'ദിലീപൊക്കെ എന്നെ കണ്ടെത്തിയതുകൊണ്ട് വീട് കിട്ടി, പ്രൊഡക്ഷൻ കൺട്രോളർമാർ ഭക്ഷണം എത്തിച്ച് തന്നു'; ശാന്തകുമാരി!
വീണ്ടും ചില വീട്ടുകാര്യങ്ങൾ അടക്കമുള്ള സിനിമകളിൽ അഭിനയിച്ച് എല്ലാവർക്കും പരിചിതയായ നടിയാണ് വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ശാന്തകുമാരി. സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികൾ ശാന്തകുമാരിയെ ഏറെയും കണ്ടിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ശാന്തകുമാരി അടക്കം പല മുതിർന്ന നടിമാരേയും സിനിമകളിൽ കാണാറില്ല. അടുത്തിടെ ഇത്തരത്തിൽ അമ്മ വേഷം സ്ഥിരമായി ചെയ്തിരുന്ന കുറച്ച് പേരെ പ്രേക്ഷകർ ഒരുമിച്ച് കണ്ടത് ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ 2018ലാണ്.
ആ സിനിമ കണ്ട പലരും അറിയാതെയെങ്കിലും മനസിൽ ചോദിച്ച് കാണും ഈ നടിമാരെയൊക്കെ കുറേ നാളുകൾക്ക് ശേഷമാണല്ലോ സിനിമയിൽ കാണുന്നതെന്ന്.
ശാന്തകുമാരി അടക്കമുള്ള നടിമാരൊന്നും എന്താണ് ഇപ്പോൾ സിനിമയിൽ അഭിനയിക്കാത്തതെന്ന തോന്നൽ വന്നത് കൊണ്ടാണ് സ്ഥിരമായി അമ്മ വേഷം പോലുള്ളവ ചെയ്തിരുന്ന നടിമാരെ കണ്ടെത്തി തന്റെ സിനിമയിൽ അഭിനയിപ്പിച്ചതെന്നാണ് ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്. ഇപ്പോഴത്തെ സിനിമകളിൽ അമ്മ കഥാപാത്രങ്ങൾ ഇല്ലെന്നും അതിനാൽ സിനിമകൾ കിട്ടാറില്ലെന്നും നടി പൗളിയും പറയാറുണ്ട്.

തനിക്ക് കഴിഞ്ഞ അഞ്ച് വർഷമായി സിനിമയില്ലായിരുന്നുവെന്നും ചില തെറ്റായ വാർത്തകൾ കാരണം അവസരങ്ങൾ ലഭിച്ചില്ലെന്നുമാണ് മനോരമ ഓൺലൈനിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ശാന്തകുമാരി പറയുന്നത്. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'എന്റെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയിൽ നിന്ന് ആരും എന്നെ വർക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നു. എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ല. അഞ്ച് വർഷമാണ് ഞാൻ വീട്ടിലിരുന്നത്. ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാർ എനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നു.'

'ഞാൻ പതിമൂന്ന് വർഷം ഹോസ്റ്റലിലായിരുന്നു. ഈ പതിമൂന്ന് വർഷവും ഓരോരുത്തർ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഞാൻ എറണാകുളത്ത് തന്നെ ഉണ്ടായിരുന്നു. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോൾ കുഴപ്പമൊന്നുമില്ല' കണ്ണ് നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറഞ്ഞ് അവസാനിപ്പിച്ചു.
പ്രളയം പ്രമേയമായിരുന്നതിനാൽ വെള്ളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും. വെള്ളവും കാറ്റും നിരന്തരം ഏറ്റ് ക്ഷീണം വന്നാലും ശാന്തകുമാരി ചേച്ചിയൊക്കെ ഈ പ്രായത്തിലും ഡെഡിക്കേഷനോടെ നിൽക്കുന്നത് കാണുന്നതിനാൽ ടൊവിനോ പരാതി പറയാറില്ലായിരുന്നുവെന്നും ജൂഡ് പറയുന്നു.
ദിലീപ് മാത്രമല്ല മുമ്പ് നടൻ മോഹൻലാൽ അടക്കം ശാന്തകുമാരിക്ക് സഹായവുമായി എത്തിയിരുന്നു. അതേ കുറിച്ച് ശാന്തകുമാരി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മകൾക്ക് ഒരു വിവാഹ ജീവിതമുണ്ടായത് പോലും മോഹൻലാൽ കൃത്യസമയത്ത് സഹായം എത്തിച്ചതുകൊണ്ടാണെന്നാണ് ശാന്തകുമാരി മുമ്പ് പറഞ്ഞത്. വീട് പണി നടക്കുന്ന സമയത്തും മോഹൻലാലിന്റെ സഹായം ശാന്തകുമാരിക്ക് ലഭിച്ചിരുന്നു.
ദിലീപ്, മോഹൻലാൽ തുടങ്ങിയ താരങ്ങൾ പഴയ കാല നടീനടന്മാരെ ഇപ്പോഴും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൊതുവെ തങ്ങളിൽ പലരേയും കുറിച്ച് ചില വ്യാജ കഥകൾ സിനിമാ മേഖലയിൽ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അവസരം നൽകാൻ ഉദ്ദേശിക്കുന്നവർ പോലും അതിൽ നിന്നും പിന്മാറി വരുമാനം നിലയ്ക്കുന്ന അവസ്ഥയുണ്ടെന്നും ശാന്തകുമാരി പറഞ്ഞു.
നൂറ് കോടി ക്ലബ്ബിൽ 2018 ഇടം നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പൊന്നിയൻ സെൽവൻ സെക്കന്റ് പാർട്ട് പോലും കാണാൻ 2018ന്റെ റിലീസോടെ ആളുകൾ കയറാത്ത അവസ്ഥയാണ്. 2018ന് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുമുണ്ട്. പലരും ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്താണ് ഷോയ്ക്ക് കയറുന്നത്.


Click it and Unblock the Notifications