായി സംസാരിച്ചു. എത്ര രൂപയുടെ മെറ്റീരിയൽ ആണ് നിങ്ങൾ ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചു. കമൽ സാറിന് അതിൽ ബുദ്ധിമുട്ടില്ല.
സിനിമ ആയി കാണുമ്പോൾ രസച്ചരട് മുറിയാതെ നോക്കണം എന്നതാണ് ഉദ്ദേശ്യം എന്ന് അദ്ദേഹം പറഞ്ഞു, മഹേഷ് നാരായണൻ പറഞ്ഞു.
ഡൽഹി കഥാപശ്ചാത്തലമാക്കിയുള്ള സിനിമയാണ് അറിയിപ്പ്. ഫാക്ടറിയിൽ ജോലി ചെയ്യുന്ന രശ്മിയുടെയും ഭർത്താവ് ഹരീഷിന്റെയും ജീവിതത്തിൽ നടക്കുന്ന സംഭവം ആണ് സിനിമയുടെ ഇതിവൃത്തം.


Click it and Unblock the Notifications











