'ഞാൻ വർഷം 36 സിനിമ വരെ ചെയ്തിട്ടുണ്ട്... അന്നാരും സിനിമയെ പോസ്റ്റ് മാർട്ടം ചെയ്യാറില്ല'; മോഹൻലാൽ പറയുന്നു!
മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബനെത്താൻ ഇനി വെറും കുറച്ച് മണിക്കൂറുകൾ മാത്രം. കൗണ്ട് ഡൗൺ പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു മോഹന്‍ലാൽ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്.
അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ് റഫീക്കാണ്. നൂറ്റിമുപ്പത് ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് മോഹൻലാലിപ്പോൾ.
അമർ ചിത്രകഥ പോലെ ആസ്വദിക്കാൻ പറ്റുന്നൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. മോൺസ്റ്റർ, ആറാട്ട് സിനിമകളുടെ പ്രമോഷൻ സമയത്ത് കണ്ടൊരു മോഹൻലാലിനെ അല്ല ഇപ്പോൾ പ്രേക്ഷകർ കാണുന്നത്. സിനിമാ നിരൂപണം ചെയ്യുന്നവരോട് അടക്കമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വരെ മാറിയിട്ടുണ്ട്.
മാത്രമല്ല വളരെ അധികം തുറന്ന് സംസാരിക്കുന്ന ഒരു മോഹൻലാലിനെ കൂടിയാണ് പ്രേക്ഷകർ കാണുന്നത്. ഒരു വലിയ വിജയത്തിൻ്റെ മണം അടിക്കുന്നുണ്ടെന്നാണ് തമാശ കലർത്തി മോഹൻലാൽ പുതിയ സിനിമയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഒരു വർഷം 36 സിനിമകളിൽ വരെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് മോഹൻലാൽ.
'ഒരു നല്ല സിനിമയുണ്ടാകണമെന്ന് ആഗ്രഹിച്ചാണ് അഭിനയിക്കുന്നത്. അല്ലാതെ എത്ര കോടി രൂപ സിനിമ സമ്പാദിക്കും എന്നത് നോക്കിയിട്ടല്ല. സിനിമ ചെയ്യുമ്പോൾ നമുക്ക് അത് അറിയാൻ പറ്റില്ലല്ലോ. ദൃശ്യം ചെയ്തപ്പോൾ പോലും ആ സിനിമ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എല്ലാ ഭാഷയിലും ഹിറ്റാകാൻ സാധ്യതയുള്ള എലമെന്റ് മലൈക്കോട്ടൈ വാലിബനിലുണ്ട്.'

'സിനിമയെ സ്നേഹിക്കുന്നവർക്ക് മലൈക്കോട്ടൈ വാലിബനിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. വിജയ പരാജയങ്ങളല്ല നല്ല സിനിമകളിൽ അഭിനയിക്കാൻ സാധിക്കണമെന്നെ ചിന്തിക്കുള്ളു. എന്റെ എത്രയോ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. നിരവധി സിനിമകൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയിക്കുമ്പോൾ സന്തോഷിക്കാനും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുന്നതിലും കാര്യമില്ല.'
'അതുപോലെ ഞാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ഒരു വർഷം എന്റെ 36 സിനിമകൾ വരെ റിലീസ് ചെയ്തിട്ടുണ്ട്. പിന്നെ 254 സിനിമയും 20 സിനിമയും ഒക്കെ ചെയ്ത സമയമുണ്ട്. ആ സമയത്ത് വിജയ പരാജയങ്ങളെ കുറിച്ച് ചിന്തിക്കാൻ സമയമില്ല. ആലോചിച്ചിട്ടുമില്ല.'
'മാത്രമല്ല ആ സമയത്ത് സിനിമ എത്ര കലക്ട് ചെയ്തു എന്നതൊന്നും ചർച്ചയല്ലല്ലോ. തിയേറ്ററിൽ പോയി സിനിമ കാണും. പിന്നെ അടുത്ത സിനിമ വരുമ്പോൾ അത് കാണാൻ പോകും അങ്ങനെയായിരുന്നു. അന്നാരും സിനിമയെ പോസ്റ്റ് മാർട്ടം ചെയ്യാറുമില്ല. ഇപ്പോഴാണല്ലോ പ്രമോഷനും ക്രിട്ടിസിസവുമൊക്കെ ഉള്ളത്', എന്നാണ് മോഹൻലാൽ പറഞ്ഞത്.


Click it and Unblock the Notifications