പെൺപിള്ളേർ ചോദിക്കുന്നത് പോലെയായിരുന്നു, അന്ന് എനിക്ക് ശരിക്കും കണ്ണ് നിറഞ്ഞു; മക്കളെ കുറിച്ച് മല്ലിക സുകുമാരൻ
മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛൻ സുകുമാരന് നേടാൻ കഴിയാതെ പോയതെല്ലാം മക്കൾ രണ്ടുപേരും ഇന്ന് നേടിയെടുക്കുന്നുണ്ട്. ഇന്ദ്രജിത്ത് അഭിനയവും കുടുംബവും ബിസിനസുമെല്ലാമായി തിരക്കിലാണ്. പൃഥ്വിരാജ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായതുകൊണ്ട് തന്നെ സെറ്റിൽ നിന്നും സെറ്റിലേക്ക് ഇടവേളകളില്ലാത്ത യാത്രകളാണ്. ബോളിവുഡിൽ ചുവടുറപ്പിച്ചതോടെ കുടുംബസമേതം മുംബൈയിലാണ് പൃഥ്വിരാജ്.
ഇത്രയും തിരക്കുള്ള മക്കളും മരുമക്കളുമാകുമ്പോൾ ഭർത്താവ് പോലും ഇല്ലാത്ത സ്ഥിതിക്ക് എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ മല്ലിക മറ്റുള്ളവരുടെ സഹായം തേടേണ്ടി വരില്ലേയെന്ന സംശയം പ്രേക്ഷകർക്കുണ്ട്. മക്കളെ വല്ലപ്പോഴും മാത്രമാണ് കാണാൻ കിട്ടുന്നതെന്ന് മല്ലിക തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ എപ്പോഴും അടുത്തില്ലെങ്കിലും തനിക്ക് ഒരു ആവശ്യം വന്നുവെന്ന് അറിഞ്ഞാൽ ഓടി എത്തുന്നവരാണ് തന്റെ മക്കളെന്ന് പറയുകയാണ് മല്ലിക സുകുമാരൻ.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അത് തനിക്ക് മനസിലായ ഒരു സംഭവവും മല്ലിക സുകുമാരൻ പങ്കുവെച്ചു. തനിക്ക് എന്തെങ്കിലും വന്നുവെന്ന് അറിഞ്ഞാൽ മക്കൾക്ക് സങ്കടവും വെപ്രാളവുമാണെന്നും എല്ലാ തിരക്കും മാറ്റിവെച്ച് ഓടി എത്താൻ മനസുള്ളവരാണെന്നും മല്ലിക പറയുന്നു. എമ്പുരാൻ സിനിമയിൽ ഒളിപ്പിച്ചുവെച്ച സസ്പെൻസ് എന്താണെന്ന് പോലും ചോദിക്കാൻ രാജുവിനെ എനിക്ക് കിട്ടാറില്ല. ഞാൻ കൊച്ചിയിലുണ്ടെന്ന് അറിഞ്ഞാൽ എവിടുന്നേലും ഓടി വരും.
രണ്ട് മക്കളും ഇത്രയേറെ തിരക്കുള്ളവരാണെങ്കിലും അടുത്തിടെ ഞാൻ ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ ഓടി എത്തി. എന്റെ ബ്രദറും അമേരിക്കയിൽ നിന്നും വന്നിരുന്നു. ലഡാക്കിൽ ഷൂട്ടിങ് തിരക്കിലായിരുന്ന രാജു ഓടി വന്നു. രണ്ട് ദിവസം എനിക്കൊപ്പമുണ്ടായിരുന്നു. ഇന്ദ്രൻ ഷൂട്ട് ആ സമയത്ത് നീട്ടിവെച്ചു. ഇതുപോരെ ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ അപ്പോൾ ചിന്തിച്ചു.
