എനിക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് അച്ഛന് അറിയാമായിരുന്നു, അതിന് മറുപടി പറഞ്ഞാൽ എനിക്കാണ് നാണക്കേട്; മല്ലിക
നടിയും വലിയൊരു സിനിമാ കുടുംബത്തിലെ നെടും തൂണുമായ മല്ലിക സുകുമാരൻ എല്ലാവർക്കും പ്രിയങ്കരിയാണ്. നാൽപ്പതാം വയസിൽ വിധവയായിട്ടും തന്റെ രണ്ട് ആൺമക്കളുടേയും നല്ല ഭാവിക്ക് വേണ്ടി പൊരുതിയാണ് ഇന്ന് കാണുന്ന നിലയിലേക്ക് കുടുംബത്തെ മല്ലിക എത്തിച്ചത്. എന്നാൽ അടുത്തിടെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശങ്ങൾ മല്ലിക സുകുമാരന് എതിരെ നടത്തിയിരുന്നു. തന്നെ താൻ ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമയെന്ന് വിളിച്ച് അധിക്ഷേപിക്കാൻ മല്ലികയ്ക്ക് യോഗ്യതയില്ലെന്നും മല്ലികയേക്കാൾ അന്തസായാണ് താൻ ജീവിക്കുന്നതെന്നുമാണ് സത്യഭാമ അധിക്ഷേപിച്ച് പറഞ്ഞത്.
ഇതിൽ മല്ലിക സുകുമാരൻ ഇതുവരേയും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വെർച്വൽ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ മല്ലിക മറുപടി നൽകി. ആ വിഷയത്തിൽ പ്രതികരിച്ചാൽ തനിക്കാണ് നാണക്കേടെന്ന് മല്ലിക പറഞ്ഞു.

വിമർശിക്കുന്നവരേയുള്ളു. നല്ലത് പറയുന്നവർ കുറവാണ്. നിങ്ങൾ പറഞ്ഞ വിഷയം എനിക്ക് മനസിലായി. പക്ഷെ ഞാൻ അതിലേക്ക് കടക്കുന്നില്ല. ഓരോരുത്തർക്കും അവർക്ക് സ്വയം തിളങ്ങാൻ ഒരു പ്ലാറ്റ്ഫോം കണ്ടെത്തണം. അതിനോട് ഞാൻ പ്രതികരിക്കുന്നില്ല. എനിക്ക് അത് ഇഷ്ടമല്ല. അങ്ങനെയുള്ള ഭാഷയിൽ പ്രതികരിക്കാൻ എനിക്ക് പറ്റില്ല. അന്തസായും വ്യക്തമായും കാര്യങ്ങൾ ചോദിക്കുന്നവരോട് മറുപടി പറയുന്നയാളാണ് ഞാൻ.
എന്റേതായ ശൈലിയിൽ ഏത് വിഷയത്തിലും ആരെയും വേദനിപ്പിക്കാതെയാണ് ഞാൻ മറുപടി പറയുന്നത്. നമ്മുടെ വായിൽ നിന്ന് വീഴുന്ന ഒരോ വാക്കിലും നഷ്ടമാകുന്നത് നമ്മുടെ ഐഡന്റിറ്റിയാണ്. അതുകൊണ്ട് ഞാൻ കമന്റ് ചെയ്യുന്നില്ല. ഞങ്ങളുടെ തറവാട് എങ്ങനെയുള്ളതാണെന്ന് നാട്ടുകാർക്ക് അറിയാം. കാറിന് കാറും പ്ലെയിനിന് പ്ലെയിനും എല്ലാമുള്ള വീട്ടിലാണ് ഞാനും ജീവിക്കുന്നത്.
അതൊക്കെ കൊട്ടിഘോഷിച്ച് നടക്കാൻ താൽപര്യപ്പെടുന്നില്ല. ആ വിഷയത്തെ കുറിച്ച് പലരും എന്നോട് ചോദിച്ചു. പക്ഷെ ഞാൻ അതിന് ഇപ്പോൾ മറുപടി പറയുന്നില്ല. പറഞ്ഞാൽ എനിക്കാണ് നാണക്കേടാണ്. ഞങ്ങളുടെ ആരുടേയും ജീവിതത്തിൽ രഹസ്യങ്ങളില്ല. ഞങ്ങൾക്കുള്ളതെല്ലാം അദ്ദേഹം ഉണ്ടാക്കി തന്നതാണ്. അല്ലാതെ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല. എന്റെ മക്കൾക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മല്ലിക പറഞ്ഞു.
ഞാൻ നല്ല അമ്മയും അമ്മായിയമ്മയും ഒക്കെയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് എന്റെ അമ്മയ്ക്കാണ്. എനിക്ക് ജീവിതത്തിൽ ഒരു തെറ്റ് പറ്റിയപ്പോൾ പോലും അമ്മ പറഞ്ഞത് അത് ഓർത്ത് നീ വിഷമിക്കരുത് എന്നാണ്. നിന്റെ ജാതകത്തിലെ വല്ലാത്തൊരു ഘട്ടമായിരുന്നു അത്. ഇപ്പോൾ നിന്നെ സുകുമാരൻ പൊന്നുപോലെയാണ് കൊണ്ട് നടക്കുന്നത്.

ഇത് നീയും അങ്ങോളം കൊണ്ട് നടക്കുക. സുകുമാരനെ ദൈവത്തിനെ പോലെ കാണണമെന്നും അമ്മ നിരന്തരം പറഞ്ഞിരുന്ന വാചകങ്ങളാണ്. ഞാൻ അത് പോലെ തന്നെയാണ് ചെയ്തിരുന്നത്. അദ്ദേഹം സ്വത്തുക്കൾ വാങ്ങിയത് മുഴുവൻ എന്റെ പേരിലായിരുന്നു. കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പേ അങ്ങനെയായിരുന്നു. ആദ്യമായി മദ്രാസിലാണ് ഞങ്ങൾ ഒരു വീട് വാങ്ങിയത്.
ഏഴായിരം എണ്ണായിരം സ്ക്വയർ ഫീറ്റുള്ള വീടായിരുന്നു. അന്ന് മൂന്നേമുക്കാൽ ലക്ഷം രൂപയ്ക്കാണ് ആ വീട് ഞങ്ങൾ വാങ്ങിയത്. ഇന്ന് അങ്ങനൊരു വീട് വാങ്ങാൻ ഏതാണ്ട് മുപ്പത് കോടിയെങ്കിലും കൊടുക്കേണ്ടി വരും. അശോക് നഗർ പില്ലറിന് അടുത്തായിരുന്നു വീട്. വിദേശത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. പോകാനും സ്ഥലം കണ്ട് വരാനും മാത്രമെ താൽപര്യമുള്ളു. കള്ളം പറയാതിരിക്കാൻ മക്കളെ പഠിപ്പിക്കണമെന്ന് പറഞ്ഞതും അമ്മയാണ്.
എനിക്ക് ആ ബന്ധത്തിൽ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് അച്ഛന് അറിയാമായിരുന്നു. മാത്രമല്ല അച്ഛൻ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന പിള്ളേർക്ക് ആ പ്രായത്തിൽ പല എടുത്ത് ചാട്ടങ്ങളും ഉണ്ടാകും എന്നാണ് അച്ഛൻ എന്നെ തിരിച്ച് വിളിച്ചുകൊണ്ട് വന്നപ്പോൾ പറഞ്ഞതെന്നും മല്ലിക സുകുമാരൻ പറയുന്നു.


Click it and Unblock the Notifications