'അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് കാണുന്നതാണ്, എല്ലാം വീടിന് ചിലവാക്കി, ഫൈറ്ററിൽ നിന്നും ലാലേട്ടൻ അടി വാങ്ങി'
കാത്ത് കാത്തിരുന്ന് ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ദൃശ്യാനുഭവം എന്ന തരത്തിലാണ് മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസങ്ങളിൽ സിനിമയ്ക്ക് ഏറ്റവും കൂടുതൽ ലഭിച്ചത് നെഗറ്റീവ് കമന്റുകളാണ്.
എന്നാലിപ്പോൾ സാഹചര്യം മാറി. വാലിബനെ തിയേറ്ററിൽ തന്നെ കാണാൻ നിരവധി പേരാണ് എത്തുന്നത്. മോഹൻലാലിനൊപ്പം അന്യഭാഷകളിൽ നിന്ന് അടക്കം ഒട്ടനവധി താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ. അക്കൂട്ടത്തിൽ വാലിബനിലെ ചിന്നപ്പയ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരമായി മാറിയ നടനും ഡാൻസറും എല്ലാമാണ് മനോജ് മോസസ്.

മോഹൻലാലിനൊപ്പം ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് മോസസ് ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മോഹൻാലാലിന്റെ കഥാപാത്രമായ വാലിബന്റെ അനിയൻ ചിന്നപ്പയ്യനായിരുന്നു മനോജ് മോസസിന്റെ കഥപാത്രം. മനോഹരമായ ഒരു റൊമാന്റിക്ക് സോങിൽ അഭിനയിക്കാനും മനോജ് മോസസിന് മലൈക്കോട്ടൈ വാലിബനിലൂടെ സാധിച്ചു.
വാലിബൻ രണ്ടാം വാരത്തിലേക്ക് കടക്കാൻ പോകുന്ന സാഹചര്യത്തിൽ നിരവധി പേരാണ് മോനജ് മോസസിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തുന്നത്. ഇപ്പോഴിതാ ചിന്നപ്പയ്യൻ ജനമനസ് കീഴടക്കുന്ന സാഹചര്യത്തിൽ മനോജ് മോസസ് ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ചും ഷൂട്ടിങ് അനുഭവവും പങ്കുവെച്ചത് ശ്രദ്ധനേടുകയാണ്.
റിയാലിറ്റിഷോയും വാലിബനുമാണ് തന്റെ ജീവിതം മാറ്റിയതെന്നും മനോജ് മോസസ് പുതിയ അഭിമുഖത്തിൽ പറയുന്നു. 'ലാലേട്ടനെ പോലെ ഒരു വലിയ നടനൊപ്പം അഭിനയിക്കുമ്പോൾ ആദ്യം ടെൻഷനായിരുന്നു ഉണ്ടായിരുന്നത്. ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നു ലാലേട്ടൻ. അതുകൊണ്ട് സംസാരിക്കാനും അടുത്തിടപെടാനും കൂടുതൽ എളുപ്പമായി. വാലിബനിൽ പോയതിന് ശേഷമാണ് കാളവണ്ടി ഓടിക്കാൻ ഒക്കെ പഠിച്ചത്.'
'ഡാൻസിലേക്ക് ഞാൻ ഇറങ്ങുന്നത് തന്നെ ഒന്ന് സെറ്റിൽ ആവണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്റെ അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് കുറെ നാളായി ഞാൻ കാണുന്നതാണ്. അതുകൊണ്ട് തന്നെ എന്റെ ഫാമിലി സെറ്റ് ചെയ്യണം എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. റിയാലിറ്റി ഷോയിൽ ഞാൻ വിൻ ചെയ്ത കാശ് എല്ലാം എന്റെ വീടിന് വേണ്ടിയിട്ടാണ് ഞാൻ സ്പെൻഡ് ചെയ്തത്.'

'വാലിബന്റെ സപ്പോർട്ടും റിയാലിറ്റി ഷോയുടെ സപ്പോർട്ടും കൊണ്ടാണ് ഞാൻ ഇപ്പോൾ വീട് വെച്ചിരിക്കുന്നത്. ലിജോ സാർ പറഞ്ഞുകൊടുക്കുന്ന ഓരോ സീനും ലാലേട്ടൻ ചെയ്യുന്നത് എങ്ങനെയാണെന്ന് ഞാൻ നോക്കി നിന്നിട്ടുണ്ട്. ഷൂട്ടിന് പോയപ്പോൾ ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ കൂടുതലും സമയം സ്പെൻഡ് ചെയ്തിരുന്നത് ലാലേട്ടനും ലിജോ സാറിനും ഹരീഷേട്ടനും ഒപ്പമാണ്. ഞാൻ കണ്ടതിൽ നല്ലൊരു മനുഷ്യനാണ് ലിജോ സാർ.'
'അത് സിനിമയിൽ ചാൻസ് തന്നത് കൊണ്ട് ഞാൻ പറയുന്നതല്ല. ഒരു ജെനുവിൻ പേഴ്സണാണ്. ലാലേട്ടനിൽ നിന്നും അഭിനയവും ഡെഡിക്കേഷനുമാണ് കണ്ടുപഠിക്കാൻ ഉള്ളത്. മെയിനായും ലാലേട്ടന്റെ ഡെഡിക്കേഷൻ പറയണം. ഫൈറ്റ് സീനുകളിലൊക്കെ ഒരു ഫൈറ്ററിന്റെ കയ്യിൽ നിന്നും ലാലേട്ടൻ അടി വാങ്ങുന്നത് ഒക്കെ ഞാൻ കണ്ടുകൊണ്ട് നിൽക്കുവാണ്.'
'ഞാൻ നേരിട്ട് കാണുമ്പോൾ ആദ്യം ആലോചിച്ചത് ഈ വയസിലും ആൾ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടല്ലോ എന്നാണ്. എനിക്ക് അത് ശരിക്കും അതിശയമായിരുന്നു. എനിക്ക് കുറെ കാര്യങ്ങൾ ലാലേട്ടനിൽ നിന്നും പഠിക്കാൻ പറ്റി. മാങ്ങോട്ട് മല്ലന്റെ കൂടാരത്തിൽ ഉള്ള ഷൂട്ട് ഒന്നര മാസം എടുത്താണ് ചെയ്‍തത്.'
'അപ്പോൾ എല്ലാ ദിവസവും ഞാൻ അവിടെ വേണം. എന്നും ഞാൻ നിന്ന് ലാലേട്ടന്റെ ഫൈറ്റ് ഒക്കെ അതിശയത്തോടെ കാണുകയായിരുന്നു', എന്നാണ് മനോജ് മോസസ് മലൈക്കോട്ടൈ വാലിബൻ ഷൂട്ടിങ് അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications