'ശരീരം കാണിക്കാൻ വേണ്ടി ആരും വസ്ത്രം ധരിക്കേണ്ടെന്ന് പറഞ്ഞു, ആ സീനുണ്ടെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു'
സോഷ്യൽമീഡിയ തുറന്നാൽ മലൈക്കോട്ടൈ വാലിബൻ തരംഗമാണ്. സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നതായിരുന്നു കാത്തിരിപ്പിന് ആകാംഷ കൂട്ടിയ പ്രധാന കാരണം. സിനിമ കണ്ടിറങ്ങിയവർ ഒരു നാടോടിക്കഥപോലെ സുന്ദരമെന്നാണ് പറയുന്നത്. ടൈറ്റിൽ റോളിൽ മോഹൻലാൽ എത്തുമ്പോൾ വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരന്നിട്ടുണ്ട്.
അതിൽ ബംബർ അടിച്ച വ്യക്തിയായി പ്രേക്ഷകർക്ക് പറയുന്നത് നടി സുചിത്രയുടെ പേരാണ്. ഒരു സീരിയൽ താരത്തിന് സിനിമയിൽ അരങ്ങേറുമ്പോൾ ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണ് മലൈക്കോട്ടൈ വാലിബനിലൂടെ സുചിത്രയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് മലൈക്കോട്ടൈ വാലിബൻ റിലീസിന് ശേഷം മാദംങ്കിയെന്ന സുചിത്രയുടെ കഥാപാത്രത്തെ പ്രശംസിച്ച് എത്തുന്നത്.

ബിഗ് ബോസിൽ സുചിത്ര പങ്കെടുത്തശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി സുചിത്രയെ തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ തിയേറ്റർ നിറഞ്ഞോടുള്ള ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങൾ ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സുചിത്ര നായർ.
തന്റെ ആദ്യത്തെ സിനിമയായതുകൊണ്ട് തന്നെ നടൻ മോഹൻലാൽ അടക്കം തന്നെ ഒരുപാട് സഹായിച്ചുവെന്നാണ് സുചിത്ര പറയുന്നത്. ഒരു സീനിയർ നടൻ എന്ന രീതിയിൽ ഒരിക്കൽ പോലും തന്നോട് മോഹൻലാൽ പെരുമാറിയിട്ടില്ലെന്നും സുചിത്ര പറയുന്നു. 'ലാലേട്ടനുമായുള്ള സീനിൽ അദ്ദേഹം എന്നെ ഒരുപാട് കംഫർട്ട് ആക്കിയാണ് അഭിനയിച്ചത്. എനിക്ക് നിരവധി ടേക്കുകൾ വരുമ്പോൾ അദ്ദേഹം ക്ഷമയോടെ നിൽക്കും.'
'അത്രയും ക്ഷമയുള്ള ഒരു മനുഷ്യനാണ് ലാലേട്ടൻ. ലാലേട്ടൻ വന്ന് നിൽക്കുന്ന് അതുകൊണ്ട് വേഗം തീർക്കണം എന്നൊക്കെയുള്ള ഒരു ടെൻഷന്റെയും ആവശ്യം ഇല്ലായിരുന്നു. മാത്രമല്ല അഭിനയിക്കും മുമ്പ് ലാലേട്ടൻ വന്ന് എങ്ങനെ സീൻ എന്നതിനെ കുറിച്ചൊക്കെ എന്നോട് ഡിസ്കസ് ചെയ്യുമായിരുന്നു. അദ്ദേഹവും ഒരു പുതുമുഖ നടൻ എന്നപോലെയാണ് സെറ്റിൽ പെരുമാറാറുള്ളത്.'
'ലാലേട്ടനും ഞാനും കൂടി കിടക്കുന്ന ഒരു സീനുണ്ട്. അതിൽ വരാൻ പോകുന്നത് ഇതാണ് എന്ന സൂചന ഒന്നും നമുക്കില്ലല്ലോ. രാത്രിയിൽ രണ്ടുമണിക്കാണ് ആ സീൻ ഷൂട്ട് ചെയ്തത്. മൈനസ് ഡിഗ്രി തണുപ്പും. വസ്ത്രത്തിന്റെ കുറച്ച് കുറവുണ്ട്... ടെൻഷനുണ്ട്. അതിനാൽ ഇതുപോലെ മറ്റൊരു സീൻ വേറെ ഏതേലും സിനിമയിൽ കണ്ടിരുന്നോ ഉണ്ടായിരുന്നോ എന്നൊന്നും ശ്രദ്ധിച്ചില്ല.'

