'എല്ലാവരുടെയും ചോദ്യത്തിനുള്ള ഉത്തരം... എനിക്ക് ഇത് പുതിയ അനുഭവം'; വയറ്റു പൊങ്കാല ചടങ്ങ് നടത്തി മാളവിക!
അടുത്തിടെയായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഒരു വർഷം മുമ്പ് വിവാഹിതരായ ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭിണിയായതിനാൽ തന്നെ നൃത്തം പോലുള്ളവയിൽ നിന്നെല്ലാം അകന്ന് നിൽക്കുകയാണ് മാളവിക. കൂടുതലും തേജസിനും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വ്ലോഗ് വീഡിയോകളാണ് മാളവിക യുട്യൂബ് ചാനൽ വഴി പങ്കിടുന്നത്.
ഇപ്പോഴിതാ ഗർഭകാലം ഏഴാം മാസത്തിൽ എത്തിയതിന്റെ ഭാഗമായി ഭർത്താവിന്റെ വീട്ടിൽ നടത്തിയ വയറ്റു പൊങ്കാലയുടെ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് മാളവിക. പാലക്കാട് ജനിച്ച് വളർന്ന കുട്ടിയായതുകൊണ്ട് തന്നെ വയറ്റു പൊങ്കാല ചടങ്ങിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുകയും കാണുകയും ചെയ്യുന്നതെന്ന് മാളവിക വീഡിയോയിൽ പറഞ്ഞു.

ചടങ്ങിനായി കസവ് പുടവ ചുറ്റി ഒരുങ്ങുന്നതിന്റെ വിശേഷങ്ങൾ പങ്കിട്ടാണ് മാളവിക വീഡിയോ ആരംഭിച്ചത്. ഗർഭിണിയായശേഷം കോസ്മെറ്റിക്സ് അധികം ഉപയോഗിക്കാറില്ലെന്നും ഇന്ന് വിശേഷപ്പെട്ടൊരു ചടങ്ങായതുകൊണ്ട് മാത്രമാണ് മേക്കപ്പ് ഉപയോഗിക്കുന്നതെന്നും മാളവിക വീഡിയോയിൽ പറഞ്ഞു. തേജസ് കൊല്ലം ജില്ലക്കാരനാണ്.
ഏഴാം മാസത്തിൽ ഇവിടെ എല്ലാവരും ചെയ്യുന്ന ഒരു ആചാരമാണിത്. പാലക്കാട്, തൃശൂർ ഭാഗത്തുള്ളവർക്കൊന്നും ഇത് ഫെമിലിയറായിരിക്കില്ലെന്നും വയറ്റു പൊങ്കാലയെ കുറിച്ച് ചെറിയൊരു വിവരണം നൽകി മാളവിക പറഞ്ഞു. ആദ്യ ഗർഭധാരണത്തോട് അനുബന്ധിച്ച് നടത്തുന്ന പൊങ്കാല ചടങ്ങെന്നാണ് ചിലയിടങ്ങളിൽ വയറ്റു പൊങ്കാലയെ വിശേഷിപ്പിക്കാറുള്ളത്. ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങാണ്.
ഭൂമി ദേവി സൃഷ്ടി നടത്തുന്നതുപോലെ തന്നെ ജനനിയായി ഗർഭധാരണത്തിലൂടെ സ്ത്രീ മാറീടുന്നതിന്റെ അനുബന്ധ ആത്മീയ ചടങ്ങെന്നും വയറ്റു പൊങ്കാലയെ വിശേഷിപ്പിക്കാം. സ്ത്രീക്ക് ഗർഭധാരണത്തോട് അനുബന്ധിച്ച് ഈ ചടങ്ങ് ആത്മബലം നൽകുമെന്നാണ് വിശ്വാസം. മറ്റുള്ളവരുടെ സാമീപ്യവും സ്നേഹവും സ്ത്രീക്ക് കൂടുതൽ മനോബലം നൽകുമെന്നും കരുതപ്പെടുന്നു. സൂര്യ ഭഗവാന് കൊടുക്കുന്ന പൊങ്കാലയെന്നാണ് വയറ്റു പൊങ്കാലയെ വിശേഷിപ്പിക്കാറത്രെ.
ജനിക്കുന്ന കുട്ടിക്ക് ആയുരാരോഗ്യവും, നല്ല കുട്ടിയുണ്ടാകാനുമാണ് ചടങ്ങ് നടത്തുന്നതെന്നും പറയപ്പെടുന്നു. ഗണപതിക്ക് നേദിച്ചിട്ടാണ് പൊങ്കാലയിടൽ ചടങ്ങുകൾ ആരംഭിക്കുന്നത്. ഗർഭിണിയും ഭർത്താവും ചേർന്നാണ് പൊങ്കാലയുടെ മുഴുവൻ കാര്യങ്ങളും ചെയ്യുന്നത്. മാളവികയെ അധികം ബുദ്ധിമുട്ടിക്കാതെ തേജസ് തന്നെയാണ് എല്ലാത്തിനും മുന്നിൽ നിന്നത്.

