'കഴിവുള്ളവർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കും, കുടിയനായി അഴിഞ്ഞാടുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു'; മാർത്താണ്ഡൻ
1995ൽ സ്വർണ്ണച്ചാമരം എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് ജി.മാർത്താണ്ഡൻ ചലച്ചിത്രജീവിതം ആരംഭിച്ചത്. രാജീവ് നാഥ് സംവിധാനം ചെയ്ത ഈ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. തുടർന്ന് സംവിധായകൻ നിസാറിനൊപ്പം സഹസംവിധായകനായി ദീർഘകാലം പ്രവർത്തിച്ചു.
അൻവർ റഷീദ്, രൺജി പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത്, മാർട്ടിൻ പ്രക്കാട്ട്, ടി കെ രാജീവ് കുമാർ, ഷാജി കൈലാസ് എന്നിവരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്. വളരെ വർഷക്കാലം സഹസംവിധായകനായി പ്രവർത്തിച്ച ശേഷം 2013ലാണ് ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു സിനിമ. ശേഷം അച്ഛാദിൻ, പാവാട, ജോണി ജോണി യെസ് അപ്പ തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ മഹാറാണിയാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങൾ മാർത്താണ്ഡൻ പങ്കുവെച്ചു.
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിൽ മമ്മൂക്കയായിരുന്നില്ല ജീസസ് ക്രൈസ്റ്റായി അഭിനയിക്കേണ്ടിയിരുന്നത്. സിദ്ദിഖ് സാർ ചെയ്ത സംവിധായകന്റെ വേഷമായിരുന്നു മമ്മൂക്കയ്ക്ക് വേണ്ടി വെച്ചിരുന്നത്. അങ്ങനെയാണ് കഥ പറഞ്ഞതും.'

'കഥ പറഞ്ഞ ശേഷം മമ്മൂക്ക ഒന്ന് ആലോചിച്ചു അതിന് ശേഷമാണ് ക്ലീറ്റസായി അഭിനയിക്കട്ടെയെന്ന് ചോദിച്ചത്. ബെന്നി പി നായരമ്പലം ചേട്ടനും മമ്മൂട്ടി സാറും ചേർന്ന് ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബെന്നി ചേട്ടന് അറിയാം മമ്മൂക്ക സജഷൻ പറയുന്നുവെങ്കിൽ അതിന് എന്തെങ്കിലും കാരണമുണ്ടാകുമെന്ന്.'
'അവരുടെ ഹിറ്റുകളിൽ മമ്മൂക്ക പലപ്പോഴും സജഷൻസ് പറഞ്ഞിരുന്നു. അവിടെ വെച്ചാണ് മമ്മൂക്കയെ ജീസസ് ക്രൈസ്റ്റാക്കാൻ തീരുമാനിച്ചത്. പിന്നെ സ്ക്രിപ്റ്റിൽ കുറച്ച് മാറ്റങ്ങൾ വരുത്തി.'

'പിന്നെ ഷൂട്ടിന് മുമ്പ് ഡയറ്റ് ചെയ്ത് മമ്മൂക്ക വയറൊക്കെ കുറച്ചാണ് സെറ്റിൽ വന്നത്. കണ്ടോടാ നിനക്കൊക്കെ വേണ്ടിയാണെന്ന് അന്ന് എന്നോട് അദ്ദേഹം പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടാണ് ഇന്നും ഇൻഡസ്ട്രിയിൽ താരമായി നിൽക്കുന്നത്.'
'റംസാൻ നോമ്പ് നടക്കുന്ന സമയത്താണ് മമ്മൂക്ക ക്രൈസ്റ്റിന്റെ വേഷം ചെയ്തത്. ഞാൻ ഞാൻ ആയത് മമ്മൂട്ടി സാർ കാരണമാണ്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.'

'അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുമുണ്ട് സ്വതന്ത്ര്യ സംവിധായകനാകും മുമ്പ് എനിക്ക്. അറുപതോളം സംവിധായകരെ സിനിമയിലേക്ക് കൊണ്ടുവന്ന നടൻ കൂടിയാണ് മമ്മൂട്ടി സാർ. ഓരോരുത്തരുടേയും കഴിവ് കണ്ടിട്ടാണ് മമ്മൂട്ടി സാർ അവസരം നൽകുന്നത്. കഴിവുള്ളവരെ കണ്ടാൽ മമ്മൂക്ക ഡേറ്റ് കൊടുക്കും.'
'എന്റെ ഒരു ഏകദേശം കണക്കാണിത്. സാർ സെറ്റിൽ വരുമ്പോൾ അസോസിയേറ്റ് ഡയറക്ടർമാരുടെ പ്രവൃത്തികൾ ശ്രദ്ധിക്കാറുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ ഇപ്പോൾ അഞ്ച് സിനിമ പൂർത്തിയായി.'

'പാവാടയിലെ ലോക്കൽ കള്ളുകുടിയൻ വേഷം ചെയ്യുന്നതിന് മുമ്പ് പൃഥ്വിരാജ് മെമ്മറീസിൽ കുടിയാനായി അഭിനയിച്ചിരുന്നു. പാവാടയുടെ കഥ പറയാൻ പോകുന്നതിന് മുമ്പും ഞാൻ മൂന്ന് കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അതൊന്നും ഇഷ്ടമായിരുന്നില്ല. പക്ഷെ പാവാടയുടെ കഥ പറഞ്ഞശേഷം എനിക്ക് പൃഥ്വിരാജ് ചെയ്യുമോയെന്നൊരു സംശയമുണ്ടായിരുന്നു.'
'അദ്ദേഹം വളരെ മനോഹരമായി ജോയിയെ അവതരിപ്പിക്കുകയും ചെയ്തു. പാവാടയുടെ മ്യൂസിക്ക് ഡയറക്ടറുടെ ഐഡിയയായിരുന്നു ജയസൂര്യയെ കൊണ്ട് നായകന്റെ ഇൻട്രോ സോങ് പാടിപ്പിക്കാമെന്നത്.'

'ഐഡിയ വർക്ക് ഔട്ട് ആയതോടെ പാട്ടും ഹിറ്റായി. മോഹൻലാൽ സാറിനെ കൊണ്ട് പാടിപ്പിക്കാനൊക്കെ പ്ലാനുണ്ടായിരുന്നു. കുടിയന്റെ വേഷം ചെയ്യാൻ ഞാൻ അങ്ങ് അഴിഞ്ഞാടും എന്നാണ് പൃഥ്വിരാജ് അന്ന് പറഞ്ഞത്.'
'നിങ്ങളൊന്ന് കൺട്രോൾ ചെയ്തേക്കാനും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ഒന്നും ആവശ്യം വന്നില്ല. അദ്ദേഹം നന്നായി ചെയ്തു' മാർത്താണ്ഡൻ പറഞ്ഞു.


Click it and Unblock the Notifications