ഈ സമയത്ത് ഇത് വേണ്ടിയിരുന്നില്ല! 'അമ്മ'യുടെ ഡിന്നര്‍ പാര്‍ട്ടിക്കെതിരെ മല്ലിക സുകുമാരന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു വിധി വന്നത്. അതിജീവിതക്ക് നീതി ലഭിച്ചില്ലെന്നായിരുന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞത്. ഈ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും, ഇങ്ങനെയൊക്കെയായിരിക്കും കാര്യങ്ങള്‍ എന്ന് നേരത്തെ മനസിലായിരുന്നു എന്ന് അതിജീവിതയും പ്രതികരിച്ചിരുന്നു. അതിജീവിതയുടെ പ്രതികരണം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. തിരുവനന്തപുരത്ത് നടന്നുവരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റ്‌സിനായി കഴിഞ്ഞ ദിവസം പാര്‍ട്ടി നടത്തിയിരുന്നു. ഈ സമയത്ത് ഇങ്ങനെയൊരു പാര്‍ട്ടി നടത്തിയത് ശരിയായില്ലെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയും അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ഇന്നെന്തോ സ്വീകരണം നടക്കുന്നു എന്ന് കേട്ടു. അമ്മ സംഘടനയുടെ വക. അത് ചെയ്തത് ശരിയായില്ല. എപ്പോള്‍ വേണമെങ്കിലും കൊടുക്കാം. പക്ഷേ, ഇന്നലെ ഇന്നേവരെ അതിജീവിത എന്ന് നമ്മള്‍ വിളിച്ച കുട്ടി പേരെഴുതി ഒരു പോസ്റ്റിട്ടു. അപ്പോള്‍ ഈ ആഘോഷം ഇന്ന് വേണ്ടായിരുന്നു. ആ വിധിയെക്കുറിച്ച് ഞാന്‍ പിന്നീട് പറയാം. അത് ഞാന്‍ വായിച്ചില്ല. ഇന്നത്തെ എന്റെ അഭിപ്രായ വ്യത്യാസം ഈ പാര്‍ട്ടി നടത്താന്‍ പാടില്ലായിരുന്നു. ഏ് ഡെലിഗേറ്റ്‌സിന് വേണ്ടിയാണെങ്കിലും ഇങ്ങനെയൊരു സംഭവം ഇന്നുവരെയുണ്ടായിട്ടില്ല. ഇന്നലെ ആ കുട്ടിയുടെ പോസ്റ്റ് വരുന്നു, ഇന്ന് ഈ പാര്‍ട്ടിയും. ഇത് രണ്ടുംകൂടെ ചേരുന്നില്ല.

സത്യമാണ്. നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി. ഞങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു വേണ്ടി വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ?
"അമ്മ"യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഫിലിം ഫെസ്റ്റിവെൽ ഡെലിഗേറ്റ്സ്ന് പാർട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റ് വരെ അംഗീകരിച്ചു എന്നാണ് വാർത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ? അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള് പറയുന്നവരെ അകറ്റി നിർത്തി , ഉള്ള വില കളയാതെ നോക്കുക. കാലം മാറി, കഥ മാറി, ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു. വീണ്ടും പറയുന്നു." ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ എന്നായിരുന്നു മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്.
ശരിയായ നിലപാട്. അമ്മയുടെ തലപ്പത്തുള്ള സ്ത്രീകളില്‍ എത്ര പേര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം വ്യക്തിത്വം, ആത്മാഭിമാനം, ഉറച്ച നിലപാട്, ഇതൊക്കെ എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ല. വ്യക്തമായ വാക്കുകളും, ശക്തമായ നിലപാടും, കൃത്യമായ കാഴ്ചപ്പാചുമുള്ള ചേച്ചിക്കും മക്കള്‍ക്കും ബിഗ് സല്യൂട്ട്. നിരവധി പേരായിരുന്നു മല്ലിക സുകുമാരനെ അഭിനന്ദിച്ചെത്തിയത്. അതിജീവിത അമ്മയിലെ അംഗമല്ലല്ലോയെന്ന് പറഞ്ഞവരുമുണ്ടായിരുന്നു.


Click it and Unblock the Notifications