വയറ്റു പൊങ്കാലയിൽ പങ്കെടുക്കാനായി മാളവികയുടേയും തേജസിന്റെയും ബന്ധുക്കളെല്ലാം എത്തിയിരുന്നു. പൊങ്കാലയ്ക്കുശേഷം സദ്യ കൂടി കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. എല്ലാം മംഗളമായി നടന്നു. എന്റെ വീട്ടിൽ ഇതുപോലുള്ള ആചാരങ്ങൾ കണ്ടിട്ടില്ലാത്തതിനാൽ ഇതൊരു പുതിയ അനുഭവമായിരുന്നു എന്നാണ് ചടങ്ങിനുശേഷം സംസാരിക്കവെ മാളവിക പറഞ്ഞത്.
തനിക്കും ചടങ്ങിൽ പങ്കെടുത്തപ്പോൾ വളരെ സന്തോഷമായി എന്നാണ് മാളവികയുടെ അമ്മയും പറഞ്ഞത്. കല്യാണത്തിനാണ് എല്ലാവരും അവസാനമായി ഒത്തുകൂടിയത്. അതുകൊണ്ട് അന്ന് കണ്ടവരെയെല്ലാം വീണ്ടും കണ്ടു. ഒരു ഗെറ്റ് ടു ഗെദർ പോലെയായിരുന്നു വയറ്റു പൊങ്കാല. ക്രൗഡ് വന്നാൽ പിന്നെ എന്താ ചെയ്യേണ്ടത് എന്നുള്ളൊരു കൺഫ്യൂഷനാണ് തേജസേട്ടന്.
നിങ്ങൾ കാണുന്നത് പോലെയല്ല തേജസേട്ടൻ. അദ്ദേഹം ഒരു ഇൻട്രോവർട്ടാണ്. ചില സമയത്ത് എക്സ്ട്രോവർട്ടാകും. അതുകൊണ്ട് ആംബിവേർട്ടെന്ന് തേജസേട്ടനെ വിശേഷിപ്പിക്കാമെന്നും മാളവിക പറയുന്നു. തനിക്ക് എത്ര മാസമായി എന്നുള്ളത് നിരന്തരമായി കേൾക്കുന്ന ചോദ്യമാണെന്നും അതിനുള്ള ഉത്തരം കൂടിയാണ് വയറ്റു പൊങ്കാല ചടങ്ങെന്നും വീഡിയോ പങ്കിട്ട് മാളവിക പറഞ്ഞു.
നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. മാത്രമല്ല ചിലർ മാളവികയ്ക്ക് ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെന്ന പ്രവചനവും കമന്റ് ബോക്സിൽ നടത്തിയിട്ടുണ്ട്. മർച്ചന്റ് നേവിയിൽ ജീവനക്കാരനായ തേജസ് അവധിക്കായാണ് നാട്ടിൽ എത്തിയത്.


Click it and Unblock the Notifications