എനിക്ക് ഒരു ചെറിയ കീ ഹോൾ സർജറിയായിരുന്നു. പക്ഷെ എന്റെ ഒരു കാര്യം വന്നപ്പോഴേക്കും മക്കൾക്ക് സങ്കടവും വെപ്രാളവുമെല്ലാമായി. സർജറി കഴിഞ്ഞ് ഞാൻ ഉച്ചയോടെ റൂമിൽ വന്നു. അപ്പോഴേക്കും മക്കൾ രണ്ടുപേരും ഭക്ഷണമൊക്കെ വാങ്ങിവെച്ച് എനിക്കൊപ്പം ഇരുന്നു. ഇടയ്ക്കിടെ അമ്മേ... അമ്മേയെന്ന് രണ്ടുപേരും വിളിച്ചുകൊണ്ടിരിക്കും. ചെറിയ പ്രായത്തിൽ വിളിച്ചിരുന്നതുപോലെയാണ് അവർ വിളിച്ചത്. അതൊക്കെ ഞാൻ ആ സമയത്ത് ഓർത്തു.
പെൺമക്കൾ ചോദിക്കുന്നത് പോലെയാണ് രണ്ട് ആൺമക്കളും എന്റെ ഇഷ്ടങ്ങളും അസുഖത്തെ കുറിച്ചുമെല്ലാം ചോദിച്ചുകൊണ്ടിരുന്നത്. അന്ന് എനിക്ക് ശരിക്കും കണ്ണ് നിറഞ്ഞു. എല്ലാവരും പറയും അവർക്ക് ഒന്നിനും നേരം ഇല്ലെന്ന്. പക്ഷെ വരണ്ട സമയത്ത് വരാൻ അവർക്ക് അറിയാം. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത്. വൈകീട്ടായപ്പോഴേക്കും മക്കൾ വന്നു മല്ലിക പറഞ്ഞു.

ഭർത്താവ് സുകുമാരൻ മരിച്ചശേഷം രണ്ട് ആൺമക്കളെ വളർത്തിയപ്പോഴുള്ള അനുഭവങ്ങളും മല്ലിക സുകുമാരൻ പങ്കുവെച്ചു. സാമ്പത്തീകമായി ഞങ്ങൾക്ക് വേണ്ടതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടിട്ടാണ് പോയത്. പാർട്ടിവെച്ചോ സോഷ്യൽ വിസിറ്റ് നടത്തിയോ ഫ്രണ്ട്സിന്റെ കൂടെ കറങ്ങിയോ ഒരു നയാപൈസ സുകുവേട്ടൻ വെറുതെ കളയുമായിരുന്നില്ല. ഞങ്ങൾക്ക് വേണ്ടി അത്രയധികം അദ്ദേഹം കരുതി വെച്ചിരുന്നു. തേക്കടി റൂട്ടിൽ ഒരു വീട് അദ്ദേഹം വാങ്ങിയിട്ടിരുന്നു.
എടപ്പാളിലെ സ്വത്ത് അമ്മയുടെ ആവശ്യപ്രകാരം അച്ഛന്റെ മരണശേഷം ഓരോരുത്തർക്കായി വീതിച്ച് കൊടുത്തു. ഞങ്ങൾക്ക് കാന്തല്ലൂരും മൂന്നാറിലും സ്ഥലമുണ്ടായിരുന്നു. മൂന്ന് മൂന്നര ഏക്കറോളം സ്ഥലം എന്റെ പേരിൽ തന്നെയാണ് അന്ന് സുകുവേട്ടൻ വാങ്ങിയത്. കുട്ടിക്കാനത്തും സ്ഥലമുണ്ടായിരുന്നു. മദ്രാസിലും തിരുവനന്തപുരത്തും വീടും ഊട്ടിയിൽ ഫ്ലാറ്റുമുണ്ടായിരുന്നു. രണ്ടോ മൂന്നോ പ്രോപ്പർട്ടി എന്റെ പേരിലും മറ്റുള്ള പ്രോപ്പർട്ടി ഞങ്ങളുടെ രണ്ടുപേരുടെയും പേരിലുമായിരുന്നു.
ഒരു സാമ്പത്തീക പ്രാരാബ്ദതയയും എനിക്ക് ഉണ്ടാക്കി വെച്ചിട്ടില്ലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് രാജുവിനെ വിദേശത്ത് പഠിക്കാൻ അയച്ചതും. എഞ്ചിനീയറിങിനുള്ള ഇന്ദ്രന്റെ അഡ്മിഷൻ വരെ ശരിയാക്കിയിട്ടാണ് സുകുവേട്ടൻ പോയത്. അദ്ദേഹത്തിന്റെ മരണശേഷം എനിക്കുണ്ടായിരുന്ന ഭയം പിള്ളേരുടെ പ്രായമായിരുന്നു. പതിനേഴ് വയസ് മുതൽ ഇരുപത്തിരണ്ട് വയസുവരെ ആൺകുട്ടികളെ നമ്മൾ ഒന്ന് സൂക്ഷിക്കണം. കൂട്ടുകാർ അടക്കം എല്ലാം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ആ സമയത്താണല്ലോ. അതുകൊണ്ട് ഞാൻ വളരെ സൂക്ഷിച്ച് നിന്നു.
