എന്റെ കുടുംബത്തിലുണ്ട് അയാളേക്കാൾ റാങ്കിലുള്ള പട്ടാളക്കാർ, എനിക്ക് വിഷമമാകുമെന്ന് മമ്മൂട്ടിക്ക് അറിയാം; മല്ലിക
അടുത്ത കാലത്തൊന്നും എമ്പുരാനോളം ഹൈപ്പ് ലഭിച്ച മറ്റൊരു മലയാള സിനിമയും റിലീസ് ചെയ്തിട്ടില്ല. ലൂസിഫറിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗമായി എമ്പുരാനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചപ്പോൾ മുതൽ ത്രില്ലിലാണ് പ്രേക്ഷകർ. സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേഷൻസ് പുറത്ത് വന്നപ്പോഴും അത് കൂടി വന്നു. പ്രേക്ഷക എത്രത്തോളമായിരുന്നുവെന്ന് മനസിലാക്കാൻ എമ്പുരാന്റെ പ്രീ ബുക്കിങ് ഡാറ്റ മാത്രം പരിശോധിച്ചാൽ മതി. റിലീസിനുശേഷം എമ്പുരാനാണ് വാർത്തകളിലും ചർച്ചകളിലും നിറയുന്നത്. അതിന് കാരണം എമ്പുരാനെ ചില സീനുകളും ഡയലോഗുകളുമെല്ലാമാണ്.
സംവിധായകൻ പൃഥ്വിരാജിന് നേരെയാണ് ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത്. എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചായിരുന്നു നടനും സംവിധായകനുമെല്ലാമായ മേജര്‍ രവി എത്തിയത്. മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ആദ്യദിനം മോഹൻലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസീകമായി വളരെയധികം വിഷമമുണ്ടെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇപ്പോഴിതാ മല്ലിക സുകുമാരൻ മേജർ രവിയുടെ പ്രതികരണത്തെ കുറിച്ചും നടൻ മമ്മൂട്ടി അയച്ച മെസേജിനെ കുറിച്ചും വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്.
സിനിമാ മേഖലയിൽ നിന്നും തന്നെ ആശ്വസിപ്പിച്ച് മെസേജ് അയച്ച ഒരേയൊരാൾ മമ്മൂട്ടി മാത്രമാണെന്നാണ് മനോരമ ന്യൂസിനോട് സംസാരിക്കവെ മല്ലിക സുകുമാരൻ പറഞ്ഞത്. അദ്ദേഹത്തിന് (മമ്മൂട്ടിക്ക്) നിങ്ങൾ വിചാരിക്കുന്നതുപോലെ ഒന്നുമില്ല. ഒരു മൂന്ന് മാസം കഴിയുമ്പോൾ അദ്ദേഹം വളരെ സജീവമായി സിനിമയിലേക്ക് വരും. അത് വേറെ കാര്യം. മമ്മൂട്ടിയെ ഞാൻ വിളിച്ചിരുന്നില്ല. വിശ്രമിക്കാനായി മദ്രാസിൽ താമസിക്കുന്നവരാണ്. എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് കരുതി.
എന്തെല്ലാം അസുഖം ആർക്കൊക്കെ വരുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന് ഒന്നുമില്ല. ഇത്തരത്തിൽ വിശ്രമത്തിലായിരുന്ന മനുഷ്യൻ പെരുന്നാളിന് തലേദിവസം മെസേജ് അയച്ചിരിക്കുകയാണ്... എഫ്ബി പോസ്റ്റ് കണ്ടുവെന്നും പറഞ്ഞത്. കാരണം എനിക്ക് അത് കാണുമ്പോൾ പ്രയാസം വരുമെന്നത് അദ്ദേഹത്തിന് അറിയാം.
സുകുവേട്ടനേയും മക്കളേയും കുറിച്ച് എന്തെങ്കിലും എഴുതി കഴിഞ്ഞാൽ മല്ലിക ചേച്ചിക്ക് വിഷമമുണ്ടാകുമെന്ന് അറിയാം. മനസാക്ഷിയുള്ള കലാകാരനാണ് മമ്മൂട്ടി. ഒരു കാലത്തും ഞാൻ അത് മറക്കില്ല. മമ്മൂട്ടിയുടെ ചില രീതികളെ കുറിച്ച് പല അഭിമുഖങ്ങളിലും മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. സിനിമാക്കാരുടെ കൂട്ടത്തിൽ നിന്ന് അദ്ദേഹം മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. വേറെ ആരും അയക്കണമെന്നല്ല ഉദ്ദേശിച്ചത്.

എത്രയോ ഉയരത്തിൽ നിൽക്കുന്ന കലാകാരനാണ് അദ്ദേഹം. പൃഥ്വിരാജ് എവിടെ നിൽക്കുന്നു... മമ്മൂട്ടി എവിടെ നിൽക്കുന്നു. സാരമില്ല... അതൊക്കെ അങ്ങനെ കിടക്കും. ചേച്ചി വിട്ടുകളയണം എന്നുള്ള മട്ടിൽ ഒരു എഫ്ബി പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് അദ്ദേഹം മെസേജ് അയച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ആ സമയത്തും അദ്ദേഹം സുകുവേട്ടന്റെ കുടുംബത്തെ ഓർത്തുവെന്നതാണ് എനിക്ക് മറക്കാനാവാത്തത്. ഈ പെരുന്നാൾ ദിവസം ദൈവം എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിന് കൊടുക്കട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
മേജർ രവിയുടെ പ്രതികരണത്തിനുള്ള മറുപടിയും മല്ലിക സുകുമാരൻ നൽകി. മേജർ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളിൽ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹൻലാലിനെ ചതിച്ചുവെന്നും മോഹൻലാൽ കരയുകയാണ് എന്നുമൊക്കെ മേജർ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?. എനിക്ക് അതിൽ നല്ല ദേഷ്യമുണ്ട്.
