ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് ഒന്നാകാതെ പോയവരും, പ്രണയം ഒന്നിപ്പിച്ചവരും...
പ്രണയത്തെക്കാൾ മനോഹരമായ മറ്റൊന്നും ഈ ഭൂമിയിൽ ഇല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ പ്രണയമാണ്. പരസ്പരമുള്ള സ്നേഹവും കരുതലുമാണ് മുന്നോട്ടുള്ള ജീവിതത്തിനെ നയിക്കുന്നത്. മനുഷ്യരെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മാധ്യമമാണ് സിനിമ. അതുകൊണ്ട് തന്നെ പ്രണയം പ്രമേയമാക്കി നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിൽ പിറന്നിട്ടുണ്ട്. കാലം മാറുന്തോറും സിനിമയ്ക്കും മാറ്റങ്ങൾ ഉണ്ടാകും . പ്രേക്ഷരുടെ രുചികളും മാറും. എന്നാൽ ചില ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരിക്കും. എല്ലാ തലമുറയിലെ ജനങ്ങളും ഇത് നെഞ്ചിലേറ്റുകയും ചെയ്യും.
ഒരു പ്രണയ ദിനം കൂടി വന്നെത്തുകയാണ്. പ്രണയിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും പ്രണയ ദിനം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. പ്രണയദിനം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ ചില സിനിമകൾ നമ്മുടെ മനസിലേയ്ക്ക് എത്തും. മലയാളത്തിൽ പ്രണയ ചിത്രങ്ങൾക്ക് ക്ഷാമമില്ല. ഓരോ വർഷവും നിരവധി റൊമാന്റിക് ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ പ്രണയദിനത്തിൽ കണ്ടിരിക്കേണ്ട ചില പ്രണയ ചിത്രങ്ങൾ.

മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. 1987 പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ ഒരു പ്രണയ കാവ്യമാണ്. ജയകൃഷ്ണനും ക്ലാരയും രാധയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ സജീവ ചർച്ച വിഷയമാണ്. സിനിമയുടെ ജനറേഷൻ മാറിയിട്ടും സ്ഥാനമാറ്റമില്ലാതെ പത്മരാജന്റെ തൂവാനത്തുമ്പികൾ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. പ്രണയത്തിന്റെ മറ്റൊരു ഭാവമാണ് തൂവാനത്തുമ്പികൾ കാണിച്ചു തന്നത്. സെക്സിന് നേരെ ഭയത്താടെ കണ്ണടയ്ക്കുന്ന കാലഘട്ടത്തിലാണ് പ്രിയ സംവിധായകൻ പ്രണയത്തിൽ സെക്സിനുളള സ്ഥാനം മനോഹരമായി ക്ലാരയിലൂടേയും ജയകൃഷ്ണനിലൂടേയും കാണിച്ചു തന്നത്. തൂവാനത്തുമ്പികൾ കഴിഞ്ഞാൽ ആഷിഖ് അബുവിന്റെ മായനദിയാണ് പ്രണയത്തിന് മറ്റൊരു മനോഹരമായ നിർവചനം നൽകിയിരിക്കുന്നത്.

ഇന്നും കൗമാരക്കാരുടെ പ്രിയ ചിത്രമാണ് നിറം. 1999 ൽ കമൽ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഇന്നും നിറത്തിന് മികച്ച പ്രേക്ഷകരെ ലഭിക്കുന്നുണ്ട്. സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും പശ്ചാത്തലത്തിൽ കമൽ സിനിമ ഒരുക്കിയപ്പോൾ വെള്ളിത്തരിയിൽ പിറന്നത് മറ്റൊരു മനോഹരമായ പ്രണയ ചിത്രമായിരുന്നു. ഇന്നും കുഞ്ചാക്കോ ബോബനെ കുറിച്ച് പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത് അനിയത്തി പ്രാവും നിറവുമാണ്. ശാലി- ചാക്കോച്ചൻ താരജോഡികൾ തകർത്ത് അഭിനയിച്ചപ്പോൾ ഉണ്ടായത് രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും- നിവിൻ പോളിയും. ഇവർ ഒന്നിച്ചെത്തിയ ചിക്രങ്ങളെല്ലാം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. വിവാഹ ശേഷം നസ്രിയ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇന്നും ഓർമ്മിച്ചിരിക്കുന്ന നസ്രിയ ചിത്രങ്ങളിൽ ഒന്നാണ് ഓം ശാന്തി ഓശാന. രസകരമായി എങ്ങനെ ഒരു പ്രണയ ചിത്രം ഒരുക്കാമെന്ന് ജൂഡ് ആന്തണി ജോസഫ് ഓം ശാന്തി ഓശാനയിലൂടെ കാണിച്ചു തന്നു. ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായര് പയ്യനെ മലയാളി പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കുകയില്ല. തട്ടത്തിൻ മറയത്തിലൂടെ ഒരു പുത്തൻ പ്രണയകാവ്യമായിരുന്നു വിനീത് ശ്രീനിവാസൻ രചിച്ചത്. ഇന്നും കോളേജ് ക്യാമ്പസിൽ ഉമ്മച്ചിക്കുട്ടിയും നായര് പയ്യനും ചർച്ച വിഷയമാണ്.

പ്രണയത്തെ പോലെ കാത്തിരിപ്പും ഏറെ സുഖമുള്ള വികാരമാണ്. കാത്തിരിപ്പിന്റെ സുഖം അതിമനോഹരമായി ഫ്രെമിയിൽ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് അനാർക്കലിയും എന്ന് നിന്റെ മൊയ്തീനും. രണ്ട് ചിത്രങ്ങളും വ്യത്യസ്തമായ കഥകളാണ് പറഞ്ഞതെങ്കിലും പ്രണയത്തിൽ കാത്തിരിപ്പിന്റെ സുഖം മനേഹരമായി പ്രേക്ഷകരിൽ എത്തിക്കാൻ രണ്ട് സംവിധായകന്മാർക്കും കഴിഞ്ഞിരുന്നു. അനാർക്കലിയിൽ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം നായകനും നായികയും ഒന്നായപ്പോൾ മൊയ്തീനിൻ ജീവിതത്തിൽ ഒന്നാകാതെ പോയ കാഞ്ചനമാലയേയും -മൊയ്തിനേയുമാണ് പ്രേക്ഷകർക്ക് കാണാനായത്.

ഒരു കളർ ഫുൾ പ്രണയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. പ്രണയവും , വേർപിരിയലും പിന്നീടുള്ള ശക്തമായ കൂടിച്ചേരലും അതിമനോഹരമായി അഞ്ജലി മേനോൻ എന്ന സംവിധായിക ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് ചുറ്റിലുമുള്ള പല ജീവിതങ്ങളും ചിത്രത്തിലൂടെ മിന്നിമറഞ്ഞു പോയിരുന്നു. യാഥാർഥ ജീവിതവുമായി എവിടെയൊക്കെയോ ഈ സിനിമയ്ക്ക് ബന്ധമുണ്ടെന്നും പല സീനുകളും ഓർമിപ്പിക്കുന്നുണ്ടായിരുന്നു. 2014 പുറത്തിറങ്ങിയ ചിത്രമാണെങ്കിലും ഇന്നും ടെലിവിഷനിൽ ചിത്രത്തിന് ഏറെ കാഴ്ചക്കാരുണ്ട്.

നിവിൻ പോളിയുടെ തലവര മാറ്റിയ ചിത്രമായിരുന്നു പ്രേമം. തിയേറ്ററുകൾ ആഘോഷമാക്കിയ പ്രേമം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് . 2015 ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണയത്തിന്റെ വിവിധ തലങ്ങളെയാണ് അവതരിപ്പിച്ചത്. ജേർജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications











