'ബേസിലിന് ക്യാമറയിരിക്കുന്ന സ്ഥലം അറിയില്ലേയെന്ന് തോന്നി, വെയിറ്റുള്ള സമ്മാനം തന്നിട്ട് ആഘോഷിച്ചൂടെ?'; ഉർവശി!
ഉർവ്വശിയാണ് മികച്ച നടിയെന്ന് സമ്മതിക്കാൻ പലരും മടികാണിക്കാറുണ്ട്. പൊതുവെ ശോഭനയേയും മഞ്ജു വാര്യരേയുമൊക്കെ പുകഴ്ത്തുമ്പോൾ ഏതെങ്കിലും ഒരു സിനിമ ചെയ്താൽ മാത്രം ഉർവശിയുടെ പേര് ചർച്ച ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്.
ഇതിനോട് സിനിമാ പ്രേമികൾക്കും എതിർപ്പുണ്ട്. ഒരു കാലഘട്ടത്തിലെ സിനിമകൾ കാണുമ്പോഴറിയാം സ്വാഭാവിക അഭിനയത്തിൽ ഉർവശിയോളം മികച്ചൊരാൾ ഇന്ത്യൻ സിനിമയിൽ വേറെയില്ലെന്ന്. അഭിനയത്തിലെ അനായാസത കൊണ്ട് എത്രയെത്ര കഥാപാത്രങ്ങൾക്കാണ് ഉർവശി ജീവനേകിയത്.
ഒരുപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളെ വ്യത്യസ്‍തമായി അവതരിപ്പിച്ചത് തന്നെയാകണം ഉർവശിയുടെ ഏറ്റവും മികവുറ്റ വശം. മിഥുനവും പൊന്മുട്ടയിടുന്ന താറാവുമൊക്കെ അത്തരത്തിൽ അനശ്വരമാക്കിയതിൽ ചിലതാണ്.
കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ തന്റേതായ അഭിനയപ്രകടനം കൊണ്ട് ഒരു സിനിമയുടെ ഭാഗമാകുക എന്നൊരു രീതിയും ഉർവശിയെ ഏറ്റവും പ്രിയപ്പെട്ടൊരാളാക്കി മാറ്റിയിട്ടുണ്ട്. അതെ കുറിച്ച് ചോദിക്കുമ്പോൾ താൻ സംവിധായകരുടെ നായികയാണെന്നാണ് ഉർവശി പറയാറുള്ളത്. ചാൾസ് എന്റർപ്രൈസസാണ് ഉർവശിയുടെ ഏറ്റവും പുതിയ സിനിമ.

സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ എന്ന യുവ സംവിധായകന്‍ ഒരുക്കുന്ന സിനിമയിൽ ഉർവശിക്ക് പുറമെ ബാലു വര്‍ഗീസ്, കലൈയരസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ഈ മാസം 19ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പേരിലും അവതരണശൈലിയിലും കഥാപാത്രങ്ങളിലുമെല്ലാം സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് സംവിധായകന്‍.
വൺലൈൻ കേട്ടപ്പോൾ തന്നെ താൽപര്യം തോന്നിയെന്നാണ് സിനിമയുമായി ബന്ധപ്പെട്ട് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞത്. ഒപ്പം തന്റെ സിനിമാ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഉർവശി പങ്കുവെച്ചു.
ഏറ്റവും സുന്ദരനായിട്ടുള്ള നടൻ ശ്രീനിവാസനാണെന്ന് താൻ വെറുതെ പറഞ്ഞതല്ലെന്നും അത്രത്തോളം കഴിവുള്ള മനുഷ്യനാണ് ശ്രീനിവാസനെന്നും ഉർവശി പറയുന്നു. 'കഥാപാത്രം ചെറുത്, വലുത് എന്നത് നോക്കാറില്ല. എനിക്ക് ഇഷ്ടമുള്ള ആളുകൾക്കൾക്കൊപ്പം അഭിനയിക്കണമെന്നെ ചിന്തിക്കാറുള്ളു.'
'പണ്ടാണ് നായകൻ ഇങ്ങനെയായിരിക്കണം അങ്ങനെയായിരിക്കണമെന്ന ചിന്ത. ഇന്ന് ആ ചിന്ത ഒരുപാട് മാറിയിട്ടുണ്ട്. അഭിനയിച്ച് തുടങ്ങിയ സമയത്ത് കഥയും സ്ക്രിപ്റ്റുമൊക്കെ കേട്ടിരുന്നത് അമ്മയാണ്. കാരണം ഏത് കഥ കേട്ടാലും എനിക്ക് നല്ലതാണല്ലോയെന്ന ചിന്തയാണ് വരാറ്. കാരണം ഞാൻ കഥകൾ ഒരുപാട് വായിക്കുന്ന എഴുതുന്ന ആളായിരുന്നു. അതുകൊണ്ട് തുടക്കത്തിൽ അമ്മയാണ് കഥ കേട്ട് സെലക്ട് ചെയ്തിരുന്നത്.'

