'പടം ഹിറ്റായപ്പോൾ ലാൽ സാർ വിളിച്ച് നന്ദി പറഞ്ഞു, എനിക്കും മോനിഷയ്ക്കും ട്രീറ്റും നടത്തി'; വിനീത് പറയുന്നു
ശാസ്ത്രീയ നൃത്തത്തിൻ്റെ ബാലപാഠങ്ങൾ ഒന്നും തന്നെ അറിയാത്ത, ഒരു നർത്തകൻ്റെ ശരീര ലക്ഷണങ്ങൾ ഒന്നുമില്ലാത്ത മോഹൻലാലാണ് കമലദളത്തിൽ നൃത്താദ്ധ്യാപകൻ്റെ വേഷത്തിൽ മികവാർന്ന പകർന്നാട്ടം നടത്തി പ്രേക്ഷകരെ അതിശയിപ്പിച്ചത്.
മോഹൻലാലിൻ്റെ ആ ആത്മസമർപ്പണത്തിന്റെ ഫലമായിരുന്നു കമലദളത്തിന്റെ വിജയം. സിബിമലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന കമലദളം സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്.

കമലദളത്തിലെ പ്രകടനത്തോട് കൂടിയാണ് മോഹൻലാൽ താൻ അസാമാന്യ കഴിവുകൾ ഉള്ള ഒരു അസാധാരണ നടനാണെന്ന് തെളിയിച്ചത്. ക്ലീൻഷേവ് ചെയ്ത മുഖത്തോടെ അല്പം സ്ത്രൈണതയോടെ അവതരിപ്പിക്കപ്പെടാറുള്ള നർത്തക കഥാപാത്രത്തെ മോഹൻലാൽ പക്ഷെ അവതരിപ്പിച്ചത് അലസമായ താടിയും മുടിയും നീട്ടി വളർത്തികൊണ്ടാണ്.
നന്ദഗോപൻ്റെ നൃത്ത രംഗങ്ങളിൽ മോഹൻലാൽ എങ്ങാനും പരാജയപ്പെട്ടിരുന്നെങ്കിൽ എത്ര നല്ല രീതിയിൽ തന്നെ സംവിധായകൻ കഥ അവതരിപ്പിച്ചാലും കമലദളം പരിഹാസവും പരാജയവും ഒരു പോലെ ഏറ്റ് വാങ്ങുമായിരുന്നു.
കേരള കലാമണ്ഡലത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച കമലദളം പ്രേക്ഷകർക്ക് ഒരു പുതുമ തന്നെയായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സിനിമയിൽ മോഹൻലാലിന് പുറമെ പാർവതി, വിനീത്, മോനിഷ, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
കമലദളത്തിലെ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കലയോടും നൃത്തത്തോടും അതിയായ സ്നേഹം മോഹൻലാലിന് ഉള്ളതിനാലാണ് കമലദളം വിജയമായത് എന്നാണ് വിനീത് പറയുന്നത്. നൃത്തം അതിവേഗത്തിൽ അഭ്യസിക്കാൻ കഴിയുന്ന ഒന്നല്ല. വർഷങ്ങളായുള്ള പരിശ്രമം ആവശ്യമാണ്.

മോഹൻലാൽ സാറിന് നൃത്തത്തിനോടും അത് പഠിക്കുന്നതിനോടും അതിയായ താൽപര്യമാണ്. ആ താൽപര്യമാണ് കമലദളത്തിൽ അദ്ദേഹത്തിന് തുണയായത്. അന്നും ഇന്നും എന്നെ എവിടെ കണ്ടാലും ചെറിയ മുദ്രകളൊക്കെ ലാൽ സാർ ചെറിയ രീതിയിൽ കാണിക്കും. കമലദളത്തിന്റെ സമയത്ത് അദ്ദേഹം നൃത്തം പരിശീലിക്കാൻ പോകുമ്പോൾ ഞാനും ഒപ്പം പോയിയിരിക്കാറുണ്ടായിരുന്നു. അദ്ദേഹം എന്നെയും കൂട്ടിയാണ് പോവുക.
കമലദളം ഹിറ്റായപ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു. നന്ദി എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അദ്ദേഹം നൃത്തം പരിശീലിക്കുമ്പോൾ ഒപ്പം നിന്നുവെന്നല്ലാതെ വേറൊന്നും ഞാൻ ചെയ്തിരുന്നില്ല. സിനിമ വിജയിച്ചപ്പോൾ അദ്ദേഹം പക്ഷെ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു.
ശേഷം മദ്രാസിലെ താജിൽ വെച്ച് എനിക്കും മോനിഷയ്ക്കും മോനിഷയുടെ അമ്മയ്ക്കും സാറിന്റെ വക ട്രീറ്റും തന്നിരുന്നു. വിനീത് പറയുന്നു.


Click it and Unblock the Notifications