'ഒന്നായതിന്റെ പതിനൊന്നാം വാർഷികം'; ചിരിച്ച് ചിരിച്ച് വയ്യാതെയായെന്ന് ഗായകൻ സന്നിദാനന്ദൻ!
ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് സന്നിദാനന്ദൻ. ജന്മനാ ഉണ്ടായിരുന്ന മുറിച്ചുണ്ട് തന്റെ ജീവിതത്തിൽ ഒരിക്കലും വില്ലനാകില്ല എന്നുറപ്പിച്ച ഒരു കലാകാരന്റെ പോരാട്ടമായിരുന്നു 2007ലെ സ്റ്റാർ സിങ്ങർ വേദിയിൽ പ്രേക്ഷകർ കണ്ടത്. വർഷങ്ങൾക്കിപ്പുറവും സന്നിദാനന്ദൻ മലയാളികൾക്ക് പ്രിയപ്പെട്ടവനാകുന്നത് അന്ന് അദ്ദേഹം കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ കാരണം തന്നെയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോ രംഗത്തേക്ക് സന്നിദാനന്ദൻ തിരിച്ചുവന്നത് സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലൂടെയായിരുന്നു. രണ്ടാം വരവ് മത്സരാർഥിയായിട്ടല്ല പകരം മെന്ററായിട്ടായിരുന്നു. ജീവിതത്തിൽ ഐഡിയ സ്റ്റാർ സിങർ എന്ന വേദി വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാൻ കഴിയുന്നില്ലെന്നാണ് സന്നിദാനന്ദൻ പറഞ്ഞത്. തയ്യൂർ ചെങ്ങഴിക്കോട് നാരായണന്റെയും തങ്കമണിയുടെയും മകനാണ് സന്നിധാനന്ദൻ. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് വളർന്ന സന്നിധാനന്ദൻ ഏറെ കഷ്ടതകൾക്കിടയിൽ നിന്നാണ് ഏഷ്യാനെറ്റിലെ സ്റ്റാർ സിങർ റിയാലിറ്റിഷോയിൽ എത്തിപ്പെട്ടത്.

സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും മൂലം വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞു. ഇതിനകം നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ച് കഴിഞ്ഞിട്ടുണ്ട് സന്നിധാനന്ദൻ. ആദ്യ ഗാനം മോഹൻ സിതാരയുടെ സംഗീത സംവിധാനത്തിൽ സ്വർണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനമായിരുന്നു. കലാഭവൻ മണിയും ബേബി നയൻതാരയും പ്രധാന കഥാപാത്രങ്ങളായ സിനിമയായിരുന്നു സ്വർണം. എം. ജയചന്ദ്രൻ സംഗീതം നൽകിയ ലിവിംഗ് ടുഗെതർ എന്ന ചിത്രത്തിലെ ഗാനവും തമിഴിൽ റോണി റാഫേൽ സംഗീതം ചെയ്ത ആർവം എന്ന ചിത്രത്തിലെ ഗാനവുമാണ് പിന്നീട് സന്നിദാനന്ദൻ ആലപിച്ച് ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ.

കൂടാതെ ഒരു ടിവി പരമ്പരയിലും സന്നിധാനന്ദൻ അഭിനയിച്ചിട്ടുണ്ട്. ഇന്ന് പതിനൊന്നാം വിവാഹ വാർഷിക ദിനത്തിൽ സന്നിദാനന്ദൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'ചിരിക്കാനുള്ള ദിനം ആരംഭിച്ച് ഇന്നേക്ക് 11 വയസ്... ചിരിച്ച് ചിരിച്ച്ൻ്റെ ദൈയ് വേ...' എന്നാണ് സന്നിദാനന്ദൻ ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. സന്നിദാനന്ദന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ഇരുവർക്കും ആശംസകളുമായി എത്തി. അധ്യാപികയാണ് സന്നിദാനന്ദന്റെ ഭാര്യ ആശ. നിരവധി ഭക്തി ഗാനങ്ങളും സന്നിദാനന്ദൻ ആലപിച്ചിട്ടുണ്ട്. സ്റ്റാർ സിങ്ങർ തനിക്ക് തന്നത് ഒരു ജീവിതമാണ് എന്ന് സന്നിദാനന്ദൻ മുമ്പ് പറഞ്ഞപ്പോൾ ആ വാക്കുകൾ വൈറലായിരുന്നു.

'ഒരു പുനർജന്മം, എന്റെ സംഗീത യാത്രക്കുള്ള തുടക്കം അങ്ങനെ പലതും സ്റ്റാർ സിങ്ങറിൽ വന്ന ശേഷം സംഭവിച്ചു. ഷോയിൽ ഏറ്റവും സന്തോഷിച്ചത് എന്റെ എലിമിനേഷൻ സമയത്താണ്. വളരെ കഴിവുറ്റ തുഷാർ എന്ന മത്സരാർത്ഥിയോടാണ് ഞാൻ അന്ന് മത്സരിച്ചത്. അദ്ദേഹത്തോട് തോൽക്കുക എന്നത് തന്നെ ഒരു അംഗീകാരമായിരുന്നു. സംഗീതത്തിൽ വല്യ ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്നെപോലെ ഒരാളെ മത്സരാർഥിയായി തെരഞ്ഞെടുത്ത സ്റ്റാർ സിങ്ങർ ടീമിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാൻ ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ എന്റെ പേര് കേൾക്കുകയും എം.ജി ശ്രീകുമാർ സർ പറഞ്ഞു ഒരു ഭക്തിഗാനം പാടൂ... എന്ന് അന്നാണ് സന്നിദാനന്ദൻ എന്ന ഗായകൻ ജനിക്കുന്നത്.'
Recommended Video

'അത്രമേൽ കഴിവുള്ള മത്സരാർഥികൾക്കൊപ്പമായിരുന്നു ഞാൻ മത്സരിച്ചത്. ഓരോ പെർഫോമൻസും എനിക്ക് ഒരു അനുഗ്രഹമായിരുന്നു. എനിക്ക് ആ ഷോ തന്നതെല്ലാം വിലമതിക്കാനാകാത്തതാണ്. ഇന്നും ശരത് സർ പറയും നിന്നെ ഒക്കെ ഞാൻ എങ്ങനെ മറക്കും... എ.ആർ റഹമാനെക്കാൾ ആരാധകർ ഉള്ള ആളല്ലേ നീ.... ഇതിനെല്ലാം ഞാൻ സ്റ്റാർ സിങ്ങറിനോട് കടപ്പെട്ടിരിക്കുന്നു...' എന്നാണ് സന്നിദാനന്ദൻ സ്റ്റാർ സിങർ വേദിയെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. സന്നിദാനന്ദൻ ആലപിച്ച ഭക്തി ഗാനങ്ങൾക്ക് ഇന്ന് വലിയ ആരാധക വൃന്ദം തന്നെയുണ്ട്.


Click it and Unblock the Notifications