പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാം അറിയാം, ദിലീപ് എന്തുകൊണ്ട് പിന്നീടത് ചെയ്തില്ല? മല്ലിക സുകുമാരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധി വന്ന ശേഷം ദിലീപ് ആരാധകർ ഏറ്റവും കൂടുതൽ വിമർശിച്ചവരിൽ ഒരാൾ നടൻ പൃഥ്വിരാജാണ്. കേസിൽ ശക്തമായ നിലപാടെടുത്ത മലയാളത്തിലെ ചുരുക്കം നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജിനെതിരെ വ്യാപക സെെബറാക്രമണം ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര് എന്ന ചോദ്യം ബാക്കിയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഇന്നേ വരെ രാജു എവിടെയെങ്കിലും പരസ്യമായി ദിലീപാണ് തെറ്റുകാരൻ എന്ന് പറഞ്ഞിട്ടുണ്ടോ. ഞാൻ പറഞ്ഞിട്ടുണ്ടോ. ഇങ്ങനെയൊരു സംഭവം നടന്നു എന്നത് സത്യമാണ്. എന്റെ വീട്ടിൽ തന്നെയുള്ള പൂർണിമയടക്കമുള്ളവർ അതിജീവിതയുടെ സുഹൃത്താണ്. എല്ലാ കാര്യങ്ങളും ഞങ്ങൾക്കെല്ലാം അറിയാം. ആരാണിത് ചെയ്തത്. എന്താണ് ഈ ചെയ്തവർക്ക് ഈ കുട്ടിയോടുള്ള ദേഷ്യം. ക്വട്ടേഷനാണെങ്കിൽ ആരുടെ ക്വട്ടേഷനാണ്. നീതി ന്യായ വ്യവസ്ഥയെ ഞാൻ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ഈ കുട്ടിക്ക് ഇങ്ങനെയൊരു സംഭവം നടന്നില്ല എന്ന് പറയാൻ എന്നെ കിട്ടില്ല. സംഭവം അതിഭീകരമായി നടന്നു. അസാമാന്യമായ മനക്കരുത്താണോ പക വന്നത് കൊണ്ടാണോ ആ കുട്ടി ഇപ്പോഴും നല്ല സ്ട്രോങായി നിൽക്കുന്നത് എന്ന് എനിക്കറിയില്ല. നടന്നു എന്നത് സത്യമാണ്. അപ്പോൾ ആര് നടത്തി. അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവർ ഒരുമിച്ച് ശരിയായ ആളെ കണ്ടുപിടിക്കാൻ ഇറങ്ങാത്തത് എന്താണ്.
അതിന് മാത്രം എനിക്കാരെങ്കിലും ഉത്തരം പറഞ്ഞാൽ മതി. ഇവരൊന്നുമല്ല ചെയ്തതെങ്കിൽ എന്തിനാണ് ഇവരുടെ പേര് വലിച്ചിഴച്ചത്. ശിക്ഷയും ജയിൽ വാസവും അവർ നേരിട്ടു. അപ്പോൾ തെളിയിക്കാൻ അവർ മുൻകയ്യെടുക്കേണ്ടേ. എന്നെ ഒരു കാര്യവുമില്ലാതെ ആരെങ്കിലും ജയിലിൽ ഇട്ടാൽ ഞാനിറങ്ങിയാൽ ആദ്യം ചെയ്യുക യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണ്.
അത് ചെയ്യണം. അങ്ങനെയാെരു ചീത്തപ്പേര് ഇത്രയും പ്രഗൽഭരായവർക്ക് വാങ്ങിച്ച് കൊടുക്കാമോ. സത്യം തെളിയാൻ ആരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകാതിരിക്കുമ്പോൾ സാധാരണക്കാരന് സംശയം തോന്നും. എല്ലാം കഴിഞ്ഞ് അവരങ്ങ് പോയല്ലേ, അപ്പോൾ പൊലീസ് പിടിച്ചതിലും ജയിലിൽ കിടത്തിയതിലും അവർക്ക് പ്രശ്നമില്ലേ എന്ന് ജനങ്ങൾക്ക് തോന്നുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications











