സുചിയുടെ അമ്മ നല്ല സ്ത്രീയായിരുന്നു; ബാലാജി സർ തകർന്നത് അന്ന്; സുചിത്രയുടെ കുടുംബത്തെക്കുറിച്ച് മേജർ രവി
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിലൊരുങ്ങിയ ഒരു പിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. കീർത്തിചക്ര ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. മോഹൻലാലുമായി അടുത്ത സൗഹൃദവും മേജർ രവിക്കുണ്ട്. നടനെക്കുറിച്ച് അഭിമുഖങ്ങളിൽ മിക്കപ്പോഴും ഇദ്ദേഹം സംസാരിക്കാറുമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് മേജർ രവി. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
മിലിട്ടറി ഇന്റലിജൻസ് ഓഫീസറായിരുന്ന കാലത്ത് സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജിയുമായുള്ള സൗഹൃദമാണ് മോഹൻലാലിലേക്ക് തന്നെ എത്തിച്ചതെന്നും പിന്നീട് സുരേഷ് ബാലാജിയുമായുള്ള അടുപ്പം ശക്തമായെന്നും മേജർ രവി പറയുന്നു. സുരേഷ് ബാലാജിയുടെ വീടിനടുത്താണ് ഞാൻ താമസിച്ചത്. സുരേഷിന്റെ വീടിന്റെ തൊട്ടടുത്താണ് അദ്ദേഹത്തിന്റെയും സുചിത്രയുടെയും പിതാവ് കെ ബാലാജിയുടെ വീട്. ആ മഹാനെ അവിടെ വെച്ച് കണ്ടു. പിന്നീട് ഈ കുടുംബവുമായുള്ള തന്റെ ബന്ധം വളർന്നെന്നും മേജർ രവി പറയുന്നു.

ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഡാഡി എന്നാണ് വിളിച്ചത്. മോഹൻലാലും സുചിയും സുരേഷുമെല്ലാം വിളിക്കുന്നത് കേട്ട് പേരക്കുട്ടികൾ പോലും അദ്ദേഹത്തെ ഡാഡി എന്നാണ് വിളിച്ചത്. എന്റെ മോനും അദ്ദേഹത്തെ ഡാഡി എന്ന് വിളിക്കുമായിരുന്നു. അതേപോലെയായിരുന്നു സുരേഷ് ബാലാജിയുടെ അമ്മ. വളരെ നല്ല സ്ത്രീയായിരുന്നു. ആ വീടിന്റെ ഐശ്വര്യമായിരുന്നു അവർ. നമ്മളൊക്കെ ചെന്നാൽ നമുക്ക് ആഹാരമുണ്ടാക്കിത്തരാൻ വളരെയധികം ശ്രദ്ധിക്കും. ലാലിനെ ഇടയ്ക്ക് കാണും.
ട്രിച്ചിയിലേക്ക് എന്റെ പോസ്റ്റിംഗ് മാറിയ ശേഷം ഞങ്ങൾ എല്ലാ ശനിയും ഞായറും മദ്രാസിലേക്ക് പോകും. സുരേഷിന്റെ കൂടെ താമസിക്കും. ഒരു കുടുംബ ബന്ധമായി മാറി. ഈ സമയത്തൊക്കെ ലാലും സുചിയും അവരുടെ തൊട്ടടുത്താണ് താമസിച്ചിരുന്നത്. ഒരു ദിവസം സുരേഷിന്റെ വീട്ടിൽ നിന്നും തിരിച്ച് ട്രിച്ചിയിൽ എത്തുമ്പോഴേക്കും കോൾ വന്നു. അമ്മ പോയി എന്നാണ് പറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങളെല്ലാവരും അങ്ങോട്ട് പോയി. ഞങ്ങളെല്ലാവരും കരഞ്ഞു.

അന്ന് ഞാൻ കെ ബാലാജി തകർന്ന് പോയത് ഞാൻ കണ്ടു. സംസ്കരിക്കാൻ കൊണ്ട് പോകുമ്പോൾ സുരേഷും ലാലുമെല്ലാം ഡാഡി വരേണ്ട എന്ന് പറഞ്ഞു. വരുമെന്ന് അദ്ദേഹം. ഞാനാണ് അദ്ദേഹത്തെ പിടിച്ചിരുന്നത്. സംസ്കരിക്കുമ്പോൾ ബാലാജിയെ പിടിച്ച് വെക്കാൻ തങ്ങളേറെ ബുദ്ധിമുട്ടിയെന്നും മേജർ രവി ഓർത്തു. അമ്മ പോയതോടെ ഡാഡി തകർന്ന് പോയി. കാരണം എല്ലാത്തിനും അദ്ദേഹം ആശ്രയിച്ചിരുന്നത് അവരെയായിരുന്നെന്നും മേജർ രവി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് പോകുമ്പോൾ ലാലിന്റെ അമ്മയെ പോയി കാണാറുണ്ടായിരുന്നെന്നും മേജർ രവി വ്യക്തമാക്കി. ഒരു പക്ഷെ കുട്ടികളെല്ലാം നല്ല നിലയിലെത്തുന്നത് ഈ അച്ഛനമ്മമാർ മുൻജന്മത്തിൽ ചെയ്ത നല്ല കാര്യം കൊണ്ടായിരിക്കാമെന്ന് താൻ കരുതാറുണ്ട്. എന്റെ മകൻ അർജുൻ ക്യാമറമാനാണ്. സുചിയെ അവൻ വിളിക്കുന്നത് സുചി ചെറുമ്മ എന്നാണ്. അവന്റെ കല്യാണത്തിന് എല്ലാവരും വന്നു. എല്ലാവരും വിദേശത്തായിരുന്നു. അപ്പു ( പ്രണവ് ) ആംസ്റ്റർഡാമിലോ മറ്റോ കറങ്ങുകയായിരുന്നു. മോഹൻലാൽ വിളിച്ച് പറഞ്ഞപ്പോൾ കല്യാണത്തിന് അപ്പുവെത്തിയെന്നും മേജർ രവി വ്യക്തമാക്കി.


Click it and Unblock the Notifications