പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഭിരാമി. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൺ എന്ന പരിപാടിയിൽ അവതാരികയായിട്ടാണ് വെള്ളിത്തിരയിലേക്ക് അഭിരാമി എത്തുന്നത്. പിന്നീട് മലയാള ചലച്ചിത്രമായ പത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള തുടക്കം. പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ സിനിമകളും മലയാളത്തിൽ ചെയ്തു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷകളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്.

നർമ്മത്തിന് പ്രാധാന്യം നൽകി രാജസേനൻ സംവിധാനം ചെയ്ത കുടുംബചിത്രമാണ് 'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന സിനിമ. ചിത്രത്തിലെ 'ഗീതു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിരാമി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. എന്നാൽ ആ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയോട് യോജിക്കാൻ കഴിയില്ലെന്ന് നടി പറഞ്ഞത് അടുത്തിടെ വൈറലായിരുന്നു. അമൃത ടി വിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ അതിഥിയായി വന്നപ്പോഴാണ് ആ കഥയോടുള്ള വിയോജിപ്പ് നടി വ്യക്തമാക്കിയത്.
''പത്രം' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെയാണ് രാജസേനൻ സർ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന സിനിമ ചെയ്യാൻ വിളിക്കുന്നത്. ജയറാമിന്റെ കൂടെ ഒരു സിനിമ ചെയ്യുകയാണ്, അതിലെ നായിക ആകാൻ തയ്യാറാണോ, എന്ന് ചോദിച്ചു. വീട്ടിൽ വന്ന് കഥയൊക്കെ പറഞ്ഞു, കഥ കേട്ടു, ഇഷ്ടപ്പെട്ടു, അഭിനയിക്കാൻ തയ്യാറാണെന്നും പറഞ്ഞു'.
'പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയിക്കാൻ എത്തുന്നത്. ക്ലാസ് കട്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു, 40 ദിവസം വേണമല്ലോ? അപ്പോൾ വേനലവധിയ്ക്ക് വരാമെന്ന് പറഞ്ഞു. അങ്ങനെ അവസാന പരീക്ഷ, കണക്ക് പരീക്ഷ തീർന്ന് അന്ന് വൈകിട്ട് സെറ്റിൽ ജോയിൻ ചെയ്തു. അങ്ങനെയാണ് ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയത്', അഭിരാമി പറയുന്നു.

'എന്നാൽ 'ഞങ്ങൾ സന്തുഷ്ടരാണ്'എന്ന സിനിമ ഇക്കാലത്താണെങ്കിൽ ചിലപ്പോൾ ആലോചിച്ചിട്ടേ ചെയ്യുള്ളൂ. ആ കഥാപാത്രത്തോടുള്ള വിയോജിപ്പ് കാരണമല്ല, ആ സിനിമയുടെ മൊത്തത്തിലെ സന്ദേശത്തോട് വിയോജിപ്പുണ്ട്. ആ കാലഘട്ടത്തിലെ സിനിമകളിൽ കുറച്ച് മോഡേൺ ആയിട്ടുള്ള പെൺകുട്ടിയാണെങ്കിൽ സ്വാഭാവികമായും അഹങ്കാരിയായിരിക്കും. പിന്നെ കുറച്ച് ഇംഗ്ലീഷ് അറിയാമെങ്കിൽ അവളെ 'മലയാളിഫൈ' ചെയ്‌തെടുക്കണം, എന്നൊക്കെ ധ്വനിയുള്ള ചിത്രങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്'.
'ആ കഥാപാത്രത്തിന് ചില പോരായ്മകൾ ഉണ്ട്, എന്നാൽ അവളെ തിരുത്താൻ ആ സിനിമയിലെ കഥാനായകൻ ചെയ്യുന്ന ചില മാർഗം, അതായത് പൊതു വേദിയിൽ വെച്ച് സ്വന്തം ഭാര്യയെ അപമാനിക്കുന്നത് ചിരിക്കാനുള്ള കാര്യമാണ് എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്. അതുമാത്രമല്ല, അയാൾ ചെയ്യുന്ന കാര്യങ്ങളെ മഹത്വവൽക്കരിക്കുന്നതിനോടും യോജിക്കാൻ കഴിയുന്നില്ല', അഭിരാമി വ്യക്തമാക്കി.

'ആ ദമ്പതിമാർ ഇരുന്ന് സംസാരിക്കുകയും വിവാഹജീവിതത്തിലെ പ്രതീക്ഷ പങ്കുവക്കുകയും ചെയ്തിരുന്നുവെങ്കിൽ ആ കഥ അങ്ങനെ പോകില്ലായിരുന്നു. അങ്ങനെ ചെയ്യാതെ അവളെ തിരുത്തിയേ ഒക്കുകയുള്ളൂ എന്ന് പറഞ്ഞ് അയാളും, വാശി ഉപേക്ഷിക്കാതെ അവളും മുന്നോട്ട് പോകുകയാണ്. അത്ര വലിയ ഒരു വീട്ടിൽ നിന്ന് വന്ന കുട്ടിയുടെ കാഴ്ചപ്പാടോ ചെറിയ ചുറ്റുപാടിൽ ഒതുങ്ങേണ്ട അവളുടെ സാഹചര്യമോ മനസിലാക്കാൻ ആരും ശ്രമിക്കുന്നില്ല'.
'അങ്ങനെയുള്ള കുറച്ച് കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല. പക്ഷെ ആ കാലഘട്ടത്തിൽ അതെല്ലാം സ്വാഭാവികമായിരുന്നു. ഇന്നാണെങ്കിൽ അത് വലിയ വിവാദത്തിലേക്ക് നയിക്കുമായിരുന്നു. എന്നാൽ കാലഘട്ടത്തിന് അനുസരിച്ച് സിനിമകളും മാറുകയാണ്. അതിൽ സന്തോഷമുണ്ട്', അഭിരാമി പറയുന്നു.

'ദൊഡ്ഡലി' ഉണ്ടാക്കിയതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു. പണ്ട് ഒരിക്കൽ സാമ്പാർ വച്ചപ്പോഴാണ് അങ്ങനെ പാളിപ്പോയ ഒരു പാചകമുണ്ടായത്. സാമ്പാർ ഉണ്ടാക്കിയിരുന്നെങ്കിലും പരിപ്പ് വെന്തിരുന്നില്ല, പിന്നെ അതേ സാമ്പാർ കൂട്ടി കഴിക്കേണ്ടിവന്നു, അഭിരാമി ഓർത്തെടുത്തു.


Click it and Unblock the Notifications