'പെൺകുട്ടിയെ പിടിച്ചുവെച്ച് താലികെട്ടാൻ പറ്റില്ല, പ്ലാൻ ചെയ്ത കാര്യങ്ങളല്ല നടന്നത്'; വിവാഹത്തെ കുറിച്ച് ഉണ്ണി
തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ വിജയകരമായി പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകൾ മുന്നോട്ട് വന്നിരുന്നു.
വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകന് പുത്തൻ അനുഭവമായി മാറി. മികച്ച തിയേറ്റർ കൗണ്ടോടെ രണ്ടാം വാരത്തിലേക്ക് കടന്ന മാളികപ്പുറത്തിന് യുഎഇ, ജിസിസി മേഖലകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഉണ്ണിമുകുന്ദൻ എന്ന താരത്തിന്റെ സ്‌ക്രീൻ പ്രസൻസാണ് ഈ ചിത്രത്തിന്റെ ആത്മാവ്.
അത് പോലെ ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും അഭിനന്ദനമർഹിക്കുന്നുണ്ട്. അഭിലാഷ് പിളളയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌ക്രീൻ പ്ലേയാണി ചിത്രം.

'ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിന്റേയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യാതെ ഇരുന്നാൽ കുടുംബമായി ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് മാളികപ്പുറമെന്നാണ്' സിനിമ കണ്ടശേഷം സംവിധായകനും നടനുമായ മേജർ രവി കുറിച്ചത്. അതേസമയം സിനിമ ഇറങ്ങിയപ്പോൾ ചില വിവാദങ്ങളും സിനിമയെ കുറച്ച് വന്നിരുന്നു.
ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചായിരുന്നു വിവാദം. മേപ്പടിയാൻ ഇറങ്ങിയ സമയത്തും ഇത്തരം വിവാദങ്ങൾ ഉണ്ണി മുകുന്ദന് കേൾക്കേണ്ടി വന്നിരുന്നു. മുപ്പത്തിയഞ്ചുകാരനായ ഉണ്ണി മുകുന്ദൻ വിവാഹതിനാകാത്തത് എപ്പോഴും ചർച്ചയാകുന്ന ഒന്നാണ്.

സാഹചര്യം ഒത്തുവരുമ്പോൾ വിവാഹം എന്ന സമീപനമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിത താരം തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോട് 24ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. 'മസിലളിയൻ എന്ന വിളി ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല.'
'പിന്നെ ഒരു സമയത്ത് മലയാള സിനിമയുടെ ട്രന്റ് തന്നെ മാറിയപ്പോൾ ആക്ഷനൊക്കെയുള്ള സിനിമകൾ തന്നെ ഇല്ലാതായി പോയി. ഇപ്പോഴാണ് പൃഥ്വിരാജ് കടുവ പോലുള്ള സിനിമകളൊക്കെ ചെയ്യാൻ തുടങ്ങിയത്. ആക്ഷൻ സിനിമയാണെന്ന് പറഞ്ഞാലും റിയലിസ്റ്റിക്ക് സ്വഭാവമുള്ളയവാണ് മറ്റ് സിനിമകൾ.'

'അതിന് ഞാൻ ഫിറ്റല്ലെന്ന തരത്തിൽ പ്രേക്ഷകർക്കിടയിലല്ല സിനിമ ഇൻഡസ്ട്രിയിൽ ഒരു സംസാരം വരാൻ തുടങ്ങിയപ്പോൾ മനപൂർവം ഞാൻ നായകവേഷം വേണ്ടെന്ന് വെച്ച് വില്ലൻ വേഷം ചെയ്യാൻ തുടങ്ങി.'
'നടനായതുകൊണ്ട് നായകൻ വേഷത്തിലും വില്ലൻ വേഷത്തിലും ഞാൻ കംഫർട്ടായിരുന്നു. എന്റെ ഓഡിയൻസ് എന്നെ തള്ളികളയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പ്ലാൻ ചെയ്ത കാര്യങ്ങളല്ല എന്റെ ജീവിതത്തിൽ നടന്നത്. സിനിമയല്ലാതെ വേറെ ജോലി എനിക്ക് അറിയില്ല.'

'എന്റെ സിനിമ കാണാൻ ഫിലിമി ഓഡിയൻസ് വരുന്നുവെന്നത് അത്ഭുതത്തോടെയാണ് ആളുകൾ പറയുന്നത്. എന്റെ സിനിമയിൽ രാഷ്ട്രീയമുണ്ടെന്നുള്ളത് ചിലരുടെ തോന്നലാണ്. എന്റെ വ്യക്തി ജീവിതത്തിലെ രീതികൾ വെച്ചാണ് അവർ ആ തോന്നലിലേക്ക് എത്തുന്നത്. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്.'
'എന്റെ രാജ്യത്തോടുള്ള ഇഷ്ടം മാത്രമെ ഞാൻ ഇതുവരെ പറഞ്ഞിട്ടുള്ളു. അതിൽ പൊളിറ്റിക്സ് ഇല്ല. പൊളിറ്റിക്കൽ കരിയറും എനിക്ക് പ്ലാനില്ല. എന്റെ സിനിമ എല്ലാവരും കാണണം. അതാണ് എന്റെ ആർത്തി. എനിക്ക് ഒരു പെൺകുട്ടിയെ പിടിച്ച് വെച്ച് പെട്ടന്ന് താലികെട്ടാൻ പറ്റില്ലല്ലോ... അവളുടെ സമ്മതം വേണ്ടെ.'

'അത് എന്റെ കൺട്രോളിൽ ഇല്ലാത്തതുകൊണ്ട് വിവാഹത്തെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. സാഹചര്യങ്ങളൊത്ത് വന്നാൽ എല്ലാ ശരിയാകും. ബാലയുമായി ഉണ്ടായ വിഷയം ലൈഫിലെ വളരെ രസകരമായ ഒരു കാര്യമാണ്. അതൊക്കെ ഒരു എക്സ്പീരിയൻസാണ്.'
'ഒന്നിലധികം ആളുകൾ ഒരിടത്ത് കൂടുമ്പോൾ അഭിപ്രായ വ്യത്യാസം വരും. ബാല വിഷയത്തിൽ പറയാനുള്ളത് വളരെ കൃത്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. ബാലയ്ക്കൊപ്പം ഇനിയും സന്തോഷത്തോടെ അഭിനയിക്കും. ബാലയോട് എന്നും ഇഷ്ടം മാത്രമെ ഉള്ളു' ഉണ്ണി മുകുന്ദൻ പറഞ്ഞു.


Click it and Unblock the Notifications