വിവാഹ സമയത്ത് സുപ്രിയയുടെ വീട്ടുകാർ പറഞ്ഞത്; ഞങ്ങൾക്കങ്ങനെ അവസാനിപ്പിക്കാൻ പറ്റില്ലെന്ന് ഞാൻ; മല്ലിക
മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് നടൻ പൃഥിരാജും ഭാര്യ സുപ്രിയ മേനോനും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ രണ്ട് പേർക്കും നേരെ ഒരുപാട് ട്രോളുകൾ വന്നെങ്കിലും പിന്നീടിതുവരെ ആരാധകർ വാഴ്ത്തി. മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ ഇന്ന് പൃഥിരാജിനൊപ്പം സിനിമാ നിർമാണത്തിലേക്ക് ശ്രദ്ധ നൽകുന്നു. 2011 ലാണ് ഇവർ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. പൃഥിരാജിന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.
പൃഥിരാജ് സുപ്രിയയുമായുള്ള പ്രണയത്തെക്കുറിച്ച് തന്നോട് സംസാരിച്ചതിനെക്കുറിച്ചാണ് മല്ലിക സുകുമാരൻ സംസാരിച്ചത്. കൗമുദി മൂവീസിനോടാണ് പ്രതികരണം. പൃഥിരാജ് പുറത്ത് കാണുന്നത് പോലെ തന്നെയാണ് വീട്ടിലും. അധികം സംസാരിക്കില്ല. സംസാരക്കുറവിനെ പലരും ധിക്കാരം എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ എല്ലാവർക്കും മനസിലായി. രാജു ഒരിക്കൽ എന്നോട് എൻഡിടിവിയുടെ ഇന്റർവ്യൂവിന് ബോംബെയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

എൻഡിടിവിയിൽ വർക്ക് ചെയ്യുന്ന കുട്ടി വിളിച്ചിരുന്നു, ഇംഗ്ലീഷിലാണ് ഇന്റർവ്യൂവെന്നും പറഞ്ഞു. എന്തു ഭാഷയിലെങ്കിലുമാകട്ടെയെന്ന് ഞാൻ. ഇന്റർവ്യൂവിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു സ്നേഹമുണ്ടെന്നോ കല്യാണം കഴിക്കണമെന്നോ എന്നോട് പറഞ്ഞിട്ടില്ല. ഇന്റർവ്യൂ കഴിഞ്ഞ് വന്നപ്പോൾ ഇതാണ് കുട്ടി, പാലക്കാടാണ് സ്വദേശം, ഡൽഹിയിൽ സെറ്റിൽ ചെയ്തതാണ്. അച്ഛനും അമ്മയുമൊക്കെ അവിടെയാണ് താമസം എന്ന് പറഞ്ഞു.
അതിന്റെതായ രീതിക്ക് പോകാം, എടുത്ത് ചാടി എന്തെങ്കിലും കാണിക്കുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു. അമേരിക്കയിൽ നിന്ന് എന്റെ ചേട്ടൻ വന്നു. കുടുംബ സമേതം ചേട്ടനും ചേട്ടത്തിയും ഞങ്ങളെല്ലാവരും പാലക്കാടേക്ക് പോയി. പെണ്ണ് കാണൽ എന്നല്ല. കാരണം അവർ തമ്മിൽ നേരത്തെ കണ്ടു. പക്ഷെ അതിന്റെ ഫോർമാലിറ്റി അങ്ങനെ തന്നെ പോകട്ടെയെന്ന് വിചാരിച്ചു. സുപ്രിയയും അമ്മയും അച്ഛനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവിടെ വെച്ച് എല്ലാം സംസാരിച്ചു. ഞങ്ങൾ കല്യാണം നടത്താൻ തീരുമാനിച്ചു.

സുപ്രിയയുടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും ഒക്കെയുണ്ട്. അവർക്കൊന്നും യാത്ര ചെയ്യാൻ വയ്യ. ഒരാൾ വീൽ ചെയറിലായിരുന്നു. താലി കെട്ട് ചടങ്ങ് മാത്രം നമുക്ക് കുടുംബക്കാരെ മാത്രം വിളിച്ച് നടത്താമെന്ന് പറഞ്ഞു. അത് തന്നെയാണ് നല്ലത്. പക്ഷെ അതിൽ അവസാനിപ്പിക്കാൻ പറ്റില്ല, കാരണം ഞങ്ങൾ നിൽക്കുന്നത് സിനിമാ ഫീൽഡിൽ ആണ്. സ്വാഭാവികമായും പത്രമാധ്യമ സുഹൃത്തുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിക്കണമെന്ന് ഞാൻ പറഞ്ഞു.
ഞങ്ങൾ ഞങ്ങളുടേതായ പാർട്ടി എറണാകുളത്ത് നടത്തി. ഏറ്റവും വലിയ സന്തോഷം ഞാൻ വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും അവിടെ എത്തിയതാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, കണ്ടു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്. പക്ഷെ അല്ല. എല്ലാം അതിന്റെതായ വഴിക്ക് മക്കൾ എന്നോട് പറയുകയും ഞാൻ അതിന്റേതായ വഴിയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉണ്ടെന്ന് നോക്കിയിട്ടില്ല. നല്ല കുടുംബങ്ങൾ നോക്കി കെട്ടിച്ചയക്കുകയാണ് ചെയ്തതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.


Click it and Unblock the Notifications