ആ സമയത്ത് സീരിയൽ അഭിനയിക്കാനും പോയിരുന്നില്ല. പിന്നീട് മക്കൾ പറഞ്ഞിട്ടാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. നടൻ സുകുമാരനുമായി മല്ലികയുടെ രണ്ടാം വിവാഹമായിരുന്നു. അതിന് മുമ്പ് നടൻ ജഗതി ശ്രീകുമാറിനെയാണ് മല്ലിക പ്രണയിച്ച് വിവാഹം ചെയ്തത്. സുകുമാരന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. 1997 ജൂൺ 16-ന് സുകുമാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 49 വയസായിരുന്നു.
തന്റെ വിജയങ്ങൾ കാണാൻ അച്ഛനൊപ്പമില്ലെന്നത് എന്നും ഒരു വേദനയായി പൃഥ്വിരാജ് പറയാറുണ്ട്. അച്ഛന്റെ ശബ്ദം അനുകരിക്കുമ്പോൾ ഇപ്പോഴും ഇന്ദ്രജിത്തിന്റെ കണ്ണിൽ കണ്ണീർ നിറയും. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി 1973ല്‍ പുറത്തിങ്ങിയ നിര്‍മ്മാല്യം എന്ന സിനിമയിലൂടെ അപ്പുവെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയാണ് മലയാള സിനിമയില്‍ സുകുമാരന്‍ ഹരിശ്രീ കുറിച്ചത്.
നിര്‍മ്മാല്യം ദേശീയ പുരസ്‌കാരം നേടുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തതോടെ നടന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. എന്നാല്‍ ബേബി സംവിധാനം ചെയ്ത് 1977ല്‍ പുറത്തിറങ്ങിയ ശംഖുപുഷ്പം എന്ന സിനിമയിലെ ഡോ. വേണു എന്ന കഥാപാത്രത്തിലൂടേയാണ് സുകുമാരന്‍ തന്റെ മേല്‍വിലാസം ഉറപ്പിച്ചത്. സുകുമാരന് പകരം വെയ്‌ക്കാന്‍ സുകുമാരനല്ലാതെ മറ്റൊരു നടന്‍ പിന്നീട് മലയാള സിനിമയില്‍ ജന്മമെടുത്തില്ല. പൃഥ്വിരാജിന്റെ ശക്തമായ നിലപാടുകളും പ്രവൃത്തികളും കാണുമ്പോൾ സുകുമാരനെ കാണുന്നത് പോലെ തോന്നുന്നുവെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.
അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയായ എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ലൂസിഫർ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് മോഹൻലാൽ നായകനായ എമ്പുരാൻ. ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനത്തിയിരുന്നു. കഴിഞ്ഞ ദിവസം മല്ലിക സുകുമാരനും കുടുംബാംഗങ്ങൾക്കൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടുള്ള ബുക്കിങാണ് സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ പല റെക്കോര്‍ഡുകളും സ്വന്തമാക്കിക്കൊണ്ടാണ് ചിത്രം ബോക്സ് ഓഫീസ് സഞ്ചാരം ആരംഭിച്ചിരിക്കുന്നത്. ലൂസിഫറിന് വേണ്ടി കേരളത്തിലെ ചില തിയേറ്ററുകളിൽ 24 മണിക്കൂറും ഷോ നടത്താൻ തിയേറ്റർ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.100 ശതമാനം സന്തോഷം തന്നെയാണ് തോന്നുന്നത്.
ഒരു തരത്തില്‍ സന്തോഷം എന്നല്ല അതിനെ പറയേണ്ടത്. സന്തോഷത്തേക്കാള്‍ സംതൃപ്തിയാണ്. അത്രയേറെ ഞങ്ങള്‍ ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എമ്പുരാന് പ്രീ റിലീസിന് മുമ്പ് ലഭിച്ച വരവേൽപ്പിനെ കുറിച്ച് മോഹൻലാൽ പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications