'ആദ്യമായി പവർ കട്ട് കണ്ടപ്പോൾ പ്രണവിനുണ്ടായ ആഹ്ലാദം നേരിട്ട് കണ്ടതാണ്, സുചിയെ കുറിച്ച് പറഞ്ഞപ്പോൾ അവന് ഫീലായി'
ലക്ഷ്വറി ലൈഫ് ആസ്വദിക്കുന്നവരാണ് സെലിബ്രിറ്റികളുടെ മക്കൾ... ജനിക്കുമ്പോൾ മുതൽ അവർ എല്ലാവിധ സുഖ സൗകര്യങ്ങളോടെയുമാണ് വളരുക. പിന്നീട് അവരും മാതാപിതാക്കളുടെ വഴിയെ നീങ്ങി മറ്റൊരു സെലിബ്രിറ്റിയായി മാറും. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ മക്കളും അവരുടെ മാതാപിതാക്കളുടെ സെലിബ്രിറ്റി ലൈഫിനൊപ്പം തങ്ങളുടെ ജീവിതം അതേ രീതിയിൽ വളർത്തിയെടുക്കുന്നവരാണ്.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സഞ്ചരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റി കിഡ്ഡെയുള്ളു... അത് മറ്റാരുമല്ല മലയാളികളുടെ അഭിമാനമായ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ്. സിനിമയൊന്നും പ്രണവിന്റെ ടുഡു ലിസ്റ്റിലില്ല. അച്ഛന്റെ സുഹൃത്തുക്കളോ പരിചയക്കാരോ നിർബന്ധിക്കുമ്പോൾ മാത്രമാണ് വല്ലപ്പോഴും ഒരു സിനിമയിൽ പ്രണവ് അഭിനയിക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന താരപുത്രനാണ് പ്രണവ്.

കോസ്റ്റിലിയായുള്ള ഒരു ജോഡി വസ്ത്രം പോലും വാങ്ങാൻ മുതിരാത്തയാളാണ് പ്രണവ്. യാത്രകളും വായനയും എഴുത്തുമെല്ലാമാണ് പ്രണവിന് പ്രിയം. മകൻ അവന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെയെന്ന മനോഭാവമാണ് മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും. ബാലതാരമായിട്ടാണ് പ്രണവ് അഭിനയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ഒന്നാമൻ എന്ന മോഹൻലാൽ ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് ചെയ്തത്.
പിന്നീട് 2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത പുനര്‍ജനിയിലും കേന്ദ്രകഥാപാത്രത്തെ പ്രണവ് അവതരിപ്പിക്കുകയും അതിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പ്രണവ് നേടുകയും ചെയ്തു. പ്രണവിനെ പുനർജനിയിൽ അഭിനയിക്കാൻ കൊണ്ടുവന്നപ്പോഴുള്ള അനുഭവം പങ്കിടുകയാണ് മേജർ രവി.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രണവിനൊപ്പമുള്ള ഓർമകൾ മേജർ രവി പങ്കിട്ടത്. 'ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ട് രാജേഷ് അമനകര എന്നയാള്‍ എന്നെ മറ്റൊരാള്‍ വഴി ബന്ധപ്പെട്ടു. ഒരു കഥയുമായി അയാള്‍ മദ്രാസിലേക്ക് വന്നു. പ്രണവിനോട് കഥ പറഞ്ഞ ശേഷം അവനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. ഞാന്‍ ഈ കഥ കേട്ടതിനുശേഷം ലാലിനെ വിളിച്ച് കാര്യം പറഞ്ഞു.'
'സുചിയെ വിളിച്ച് പറഞ്ഞ് വീട്ടില്‍ പോയി കഥ പറയാനായിരുന്നു ലാല്‍ പറഞ്ഞത്. ലാല്‍ അന്ന് മദ്രാസില്‍ തന്നെ ഷൂട്ടിന്റെയൊക്കെ തിരക്കിലാണ്. അങ്ങനെ ഞാന്‍ നേരെ വീട്ടില്‍ പോയപ്പോള്‍ സുചി പറഞ്ഞത് അവന്‍ അഭിനയിക്കുമോ ഇല്ലയോയെന്ന് എനിക്കറിയില്ല എന്നായിരുന്നു. പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു ഒന്ന് കഥ കേള്‍ക്കെന്ന് ഞാന്‍ പറഞ്ഞു.'

'അങ്ങനെ ഞാനാണ് ആ കഥ അവരോട് പറയുന്നത്. കഥ കേട്ടതും സുചി അപ്പുവിനെ നോക്കിയിട്ട് നീ ഈ സിനിമ ചെയ്യുന്നോടാ എന്ന് ചോദിച്ചു. ആഹ്... കുഴപ്പമില്ല എന്ന് അവന്‍ മറുപടിയും പറഞ്ഞു. സുചിക്ക് അപ്പുവിനൊപ്പം പത്ത് ദിവസം മദ്രാസ് വിട്ട് കേരളത്തിൽ വന്ന് നിൽക്കാൻ ആ സമയത്ത് കഴിയുമായിരുന്നില്ല. അതുകൊണ്ട് സുചി എനിക്കൊപ്പം പ്രണവിനെ വിട്ടു. ഹോട്ടലിൽ താമസിപ്പിക്കേണ്ട എന്റെ വീട്ടിൽ തന്നെ താമസിപ്പിച്ചാൽ മതിയെന്നാണ് സുചി പറഞ്ഞത്.'
'അന്ന് എന്റേത് വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടാണ്. ഞാനാണ് അപ്പുവിനെ ഷൂട്ടിങിന് കൊണ്ടുപോയിരുന്നത്. ഒരു ദിവസം അപ്പു വീട്ടിലുണ്ടായിരുന്നപ്പോൾ അരമണിക്കൂറോളം പവർകട്ട് ഉണ്ടായി. അപ്പു അന്നാണ് ആദ്യമായി പവർക്കട്ട് കാണുന്നത്. അവന്റെ മദ്രാസിലെ വീട്ടിൽ പവർക്കട്ട് അറിയാതിരിക്കാനുള്ള ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട്.'
'അതുകൊണ്ട് തന്നെ പവർക്കട്ട് എന്താണെന്ന് അനുഭവിക്കാൻ അപ്പുവിന് സാധിച്ചിട്ടില്ല. അന്ന് അവൻ വീട്ടിൽ നിന്ന് ആദ്യമായി പവർ കട്ട് കണ്ടപ്പോൾ ആഹ്ലാദിക്കുകയായിരുന്നു. എന്റെ അമ്മയെയൊക്കെ ഒളിച്ചിരുന്ന് പേടിപ്പിക്കുക അങ്ങനെ ഒരുപാട് കുസൃതി അവൻ കാണിച്ചു. എനിക്കൊപ്പം എന്റെ വീടിന് സമീപമുള്ള വലിയ കിണറിൽ ചാടി കുളിക്കുകയും ചെയ്തിട്ടുണ്ട് പ്രണവ്. വെള്ളം നന്നായി ഉണ്ടായിരുന്നിട്ടും അവൻ അനായാസം നീന്തി.'
'ആ പ്രായത്തിലെ അവന്റെ ഗട്ട്സ് എന്നെ അത്ഭുതപ്പെടുത്തി. അവന് നമ്മളോട് സ്നേഹം ഉണ്ടോ ഇല്ലയോ എന്നത് അവൻ പ്രകടിപ്പിക്കില്ല. പക്ഷെ അവന്റെ നോട്ടത്തിൽ നിന്നും നമുക്ക് മനസിലാകും. പുനർജനിയിലെ ക്ലൈമാക്സിൽ അമ്മയുടെ ചിത കത്തിയെരിയുന്നത് കണ്ട് പ്രണവ് കരയുന്ന ഒരു സീനുണ്ട്. അന്ന് അവന് കരച്ചിൽ വരുന്നുണ്ടായിരുന്നില്ല.'
'അവസാനം ഞാൻ ഒരു കടുംകൈ ചെയ്തു. നീ നാട്ടിൽ ചെല്ലുമ്പോൾ സുചിയെ ഇത്തരത്തിലാണ് കാണുന്നതെന്ന് സങ്കൽപ്പിച്ച് നോക്കൂവെന്ന് പറഞ്ഞു. അതുകേട്ടതും അവന് ഒരു ഷോക്കായി ആ മൂഡിലേക്ക് അവൻ വന്ന് കരയാൻ തുടങ്ങി. അങ്ങനെയാണ് ക്ലൈമാക്സ് എടുത്തത്. പ്രണവിനെ ഇത്ര നന്നായി വളർത്തിയെടുത്തതിൽ ഏറ്റവും അഭിനന്ദനം അർഹിക്കുന്നത് സുചിത്രയാണ്', എന്നാണ് മേജർ രവി പറയുന്നത്.


Click it and Unblock the Notifications