'ഒരാൾ കഥ പറയാൻ വരുമ്പോൾ ഞാൻ തന്നെ ആ കഥാപാത്രം ചെയ്യേണ്ട ആവശ്യകതയുണ്ടോ എന്നൊക്കെ നോക്കിയിട്ടാണ് ഓക്കെ പറയുന്നത്. ഇപ്പോഴുള്ള ആക്ടേഴ്സെല്ലാം ബ്രില്ല്യന്റ് ആക്ടേഴ്സാണ്. മൾട്ടി ടാലന്റഡാണ്. സംവിധാനം ചെയ്യുന്നു, അഭിനയിക്കുന്നു... ഉദാഹരണത്തിന് ബേസിൽ. ബേസിലിന് ക്യാമറയിരിക്കുന്ന സ്ഥലം അറിയില്ല എന്നതുപോലെ അത്ര മനോഹരമായി അഭിനയിക്കുന്നു.'
'തമിഴിൽ എന്നതുപോലെ തന്നെ കന്നടയിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു കാലത്ത് വിട്ടുനിന്നത് തെലുങ്കിൽ നിന്നുമാണ്. കാരണം ഗ്ലാമറസ് ഇൻഡസ്ട്രിയാണ്. വസ്ത്രമൊക്കെ അത്തരത്തിലുള്ളതായിരിക്കും. പാട്ടിലെങ്കിലും ഉറപ്പായും കുറച്ച് ഗ്ലാമറസാകേണ്ടി വരും. അത് എനിക്ക് അത്ര കംഫേർട്ട് അല്ലാത്തത് കൊണ്ട് വിട്ടുനിന്നു അത്രമാത്രം.'
'സോഷ്യൽമീഡിയയിൽ ആക്ടീവായിരിക്കണമെന്ന് തോന്നിയിട്ടില്ല. മാത്രമല്ല വിക്കിപീഡിയയിൽ എന്റെ പിറന്നാൾ തെറ്റായാണ് കൊടുത്തിരിക്കുന്നത്. രണ്ട് ബെർത്ത് ഡെയൊക്കെ കാണാം. ജനുവരിയിൽ ഒന്ന് ഫെബ്രുവരിയിൽ ഒന്ന് അപൂർവജന്മം.... എന്നിട്ട് അത് വെച്ച് പല ചാനലുകളിലും ബെർത്ത് ഡെ വിഷൊക്കെ കാണാറുണ്ട്. അപ്പോൾ ഞാൻ ആലോചിക്കും എന്തെങ്കിലും വെയിറ്റുള്ള സമ്മാനം അയച്ച് തന്നിട്ട് ഇവർക്ക് ഇത് ഘോഷിച്ചൂടെ? എന്ന്' ഉർവശി തമാശ കലർത്തി പറഞ്ഞു.


Click it and Unblock the Notifications