പൃഥ്വിരാജിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ചു, വലിയ തെറ്റ് ചെയ്തവരുണ്ട്, ശ്വേതയ്ക്കും ചീത്തപ്പേരാകും!
നടീനടന്മാരുടെ സംഘടനയായ എഎംഎംഎ സംഘടനയ്ക്ക് ഉള്ളിൽ നടക്കുന്ന വഴക്കുകളേയും വിവാദങ്ങളേയും കുറിച്ച് മനസ് തുറന്ന് നടി മല്ലിക സുകുമാരൻ. പ്രസിഡന്റ് ശ്വേത മേനോന് പോലും ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതിൽ തടസങ്ങളുണ്ടെന്നും സംഘടനയിലെ ഭാരവാഹികൾ പലരും പ്രവർത്തിക്കുന്നത് ചിലരെ ഭയന്നാണെന്നും മല്ലിക സുകുമാരൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആരെ പേടിച്ചിട്ടാണ് എല്ലാവരും നുണ പറയുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ഞങ്ങളുടെ സംഘടനയായ അമ്മയിലെ മുതിർന്ന അംഗമെന്ന രീതിയിൽ പറയുകയാണ്. ഈ ഭാരവാഹികൾ ആരെയാണ് ഭയക്കുന്നത്?. വോട്ട് ചെയ്ത് ഇരുത്തിയതല്ലേ?. ആ സംഘടനയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരയ്ക്കാൻ നിൽക്കുന്നവർ ഇഷ്ടം പോലെയുണ്ട്.

അവരെ എന്തിനാണ് ഭാരവാഹികൾ ഭയക്കുന്നത് എന്നത് എനിക്ക് ഇന്നും മനസിലാകാത്ത ഒരു കാര്യമാണ്. ശ്വേത നല്ലൊരു പ്രസിഡന്റാകുമെന്നാണ് ഞാൻ കരുതിയിരുന്നത്. ശ്വേതയ്ക്ക് പോലും ഒരുപാട് തടസങ്ങൾ അതിനുള്ളിലുണ്ട്. അതൊക്കെ മറക്കാനാകും ഉദ്ഘാടനങ്ങളും ആഘോഷങ്ങളുമായി ശ്വേത നടക്കുന്നത്.
ശ്വേത മിടുക്കിയാണല്ലോ എന്നിട്ടും എന്തുകൊണ്ട് സ്ട്രങ്ങായി സംസാരിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ആരോ പറയുന്നത് കേട്ടു. ഇനി മുതൽ ജനറൽ ബോഡിയിൽ ശ്വേത നന്നായി പറയുമെന്ന്. അങ്ങനെ പോയാൽ എല്ലാവർക്കും കൊള്ളാം. അല്ലെങ്കിൽ അമ്മയിലെ അംഗമെന്ന് പറയുമ്പോൾ അയ്യോ എന്ന് കേൾക്കുന്ന സ്ഥിതി വരുത്തരുത്. അത് മോശമാണ്. അവിടെ നടക്കുന്ന സംഭവങ്ങൾ സംഘടനയിലെ സീനിയേഴ്സിന് പോലും മോശമല്ലേ.
നമ്മൾ അറിയും മുമ്പ് എല്ലാം മറ്റുള്ളവർ അറിയുകയാണ്. അതിലാണ് എനിക്ക് സങ്കടം. ഇതൊക്കെ സ്ട്രിക്ടായി നോക്കിയില്ലെങ്കിൽ ശ്വേതയ്ക്കും ചീത്തപ്പേരാണ്. മല്ലിക ചേച്ചി ലൂസ് ടോക്കറാണെന്ന് പറഞ്ഞാലും പ്രശ്നമല്ല. മോശമായ പ്രവണത സംഘടനയിൽ കാണുമ്പോൾ അത് തിരുത്താനാണ് സെക്രട്ടറിയേയും പ്രസിഡന്റിനേയും എക്സിക്യൂട്ടീവ് അംഗങ്ങളേയും എടുക്കുന്നത്.
അവർ തമ്മിൽ അടിയായാൽ പിന്നെ എങ്ങനെ ഭരണം നടക്കും. ഇപ്പോഴുള്ള കമ്മിറ്റിയിൽ ഞാൻ സാറ്റിസ്ഫൈഡ് അല്ല. അതിനുള്ളിൽ അടിയാണ്. ഞാൻ ലൂസ് ടോക്കറാണെന്ന് പറയുന്നതിന് കാരണം അവരെല്ലാം എന്നെ വിളിച്ച് ഓരോന്ന് പറയും. ഇവർ തിരുത്താൻ എന്തിന് ഭയപ്പെടുന്നുവെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് എനിക്ക്. ശക്തമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും ഇവരെ തടയുന്നത് ആരാണ്?.

നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ച് വരെ അഭിപ്രായം പറയുന്നയാളാണ് ജോയ് മാത്യു. അങ്ങനൊരാൾക്ക് മോശം കാര്യം കാണുമ്പോൾ മോശമാണെന്ന് പറഞ്ഞൂടേ?. സകലമാന ആളുകൾക്കും സംഘടനയ്ക്കുള്ളിലെ വിഷയങ്ങളുടെ വോയ്സ് മെസേജുകൾ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് കണ്ട് പിടിക്കാൻ സംവിധാനമില്ല.
അതിന് പകരം ഞാൻ ഇപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഓരോ പെണ്ണുങ്ങൾ നടക്കുക, കേസ് കൊടുത്ത് ജയിലിൽ കയറ്റാൻ നോക്കൂക. ഇതൊക്കെ ചെയ്യാമോ തെറ്റല്ലേ?. ഇതിലും വലിയ തെറ്റ് ചെയ്തവർ സംഘടനയിലുണ്ട്. അവർക്ക് എതിരെ ഇവർ ആക്ഷൻ എടുത്തോ?. അതേ കുറിച്ച് ആരും മിണ്ടുന്നില്ല. അത് പറഞ്ഞ് പ്രശ്നമാക്കേണ്ടെന്ന് അവർക്ക് അറിയാം. അതുകൊണ്ട് വിട്ടു. സീനിയേഴ്സ് കുറച്ചൊക്കെ പറഞ്ഞ് കൊടുക്കണം.
പത്തോ പതിനേഴോ പേരെയുള്ളു. അവർ തമ്മിൽ തന്നെ ചേരുന്നില്ല. പൃഥ്വിരാജിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് പറയാൻ അറിയാവുന്ന സംഘടനയ്ക്ക് അതിലും വലിയ പ്രോക്രിത്തരം കാണിച്ചവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ പറ്റാത്തതെന്താ?. കാലം മാറി. അവർ ഇല്ലെങ്കിൽ നമ്മുടെ ജീവിതം പോകുമോ?, കഞ്ഞി കുടി മുട്ടുമോ എന്നൊക്കെ ചിന്തിച്ചാലോ. എല്ലാം കൂടി അവിയൽ പരുവമായി. മോഹൻലാൽ ഒരുപാട് ഒതുങ്ങി കൊടുക്കുന്നുണ്ടെന്നും എന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications


