'ലാലിന്റെ കണ്ണുകൾ എന്നെ കണ്ടതോടെ നിറഞ്ഞു... ഒന്ന് കെട്ടിപിടിച്ചു, അമ്മ വളരെ പ്രൊട്ടക്ടീവായിരുന്നു'
ലോകത്ത് ഏറ്റവും ശുദ്ധമായ വികാരം അമ്മയും മകനും തമ്മിലുള്ളതാണ്. എത്ര പ്രായമായാലും അമ്മയുടെ മരണം മകന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എല്ലാ മരണങ്ങളും ദുഖമുണ്ടാക്കുമെങ്കിലും അമ്മയുടെ മരണം മകന് ഉണ്ടാക്കുന്ന ദുഖത്തോളം വലുതായി ഒരു മരണദുഖവും ഇല്ല. തിരിച്ചും അങ്ങനെ തന്നെ... മകന്റെ മരണം അമ്മയ്ക്കും തീരദുഖമായിരിക്കും. തൊണ്ണൂറ് വയസുള്ള രോഗബാധിതയായ ഒരു അമ്മ മരിക്കുമ്പോൾ മകൻ ദുഖിക്കേണ്ടതുണ്ടോ?.
അമ്മയുടെ ദുരിതകാലം അവസാനിച്ചുവെന്ന് ഓർത്ത് ആഹ്ലാദിക്കണ്ടേ? എന്നൊക്കെ ആളുകൾക്ക് തോന്നാം. പക്ഷെ സാധ്യമല്ല. അമ്മ എന്ന രൂപം മകനിൽ ഉണ്ടാക്കുന്ന ആവേശവും പ്രതീക്ഷയും വിശ്വാസത്തിനുമൊന്നും സമാനതകളില്ല. അതുകൊണ്ടാണ് അമ്മയുടെ നിശ്ചലമായ ശരീരത്തിന് മുന്നിൽ കണ്ണടച്ച് നിന്ന് മോഹൻലാൽ വിങ്ങി കരഞ്ഞത്.

മോഹൻലാൽ കരഞ്ഞില്ല. ഒരു സെലിബ്രിറ്റി നേരിടുന്ന ഏറ്റവും ദുരന്തമെന്നത് അവന്റെ യഥാർത്ഥ വികാരം ചില സാഹചര്യങ്ങളിൽ മറച്ച് വെക്കേണ്ടി വരും എന്നതാണ്. മോഹൻലാലിന് ഏറെ പ്രിയപ്പെട്ട വ്യക്തി അസ്തമിച്ചിരിക്കുന്നു. ആ മരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ശൂന്യതയാകും... മോഹൻലാലിന്റെ അമ്മയുടെ വേർപാടിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്... മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ കാർക്കശ്യക്കാരനായിരുന്നു.
മകന് ഇഷ്ടം സിനിമയാണെന്ന് മനസിലാക്കി അവനെ ചേർത്ത് പിടിച്ച് പിന്തുണച്ചത് എന്നും അമ്മയായിരുന്നു. അച്ഛന്റെ മുന്നിലേക്കുള്ള ലാലിന്റെ കവാടം പോലും അമ്മയായിരുന്നു. എല്ലാത്തിലും മോഹൻലാലിനെപ്പോലെ ചിരി കണ്ടെത്തുന്നയാളായിരുന്നു അമ്മയും.
എല്ലാത്തിലും നന്മ കണ്ടെത്തുന്നയാളുമായിരുന്നു. മകൻ സിനിമയിൽ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും വേദനിക്കുന്നതുമൊന്നും മോഹൻലാലിന്റെ അമ്മയ്ക്ക് കാണാൻ താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തന്മാത്ര കണ്ടശേഷം ബ്ലെസിയോട് അമ്മ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. താൻ സംവിധാനം ചെയ്ത സിനിമ അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണാടിവെപ്പിച്ച് കാണിക്കാൻ സാധിച്ചില്ലെന്ന സങ്കടം മോഹൻലാലിനുണ്ട്.
ഭർത്താവും മൂത്തമകനും മരിച്ചശേഷം മോഹൻലാൽ മാത്രമായിരുന്നു ശാന്തമ്മയുടെ ആശ്രയം. ആറോളം ആളുകളെയാണ് അമ്മയെ ശുശ്രൂഷിക്കാനായി മോഹൻലാൽ നിയമിച്ചിരുന്നത്. പരിസര പ്രദേശത്ത് തന്നെ കൃഷി ചെയ്ത് വിളവെടുത്ത് അതിൽ നിന്നുമാണ് അമ്മയ്ക്ക് ഭക്ഷണം വെച്ച് കൊടുത്തിരുന്നത്.

അമ്മ പോയതോടെ മോഹൻലാലിന്റെ പുതിയ ലോകം ശൂന്യതയുടേതാണ്. ഇന്നേവരെ ഒരു ആൽമരത്തണലിലായിരുന്നു മോഹൻലാൽ ജീവിച്ചിരുന്നത് എന്നാണ്. സംവിധായകനായ മേജർ രവിയും ലാലിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മറുനാടൻ മലയാളിയോട് സംസാരിച്ചു. എന്റെ റിലേഷനിലുള്ള അമ്മമാരോട് പോലും ഇല്ലാത്ത അടുപ്പും ലാലിന്റെ അമ്മയുമായി എനിക്ക് ഉണ്ടായിരുന്നു. ആദ്യമായി അമ്മയെ കണ്ടപ്പോൾ പോലും വർഷങ്ങളുടെ പരിചയം ഉള്ളതുപോലെയായിരുന്നു അമ്മയുടെ പെരുമാറ്റം.
ലാലും അമ്മയും തമ്മിൽ അഗാധമായ ഒരു ബന്ധമുണ്ട്. എന്നാൽ മകന് വേണ്ടി ആ അമ്മ പബ്ലിക്കിൽ വന്ന് സംസാരിച്ചിട്ടില്ല. അമ്മയും ലാലും തമ്മിലുള്ള സംസാരം കേൾക്കുമ്പോൾ എന്റെ അമ്മയും ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന തോന്നൽ വരും. കഴിഞ്ഞ ഒരു മാസമായാണ് അമ്മ കൂടുതൽ അവശതയിലായത്. അന്ന് ലാലിനോട് സംസാരിച്ചപ്പോൾ തന്നെ അമ്മ ലാസ്റ്റ് സ്റ്റേജിലാണെന്ന് ലാൽ പറഞ്ഞിരുന്നു.
മകനെ കുറിച്ച് സംസാരിക്കുമ്പോൾ അമ്മ എക്സൈറ്റഡാകും. അമ്മയ്ക്ക് നമ്മൾ സംസാരിക്കുന്നത് മനസിലാകും. പക്ഷെ മോശം അവസ്ഥയിലായിരുന്നു. ലാലിന്റെ കാര്യത്തിൽ അമ്മ വളരെ പ്രൊട്ടക്ടീവാണ്. ആ ഹ്യൂമർ സെൻസ് ലാലിന് കിട്ടിയതും അമ്മയിൽ നിന്നാണ്.
മുപ്പത്തൊന്ന് വർഷമായി അമ്മയുമായി ബന്ധമുണ്ടെനിക്ക്. അതുകൊണ്ടാണ് കണ്ണുനീർ അടക്കാൻ പറ്റാതെ പോയത്. ലാലിന്റെയും കണ്ണുകൾ എന്നെ കണ്ടതോടെ നിറഞ്ഞു. ഒന്ന് കെട്ടിപിടിച്ചു. എനിക്ക് അറിയാം ലാൽ അമ്മയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടാകും എന്നാണ് മേജർ രവി പറഞ്ഞത്.


Click it and Unblock the Notifications