'അറിവില്ലായ്മ കൊണ്ടാണ് അർഥന എന്നെ അപമാനിക്കാൻ വീഡിയോ ചിത്രീകരിച്ചത്, ഇതുകൊണ്ടൊന്നും പേടിച്ചോടില്ല'; വിജയകുമാർ!
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിലും വാർത്തകളിലും ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നിരുന്ന ഒരു വിഷയമായിരുന്നു യുവനടി അർഥന ബിനുവിന്റെ വീട്ടിൽ പിതാവും നടനുമായ വിജയകുമാർ അതിക്രമിച്ച് കയറി നടിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി എന്നത്.
അർഥന തന്നെയാണ് അപേക്ഷ രൂപേണ പിതാവ് വീട്ടിൽ അതിക്രമിച്ച് കയറിയ വിവരങ്ങൾ വീഡിയോയാക്കി പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വളരെ നാളുകളായി വിജയകുമാറുമായി ചേർച്ചയിലല്ല അർഥനയും കുടുംബവും. നിരവധി കേസുകൾ ഇതിന്റെ പേരിൽ നിലനിൽക്കുന്നുമുണ്ട്.
താന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ തന്നെ നശിപ്പിച്ചുകളയുമെന്നായിരുന്നു അച്ഛൻ വിജയകുമാർ ഭീഷണിപ്പെടുത്തിയതെന്നാണ് അർഥന പറഞ്ഞത്. ജനലില്‍ പിടിച്ച് തൂങ്ങിക്കൊണ്ടാണ് വിജയകുമാർ ആക്രോശിച്ചതെന്നും.
ജീവിക്കാന്‍ വേണ്ടി അമ്മൂമ്മ തന്നെ വില്‍ക്കുകയാണെന്നാണ് അച്ഛൻ ആരോപിക്കുന്നതെന്നും ഭീഷണി മുഴക്കിയ ഉടൻ തന്നെ പൊലീസിനെ വിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയില്ലെന്നും അർഥന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഒരു കാലത്ത് മോഹൻലാലിന്റെ നരസിംഹം അടക്കമുള്ള സിനിമകളിൽ സഹനടനായി തിളങ്ങി നിന്നിരുന്ന നടനാണ് വിജയകുമാർ. ഇപ്പോൾ വളരെ വിരളമായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ മുദ്ദുഗൗവിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് അർഥന മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
ഇപ്പോൾ താരം മോഡലിങിലും സജീവമാണ്. അർഥനയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ നടിക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാലിപ്പോൾ അർഥന പറയുന്നത് മാത്രമല്ല സത്യമെന്നും താൻ മക്കളുടെ പഠന കാര്യങ്ങൾ അന്വേഷിക്കാൻ പോയതാണെന്നും അറിവില്ലായ്മ കൊണ്ടാണ് അർഥന തന്നെ അപമാനിക്കാൻ അവയെല്ലാം വീഡിയോയായി ചിത്രീകരിച്ച് പങ്കുവെച്ചതെന്നും വിജയകുമാർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇളയമകളുടെ ഉപരിപഠനത്തിനായി പണം അയച്ചുകൊടുത്തശേഷം പിന്നീട് വിവരം തിരക്കാൻ വിളിച്ചപ്പോൾ ഭാര്യ ബിനു ഫോൺ എടുക്കാതിരുന്നതിനാലാണ് അന്വേഷിച്ച് വീട്ടിലേക്ക് പോയതെന്നും വിജയകുമാർ പറയുന്നു. ഭാര്യയ്ക്ക് പണം അയച്ച വിവരങ്ങളും വിജയകുമാർ പുറത്തുവിട്ടു.
'ഇളയമകളായ മീഗൽ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനുശേഷം ഫോൺ ചെയ്തിട്ട് ഭാര്യ ഫോൺ എടുത്തില്ല. മകളോട് ഉപരിപഠനത്തെക്കുറിച്ച് ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയത്. ഇളയ മകൾ ഗേറ്റ് തുറന്ന് തന്നിട്ടാണ് അകത്ത് കയറിയത്. പക്ഷെ വാതിൽ തുറക്കാത്തത് കാരണം ജനാല വഴിയാണ് മകളോട് സംസാരിച്ചത്.'
'ഇതിനിടെ മൂത്തമകൾ അർഥന കടന്ന് വന്നത് കണ്ടപ്പോൾ അതിശയിച്ച് പോയി. മകൾ കാനഡയിൽ പഠിക്കാൻ പോയി എന്നാണ് ഭാര്യ എന്നെ ധരിപ്പിച്ചിരുന്നത്. അർഥന സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർപ്പില്ല. പക്ഷെ അഭിനയിക്കാൻ പോകുന്നതിന് മുമ്പ് എന്നോട് ചോദിച്ചാൽ ശരിതെറ്റുകൾ മനസിലാക്കിക്കൊടുക്കാൻ കഴിയും എന്നെ പറയാറുള്ളൂ.'
'മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ എന്നെ അപമാനിക്കാൻ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ ചെയ്തതിലൊന്നും വിരോധമില്ല. ഇതുകൊണ്ടൊന്നും പേടിച്ചോടില്ല. മക്കളുടെ കാര്യങ്ങൾ ഇനിയും അന്വേഷിക്കും. അവർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.'

'ഞാൻ വിളിച്ചാൽ അമ്മ കുട്ടികൾക്ക് ഫോൺ കൊടുക്കാറില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ നേരിട്ടുപോയി കാണാൻ തീരുമാനിച്ചത്. കേസുകൾ നിലനിൽക്കുന്നുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷെ ഞാൻ അവിടെ പ്രശ്നം ഉണ്ടാക്കാൻ പോയതല്ല.'
എന്റെ മക്കളെ കാണാനും കാര്യങ്ങൾ അന്വേഷിക്കാനും പോയതാണെന്നും', വിജയകുമാർ വിശദമാക്കി. താനും ഭാര്യ ബിനുവുമായിട്ടുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്നും. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും വിജയകുമാർ പറയുന്നു.


Click it and Unblock the Notifications