'സ്വത്വം തുറന്ന് പറഞ്ഞത് ആ ഷോയിലൂടെ; വാലിബന്റെ ഷൂട്ടിനിടെ രാജസ്ഥാനിലെ ട്രാൻസ് കമ്മ്യൂണിറ്റിയെ കണ്ടപ്പോൾ'
വൻ പ്രതീക്ഷയിൽ പ്രേക്ഷകർ വരവേറ്റ സിനിമയാണ് മാലെെക്കോട്ടെ വാലിബൻ. ലിജോ ജോസ് പെല്ലശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ സിനിമയിൽ ഹരീഷ് പേരടി, സൊനാലി കുൽക്കർണി, സുചിത്ര നായർ തുടങ്ങിയവർ ശ്രദ്ധേയ വേഷം ചെയ്തു. നർത്തകി സഞ്ജന ചന്ദ്രനും വാലിബനിൽ മികച്ച കഥാപാത്രം ലഭിച്ചു. തേനമ്മ എന്ന കഥാപാത്രത്തെയാണ് സഞ്ജന സിനിമയിൽ അവതരിപ്പിച്ചത്. ട്രാൻസ് കമ്മ്യൂണിറ്റിക്ക് അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജന.
വാലിബനിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സഞ്ജനയിപ്പോൾ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മാലെെക്കോട്ടെ വാലിബന്റെ സെറ്റിൽ തനിക്ക് കാരവാൻ സൗകര്യം ഉണ്ടായിരുന്നെന്ന് അഭിമാനത്തോടെ താൻ എടുത്ത് പറയുമെന്ന് സഞ്ജന പറയുന്നു. സെറ്റിൽ ട്രാൻസ് വ്യക്തിയായുള്ള പ്രത്യേക പരിഗണന എനിക്ക് തന്നിട്ടില്ല. അതിന്റെ ആവശ്യവുമില്ല. അവിടെ ഞാനൊരു ആർട്ടിസ്റ്റാണ്. ആർട്ടിസ്റ്റിന് തരേണ്ട വാല്യു 200 ശതമാനത്തോളം തന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കുൾപ്പെടെ എല്ലാ സൗകര്യവും ഉണ്ടായിരുന്നു.

പൊതുവെ എവിടെ പോയാലും എന്റെ കമ്മ്യൂണിറ്റിയെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഒരുപാട് കാലത്തെ ബന്ധമുള്ളത് പോലെയാണ് ഞങ്ങൾ സംസാരിക്കാറ്. അതുകൊണ്ട് എവിടെ പോയാലും സേഫ് ആണ്. നമ്മുടെ കമ്മ്യൂണിറ്റി അവിടെ ഉണ്ടെങ്കിൽ ഷെൽട്ടർ കിട്ടും. കഴിക്കാൻ ഭക്ഷണം കിട്ടും എന്ന ആശ്വാസമുണ്ട്. രാജസ്ഥാനിൽ പോയപ്പോഴും അവിടത്തെ കമ്മ്യൂണിറ്റിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒരു ഉൾപ്രദേശമാണ്. അവിടത്തെ കുട്ടികളൊന്നും സ്കൂളിൽ പോകാറില്ല. കമ്മ്യൂണിറ്റിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഷെഡ്യൂളിന്റെ അവസാന സമയത്ത് കോട്ടയിൽ പോയപ്പോൾ പ്രതീക്ഷിക്കാതെ അവിടെ ഒരു വണ്ടിയിൽ ട്രാൻസ് കമ്മ്യൂണിറ്റി വന്നിറങ്ങി. രാജസ്ഥാനി വേഷത്തിലാണവർ വന്നത്. അതൊക്കെ ഞാൻ കൗതുകത്തോടെ നോക്കി. അവരോട് സംസാരിക്കണമെന്ന് കരുതിയെങ്കിലും എന്നെ കണ്ടിട്ട് സംസാരിക്കാൻ അവർ കൂട്ടാക്കിയില്ല. എനിക്ക് വിഷമം തോന്നി. കാരണം ഞാനും അവരിലൊരാണ്. ഇവിടത്തെ പോലെയല്ല. അവർ കൂട്ടമായാണ് താമസിക്കുക.

ബദായി എന്നാണ് പറയുക. പാട്ടൊക്കെ പാടി പണം ശേഖരിക്കും. ഒരാളോട് ഞാൻ അങ്ങോട്ട് പോയി സംസാരിച്ചു. വീട്ടിലേക്ക് ക്ഷണിച്ചു. പോകാൻ പറ്റിയില്ല. ഞാൻ ടീമിനെ പരിചയപ്പെടുത്തിക്കൊടുത്തു. ടീമിലുള്ളവർക്ക് സഞ്ജനയ്ക്ക് എങ്ങനെ ഇവരെ അറിയാമെന്ന കൗതുകമായി. കാരണം ഒരുപാട് കാലം ബന്ധമുള്ളവരെ പോലെയാണ് സംസാരിച്ചിരുന്നതെന്നും സഞ്ജന ഓർത്തു.
തന്റെ ട്രാൻസ് സ്വത്വം വീട്ടിൽ പറഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും സജ്ജന സംസാരിച്ചു. ഒട്ടും പറ്റാത്ത സാഹചര്യത്തിലാണ് തുറന്ന് പറയുന്നത്. കൗൺസിലിംഗിന് കൊണ്ട് പോയി. ക്യൂൻ ഓഫ് ദയ എന്ന സൗന്ദര്യ മത്സര വേദിയിൽ വെച്ചാണ് ഞാൻ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്. അതുവരെ ഞാൻ ഒളിച്ച് വെച്ചു. നല്ലയിടത്ത് നിന്ന് നാലാൾ കേൾക്കെ എന്റെ സ്വത്വം വെളിപ്പെടുത്തണമെന്നുണ്ടായിരുന്നു.
അതിന് ശേഷം ഒരുപാട് പ്രശ്നങ്ങൾ കുടുംബത്തിലും കോളേജിലും ഒക്കെയുണ്ടായിരുന്നെന്ന് സഞ്ജന തുറന്ന് പറഞ്ഞു. ഡാൻസാണ് തനിക്ക് ഉപജീവന മാർഗമായതെന്നും സഞ്ജന വ്യക്തമാക്കി. പങ്കാളി എംഎസ്ഡബ്ല്യു പഠിക്കാൻ ലിഥുവാനിയിലേക്ക് പോകാനുള്ള പ്ലാനിംഗിലാണ്. ഞങ്ങൾ രണ്ട് പേരും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ്.
കുടുംബം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും സഞ്ജന വ്യക്തമാക്കി. വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യത്തിലും എന്നും സംസാരിക്കുമായിരുന്നു. സംസാരത്തിന്റെ അവസാനം കരച്ചിലാണ്. കാണണമെന്നുണ്ടെങ്കിലും സാമൂഹ്യ സാഹചര്യം മൂലം കാണാൻ പറ്റില്ലായിരുന്നെന്നും സഞ്ജന ഓർത്തു.


Click it and Unblock the Notifications