അവസാന കാലത്തെ ഹനീഫിക്ക; മരിച്ചപ്പോൾ ഞാൻ പോകാതിരുന്നതിന് കാരണം; മേജർ രവി പറയുന്നു
മലയാള സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരനായിരുന്നു കൊച്ചിൻ ഹനീഫ. കോമഡി വേഷങ്ങളിൽ തിളങ്ങിയ കൊച്ചിൻ ഹനീഫ നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമാ രംഗത്ത് തുടക്ക കാലത്ത് കൊച്ചിൻ ഹനീഫ സാന്നിധ്യം അറിയിച്ചത്. സിനിമാ ലോകത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കൊച്ചിൻ ഹനീഫയുടെ മരണം. 2010 ഫെബ്രുവരി മാസത്തിലാണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്. ഇന്നും നടനെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്.
കൊച്ചിൻ ഹനീഫയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ മേജർ രവി. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു കൊച്ചിൻ ഹനീഫയെന്ന് മേജർ രവി പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. സിനിമാ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റാത്ത വ്യക്തികളുണ്ട്. അതിലൊരാളാണ് കൊച്ചിൻ ഹനീഫ. ചില ആളുകൾ മരിച്ച സമയത്ത് ഞാൻ കാണാൻ പോയിട്ടില്ല.

എന്റെ മനസിലെ കൊച്ചിൻ ഹനീഫ കിരീടത്തിലെ ആരോഗ്യവാനാണ്. പക്ഷെ അവസാന കാലങ്ങളിൽ ഹനീഫിക്ക വളരെയധികം ശോഷിച്ച് ശരീരമെല്ലാം ഉണങ്ങിപ്പോയെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ മനസിലെ ഹനീഫിക്ക ഇന്നും അത് തന്നെയാണ്. അതുകൊണ്ടാണ് താൻ കാണാൻ പോകാതിരുന്നതെന്നും മേജർ രവി വ്യക്തമാക്കി.
കീർത്തിചക്ര എന്ന സിനിമയിൽ ചായക്കടക്കാരന്റെ വേഷം ചെയ്യേണ്ടത് ഇന്നസെന്റ് ചേട്ടനായിരുന്നു. എല്ലാം പറഞ്ഞുറപ്പിച്ചു. ഷൂട്ടിന് പോകാനിരിക്കെ ഇന്നസെന്റ് ചേട്ടൻ പിന്മാറി. കാരണം അദ്ദേഹത്തിന് വയ്യ. കശ്മീരിലൊക്കെ വരാൻ ബുദ്ധിമുട്ടാണ്. ഞാൻ അന്ധാളിച്ച് നിൽക്കുകയാണ്. അങ്ങനെയാണ് കൊച്ചിൻ ഹനീഫ സിനിമയിലേക്ക് എത്തുന്നതെന്നും മേജർ രവി ഓർത്തു.

ഷൂട്ട് തുടങ്ങാൻ അഞ്ച് ദിവസം ബാക്കി നിൽക്കെയാണ് ഹനീഫിക്കയെ അഡ്വാൻസുമായി ചെന്ന് കണ്ടതെന്നും അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായെന്നും മേജർ രവി ഓർത്തു. സെറ്റിൽ വെച്ചുണ്ടായ തമാശയും മേജർ രവി ഓർത്തു. പള്ളിയിൽ പോയി തിരിച്ച് വരികയായിരുന്നു അദ്ദേഹം. മാംഗോ ഫ്രൂട്ടിയുടെ പാക്ക് കൈയിലുണ്ട്. അന്നൊക്കെ കശ്മീരിൽ ഭീകരവാദം നിലനിൽക്കുന്നുണ്ട്. സിആർപിഎഫും ആർമിയുമെല്ലാം ചെക്ക് പോസ്റ്റിലുണ്ട്.
ഹനീഫിക്ക ഒരു സ്ഥലത്തൂടെ ക്രോസ് ചെയ്യുന്ന സമയത്ത് പോക്കറ്റിലുള്ള ഫ്രൂട്ടിയുടെ പാക്ക് എടുത്ത് വായ കൊണ്ട് കടിച്ചു. ഗ്രനേഡ് എറിയാൻ പിൻ കടിച്ച് വലിച്ചതാണെന്ന് ആർമി കരുതി. അവിടെ ഒരു ബഹളമായിരുന്നു. എല്ലാവരും ചാടിയിറങ്ങി. നോക്കിയപ്പോൾ ഫ്രൂട്ടിയുടെ പാക്ക് ആണ്. ഹനീഫിക്ക ഈ സംഭവം പറഞ്ഞപ്പോൾ താൻ ചിരിച്ച് പോയെന്നും മേജർ രവി ഓർത്തു.
കീർത്തിചക്രയ്ക്ക് ശേഷം തന്റെ എല്ലാ സിനിമകളിലും കൊച്ചിൻ ഹനീഫയുണ്ടായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ കടുംപിടുത്തമില്ലാത്ത നടനായിരുന്നു കൊച്ചിൻ ഹനീഫയെന്നും മേജർ രവി വ്യക്തമാക്കി. വർഷങ്ങളോളം അഭിനയ രംഗത്ത് സജീവമായിരുന്ന കൊച്ചിൻ ഹനീഫയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.
മലയാളത്തിൽ മുന്നൂറോളം സിനിമകളിലും തമിഴിൽ എൺപത് സിനിമകളിലും കൊച്ചിൻ ഹനീഫ അഭിനയിച്ചിട്ടുണ്ട്. 2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കൊച്ചിൻ ഹനീഫയ്ക്ക് ലഭിച്ചു. കൊച്ചിൻ ഹനീഫയുടെ കോമഡി രംഗങ്ങൾ ഇന്നും ജനപ്രിയമാണ്.


Click it and Unblock the Notifications