അത് ഞാൻ തുറന്ന് പറയുകയാണ്. ഇത് മോഹൻലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതിൽ എല്ലാവർക്കും. ഇവർ എല്ലാം ഒരുമിച്ചിരുന്നാണ് എമ്പുരാൻ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചതും. മോഹൻലാൽ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാൾക്ക് നൽകാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ കൊച്ചാക്കി പറയാൻ നാണമില്ലേ മേജർ രവിക്ക്?.
മോഹൻലാലിന്റെ വ്യക്തിത്വത്തെ വരെ ബാധിക്കില്ലേ അത്. ഞാൻ മേജർ രവിയെ വിളിച്ചിരുന്നു. നിങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ എഴുതിയത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ഏതോ പട്ടാള ഗ്രൂപ്പിൽ വന്നപ്പോൾ പ്രതികരിച്ചുവെന്നാണ് മേജർ രവി പറയുന്നത്. എന്ത് ന്യായമുണ്ട്?. എന്ത് അറിഞ്ഞിട്ടാ ഇതൊക്കെ പറയുന്നത്? ആർക്കെങ്കിലും വേണ്ടിയാണ് ഈ പറച്ചിലെങ്കിൽ അതൊക്കെ എന്തിനാണ്. ആദ്യം സിനിമ കണ്ട ശേഷം ഇദ്ദേഹം അഭിനന്ദിച്ചു. പിന്നീടാണ് വിമർശനവുമായി വന്നത്.
രാജു ചില സീനുകൾ ഒളിപ്പിച്ച് ചെയ്തു എന്നൊക്കെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള നുണ മേജർ രവി അടക്കം പറഞ്ഞു. അതൊക്കെ എന്റെ രാജുവിനും വിഷമമായി. എന്റെ കുടുംബത്തിലുമുണ്ട് അയാളേക്കാൾ വലിയ റാങ്കിലുള്ള പട്ടാളക്കാർ. അതൊക്കെ മേജർ രവിക്കും അറിയാം. സാക്ഷാൽ സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവൻ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂവെന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്.
അവന് അറിയാം പ്രതികരിക്കാൻ. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തിൽ പ്രതികരിച്ചില്ലല്ലോ. മോഹൻലാലും രാജുവുമായി നിരന്തരം എപ്പോഴത്തെയും പോലെ സംസാരമുണ്ട്. രാജുവിനുനേരെ ഇങ്ങനെയൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ ലാലു വിഷമിച്ചിരിക്കുകയാകും. പിന്നെ കൂട്ടുകാരെന്ന് പറയുന്ന ചിലർ മോഹൻലാലിനെ വിളിച്ച് ഓരോന്നും പറഞ്ഞ് കൊടുക്കുകയല്ലേ. മോഹൻലാലിൽ നിന്നും എന്താണ് മേജർ രവിക്ക് ലഭിക്കുകയെന്ന് എനിക്കറിയില്ല. എന്തെങ്കിലും ലാഭേച്ഛ കാണും.
അല്ലെങ്കിൽ സിനിമ കണ്ട ശേഷം ചേച്ചി എനിക്ക് അമ്മയാണ്. ഇത് ചരിത്രമാകേണ്ടുന്ന സിനിമയാണ് എന്നെല്ലാം പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ആളുകൾ അടുത്ത ദിവസം മോഹൻലാലിനെ പൃഥ്വിരാജ് പറ്റിച്ചുവെന്ന് പറഞ്ഞ് പോസ്റ്റിടുന്നതൊക്കെ എത്ര മോശമാണ്. അതൊക്കെ ആർക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കിലും മോശമാണ്. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വെയ്ക്കുന്നത്?. ഇവരൊക്കെയാണോ രാജ്യം കാക്കുന്നവർ. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വെയ്ക്കുന്നത്?.
മുരളി ഗോപിക്കുള്ള വിഷമം ഇവർ എല്ലാവരെയും പറ്റിച്ചുവെന്ന് പറയുന്നതിൽ മാത്രമാണ്. ഞാൻ മോഹൻലാലിനെയും ആന്റണിയേയും വിളിച്ചിരുന്നു. ഫോണിൽ കിട്ടിയില്ല. അപ്പോഴാണ് മേജർ രവിയെ വിളിച്ചത്. ഈ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ അത് തടയാൻ ഒരു സമരം കൊണ്ടുവരാൻ നോക്കിയില്ലേ ചിലർ?. അതൊക്കെ എന്ത് ലക്ഷ്യം വെച്ചിട്ടാണ്. ഈ സിനിമ ഇറങ്ങിയാൽ ഗംഭീരമായ പേര് രാജുവിന് വരുമെന്ന് കരുതിയിരുന്ന ആരൊക്കെയോയാണ് ഈ പ്രശ്നം ഉണ്ടാക്കിയത് എന്നാണ് മല്ലിക സുകുമാരൻ പ്രതികരിച്ച് പറഞ്ഞത്.
അതേസമയം എമ്പുരാനിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ എമ്പുരാന്‍ സിനിമ കാണാന്‍ വന്‍തിരക്കാണ് തിയേറ്ററുകളിൽ. ഒറ്റദിവസം കൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകള്‍ വിറ്റതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ശനിയാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഞായറാഴ്ച മോഹന്‍ലാലിന്റെ കുറിപ്പ് വന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. മൂന്നുമണി മുതല്‍ നാലുമണിവരെയുള്ള ഒരു മണിക്കൂറില്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിലൂടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ചിത്രത്തില്‍ ഏതൊക്കെ ഭാഗങ്ങളാണ് ഒഴിവാക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല.


Click it and Unblock the Notifications