കൊല്ലം തുളസി പറയുന്നതെല്ലാം നുണ, തിരക്കുള്ള നടനായിരുന്നു ആരും വിളിക്കാതെയായപ്പോൾ അപകർഷതാബോധമുണ്ടായി!
വില്ലനായും സഹനടനായുമെല്ലാം മലയാളികൾക്ക് സുപരിചിതനായ നടനാണ് കൊല്ലം തുളസി. സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ വളരെ വിരളമായി മാത്രമെ സിനിമകളിൽ അഭിനയിക്കുന്നുള്ളു. മലയാള സിനിമയിൽ മാറ്റങ്ങൾ സംഭവിച്ചപ്പോൾ കൊല്ലം തുളസി പതിവായി ചെയ്തിരുന്നതുപോലുള്ള കഥാപാത്രങ്ങൾക്കും ക്ഷാമം വന്നു. അടുത്തിടെയായി കൊല്ലം തുളസി നൽകുന്ന അഭിമുഖങ്ങൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം നടൻ പറഞ്ഞ പല കാര്യങ്ങളും വിവാദത്തിനും ചർച്ചകൾക്കും വഴിവെച്ചിരുന്നു.
സ്ത്രീകള്‍ അങ്ങോട്ട് ചെല്ലുകയാണ്. ആരും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലേക്ക് പോയിട്ടില്ല. തെളവില്ലാത്ത കാര്യം പറയുന്നത് തെറ്റാണ്. അത് മറ്റൊരു കുടുംബം കലക്കുകയല്ലേ?. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ പറഞ്ഞുകൊണ്ട് വരില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ പറഞ്ഞത്.

തന്റെ മുറിയിൽ നടിമാർ വന്ന് മുട്ടിയിട്ടുണ്ടെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. എന്നാൽ നടൻ പറയുന്നതിലൊന്നും സത്യമില്ലെന്നും അദ്ദേഹത്തിന് പ്രായത്തിന്റേതായ പ്രശ്നങ്ങളാണെന്നുമാണ് സംവിധായകൻ സലീം ബാബ മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്. കൊല്ലം തുളസി അഭിനയിച്ച മോഹിതം സംവിധാനം ചെയ്തത് സലീം ബാബയായിരുന്നു.
മോഹിതം സിനിമയിൽ അഭിനയിച്ചത് ജീവിതത്തിൽ ചെയ്ത വലിയൊരു തെറ്റാണെന്ന് കൊല്ലം തുളസി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മോഹിതം സിനിമയ്ക്ക് പുള്ളിയുടെ പോസ്റ്റർ വെച്ചിരുന്നു. ആ സിനിമ ഒരിക്കലും എ പടമായിരുന്നില്ല. അതിന് യു|എ സർട്ടിഫിക്കറ്റാണ്. ഞാൻ സെക്സ് പടം ചെയ്തിട്ടില്ല. സെക്സ് പടത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സംവിധാനം ചെയ്യുമ്പോൾ അത്തരം സിനിമകൾ ചെയ്യാറില്ല. അഭിനയിക്കുക എന്നത് എന്റെ ജോലിയാണ്. അവർ അതിന് പണം തരുന്നു.
സെൻസർ ചെയ്യുന്ന പടത്തിൽ അഭിനയിക്കുന്നു. മമ്മൂക്കയാണോ ലാലേട്ടനാണോ എന്നത് പോലും നേക്കേണ്ട കാര്യമില്ല. നമ്മളെ വിളിക്കുമ്പോൾ നമ്മൾ പോയി ചെയ്യുന്നു അത്രമാത്രം. മോഹിതത്തിൽ തുളസി ചേട്ടൻ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു. ഒരു സാഹചര്യത്തിൽ നായികയെ അദ്ദേഹം കയറിപ്പിടിക്കുന്ന സീനുണ്ട്. അതിനുശേഷം കുറ്റബോധം തോന്നി ആ കഥാപാത്രം ആത്മഹത്യ ചെയ്യും. ഇതാണ് മോഹിതം സിനിമയുടെ കഥ.
പിന്നെ എന്തിനാണ് ഇപ്പോഴും ആ സിനിമയെ കുറിച്ച് പുള്ളി സംസാരിക്കുന്നതെന്ന് അറിയില്ല. പിന്നെ ഈ സിനിമയുടെ സമയത്ത് ചെക്ക് മടങ്ങിയ ഒരു സംഭവമുണ്ടായിരുന്നു. പിന്നെ അമ്മയൊക്കെ ഇടപെട്ടപ്പോൾ ഞാൻ തന്നെ പണമായി അദ്ദേഹത്തിന് കൊണ്ടുകൊടുക്കുകയും ചെയ്തു. മോഹിതത്തിൽ അഭിനയിച്ചുവെന്നത് വലിയ തെറ്റായി പോയിയെന്ന് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ നിലവാരം അങ്ങനെയായതുകൊണ്ടാണ്.

അതുപോലെ പുള്ളിയുടെ വാതിലിൽ ആർട്ടിസ്റ്റുകൾ മുട്ടി എന്നൊക്കെ പറയുന്നുണ്ടല്ലോ അതിലൊന്നും സത്യമില്ല. പ്രായം കഴിഞ്ഞാൽ ആളുകളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരും. അതിന് നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആദ്യം അദ്ദേഹം തിരക്കുള്ള നടനായിരുന്നു. പിന്നീട് ആരും വിളിക്കാതെയായി. അതിന്റെ അപകർഷതാബോധം കൊണ്ട് പറയുന്നതാകും.
അടിക്കുന്ന സീനിൽ അഭിനയിക്കാൻ പറ്റില്ലെന്നും താൻ വലിയ ആർട്ടിസ്റ്റാണെന്നും സ്ഫടികം ജോർജ് പറഞ്ഞുവെന്നൊക്കെ കൊല്ലം തുളസി പറഞ്ഞിരുന്നു. അങ്ങനൊരു സംഭവം നടന്നിട്ടില്ല. കൊല്ലം തുളസി പറയുന്നതെല്ലാം നുണയാണെന്നും സംവിധായകൻ പറഞ്ഞു.


Click it and Unblock the Notifications











