'ആകാശദൂതിലെ ആ സീനിൽ മാധവിയുടെ മടിയിൽ കിടന്ന് രണ്ട് മണിക്കൂർ ഉറങ്ങിപ്പോയി'; റോണിയായി അഭിനയിച്ച മാർട്ടിൻ!
മാർട്ടിൻ കോര എന്ന പേര് സുപചരിതമല്ലെങ്കിലും ആകാശദൂതിലെ പോളിയോ ബാധിച്ച് കാല് വയ്യാതായ റോണിയെ മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒളിമങ്ങാതെ നിൽക്കുന്ന സിനിമയാണ് ആകാശദൂത്.
ആകാശ ദൂതിന്റെ തെലുങ്ക് റീമേക്കായ മാതൃ ദേവോ ഭവയിലും റോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മാർട്ടിനാണ്. തുടർന്ന് ഒന്ന് രണ്ട് സീരിയലുകളിൽ വേഷമിട്ട ശേഷം മാർട്ടിൻ കോര അഭിനയരംഗത്തോട് വിട പറഞ്ഞു.

കോട്ടയം സ്വദേശിയാണ് മാർട്ടിൻ. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ പ്രേം പ്രകാശ് വഴിയാണ് മാർട്ടിൻ ആകാശദൂതിലെത്തുന്നത്. കലയുമായി സകൂൾ കാലം മുതൽ മാർട്ടിന് അടുത്ത ബന്ധമുണ്ട്. അങ്ങനെയാണ് മാർട്ടിനെക്കുറിച്ച് പ്രേം പ്രകാശ് സിബി മലയിലിനോട് പറഞ്ഞത്.
ശേഷം റോണിയായി മാർട്ടിനെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി മാർട്ടിൻ ഗൾഫിലേയ്ക്ക് പോയി. 12 വർഷമായി കുടുംബത്തോടൊപ്പം ഖത്തറിലെ ദോഹയിലാണ് മാർട്ടിന്റെ താമസം.
മാത്യ ദേവോ ഭവയിൽ നാസറായിരുന്നു മലയാളത്തിൽ മുരളി അഭിനയിച്ച കഥാപാത്രം ചെയ്തത്. മാധവി തന്നെയായിരുന്നു ഇരു ചിത്രങ്ങളിലും നായികയായത്. മാർട്ടിനും സീന ആന്റണിയും കുട്ടികളായി ഇരു ചിത്രങ്ങളിലും വേഷമിട്ടു.
ആദ്യ ദിവസങ്ങളിൽ വലിയ തിരക്കൊന്നുമില്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെ പതിനേഴാം ദിവസം ഹൗസ് ഫുള്ളായ ചിത്രമാണ് ആകാശദൂത്. തുടർന്ന് 150ൽ അധികം ദിവസങ്ങൾ ചിത്രം പ്രദർശിക്കപ്പെട്ടു. അങ്ങനെ1993ൽ പുറത്തിറങ്ങിയ ആകാശദൂത് സൂപ്പർ ഹിറ്റായ മാറി.
സഹോദരങ്ങളെയെല്ലാം ഓരോരുത്തർ കൊണ്ടുപോകുമ്പോൾ ആർക്കും വേണ്ടാത്തവനായി മാറുന്ന പോളിയോ ബാധിതനായ റോണി എന്ന കഥാപാത്രം ഓരോ മലയാളിയുടെയും മനസിൽ ഇന്നും തീരാനൊമ്പരമാണ്. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ആകാശദൂത് സിനിമയെ കുറിച്ചുള്ള ഓർമകളും സ്വകാര്യ ജീവിതത്തെ കുറിച്ചും മാർട്ടിൻ സംസാരിച്ചു.
'നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആകാശദൂതിൽ അഭിനയിക്കുന്നത്. അന്ന് ഒമ്പത് വയസായിരുന്നു. ഇപ്പോൾ മുപ്പത് വർഷം പിന്നിട്ടു. ആളുകൾ തിരിച്ചറിഞ്ഞ് റോണി എന്ന കഥാപാത്രത്തെ കുറിച്ച് ചോദിക്കുമ്പോൾ എക്സൈറ്റ്മെന്റ് ഇല്ല.'
'പക്ഷെ ആ സിനിമയുടെ അണിയറപ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ട്. അവർ എന്നെ ആ സിനിമയുടെ ഭാഗമാക്കിയത് കൊണ്ടാണല്ലോ ആളുകൾ ഇന്നും എന്നെ ഓർക്കുന്നത്. എക്സൈറ്റ്മെന്റ് ആ സിനിമയിൽ അഭിനയിച്ച സമയത്തായിരുന്നു.'

'സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പോപ്പുലറായത് എന്നത് സത്യമാണ്. സിനിമയെ കുറിച്ച് അറിഞ്ഞ് കേട്ട് വന്നവർക്ക് ടവ്വൽ വിതരണം ചെയ്തിരുന്നു. ഞാൻ എന്റെ സ്കൂളിലെ കുട്ടികളെ എല്ലാം കൂട്ടി സിനിമ കാണാൻ പോയിരുന്നു. അന്ന് അത് വലിയ ഓണർ ആയിരുന്നു. അന്ന് ഞാൻ സിനിമ പാരമ്പര്യമുള്ള ആളല്ല. ആകാശദൂത് കണ്ട് ഞാനും കരഞ്ഞിട്ടുണ്ട്.'
'പക്ഷെ പലരോടും പറഞ്ഞത് കരഞ്ഞില്ലെന്നാണ്. അന്നത്തെ പ്രായത്തിൽ പക്വത കാണിക്കാൻ പറഞ്ഞതാണ്. എന്റെ ഭാര്യയും കരച്ചിൽ വരുന്നതുകൊണ്ട് ആ സിനിമ കണ്ടിട്ടില്ല. അഭിനയം കരിയറാക്കാതിരുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. പിന്നീട് കാര്യമായി അവസരം ലഭിച്ചില്ല. അവസരം ചോദിച്ച് പോകാനുള്ള സാഹചര്യവും ഉണ്ടായില്ല.'
'ആകാശദൂത് ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സീനിൽ നായിക മാധവിയുടെ മടിയിൽ കിടന്ന് ഉറങ്ങുന്ന രംഗമുണ്ട്. ആ സീനിൽ ശരിക്കും രണ്ട് മണിക്കൂർ മാധവിയുടെ മടിയിൽ കിടന്ന് ഉറങ്ങി അവരും എന്നെ വിളിച്ച് ഡിസ്റ്റർബ് ചെയ്തില്ല.'
'അതൊരു നല്ല ഓർമയാണ്. 2015 ലായിരുന്നു വിവാഹം. ഭാര്യ ഷാലറ്റ് ദോഹയിലാണ് ജനിച്ച് വളർന്നത്. പഠനശേഷം യുകെയിൽ കുറച്ചുനാൾ ജോലി ചെയ്തു. ഇപ്പോൾ എട്ട് വർഷമായി ഖത്തറിൽ ജോലി ചെയ്യുന്നു' മാർട്ടിൻ പറഞ്ഞു.


Click it and Unblock the Notifications