'ഓരോ സീനിനെക്കുറിച്ചും ലിജോ സാർ കൃത്യമായി പറഞ്ഞുതന്നു. ആ ഇമോഷണൽ സീൻ ഒരുപാട് ടേക്ക് ഒന്നും പോയിട്ടില്ല. സ്‌ക്രീനിൽ എന്നെ കണ്ടപ്പോൾ എനിക്ക് കണ്ണാണ് ഇഷ്ടമായത്. എല്ലാവരും അതാണ് പറഞ്ഞതും. എന്റെ ക്യാരക്ടറിന് ഒരുപാട് മേക്കപ്പ് ഒന്നും ഇട്ടിട്ടില്ല. പൊട്ടിന്റെ കാര്യത്തിൽ പോലും അവിടെ കോമ്പ്രമൈസ് ചെയ്തിട്ടില്ല.'
'പത്തിരുപത് തവണ പൊട്ടിന്റെ കാര്യത്തിൽ ട്രയൽ എടുത്തു. സാറിന് അതിന്റെ കാര്യത്തിൽ പോലും പെർഫെക്ഷൻ വേണം. അവസാനം ഞാൻ ലിപ്സ്റ്റിക് വെച്ചിട്ട് ചെയ്ത സാധനമാണ് ആ കാണുന്ന വട്ടത്തിലുള്ള പൊട്ട്. ഈ സിനിമയിൽ ഇത്തരത്തിൽ ഉള്ള ഒരു സീനുണ്ടെന്ന് അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല. പിന്നെ ക്യാരക്ടറിന് വേണ്ടി അല്ലേ എന്നോർത്തിട്ട് അമ്മ ഒന്നും പറഞ്ഞില്ല. ആദ്യം വേഷം എനിക്ക് ഒട്ടും കംഫർട്ട് ആയിരുന്നില്ല.'
'അതുകൊണ്ട് അവർ തന്ന വസ്ത്രം ഇടാൻ പറ്റത്തില്ലെന്ന് ഞാൻ പറഞ്ഞു. അക്കാര്യം ഞാൻ ടിനു ചേട്ടനോടും പോയി പറഞ്ഞു. പുള്ളി ലിജോ സാറിനോട് പോയി സംസാരിച്ചിട്ട് കാര്യം സെറ്റ് ആക്കി തന്നു. ഇവിടെ ശരീരം കാണിക്കാൻ വേണ്ടി ആരും വസ്ത്രം ധരിക്കേണ്ട.'
'അവർക്ക് അത് കംഫർട്ട് അല്ലെങ്കിൽ മാറ്റികൊടുക്കാനാണ് ലിജോ സാർ പറഞ്ഞത്. ബ്രേക്ക് അപ്പിന്റെ സമയത്താണ് മുടി മുറിച്ചത്. ശരിക്കും സീനിൽ വരുന്നത് ഒറിജിനൽ ഹെയർ ആയിരുന്നില്ല. മുടിയുടെ രഹസ്യം അച്ഛൻ കാച്ചി തരുന്ന എണ്ണയാണെന്നും', സിനിമാ വിശേഷങ്ങൾ പങ്കിട്ട് സുചിത്ര നായർ പറഞ്ഞു.


Click it and Unblock the Notifications











