കല്യാണം കഴിച്ചാൽ മക്കൾക്ക് അവരുടെ ജീവിതമുണ്ട്, അതിൽ ഇടപെടരുത്! സുകുമാരാൻ പറഞ്ഞതിനെ പറ്റി മല്ലിക സുകുമാരന്‍
നടി എന്നതിലുപരി മലയാള സിനിമയിലെ സൂപ്പര്‍താരത്തിന്റെ ഭാര്യയും രണ്ട് സൂപ്പര്‍താരങ്ങളുടെ അമ്മയുമാണ് മല്ലിക സുകുമാരന്‍. അടുത്തിടെയാണ് മല്ലിക സുകുമാരന്‍ അഭിനയിച്ച് തുടങ്ങിയിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതിനോട് അനുബന്ധിച്ച് പല അഭിമുഖങ്ങളിലൂടെയും തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു.
ഇപ്പോഴിതാ മകന്‍ പൃഥ്വിരാജ് സുകുമാരന്റെ പുതിയ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ മകന്റെ ആദ്യ സിനിമയെ കുറിച്ച് മല്ലിക പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. നന്ദനം എന്ന സിനിമയില്‍ നായകനായി അഭിനയിച്ചാണ് പൃഥ്വിരാജ് സിനിമാഭിനയത്തിന് തുടക്കം കുറിക്കുന്നത്.

നന്ദനത്തിന്റെ ലൊക്കേഷനിലെത്തി ആദ്യമായി ഷൂട്ട് ചെയ്തത് സുകുവേട്ടന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നിട്ടാണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. സിനിമയിലും പൃഥ്വിരാജിന്റെ പിതാവിന്റെ റോളില്‍ സുകുമാരനെയാണ് കാണിച്ചിരുന്നത്. അന്ന് ഈ സിനിമ വലിയ വിജയമാവുമെന്നും തന്റെ കുഞ്ഞ് രക്ഷപ്പെടുമെന്നും മനസില്‍ തോന്നിയിരുന്നു എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മല്ലിക സുകുമാരന്‍ പറയുന്നത്.
'50 വര്‍ഷത്തെ എന്റെ സിനിമ ജീവിതം എടുത്താല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് നന്ദനത്തിന്റെ ഷൂട്ടിംഗിന്റെ ആദ്യദിനം. വെക്കേഷന് വന്ന രാജു അവിചാരിതമായി നന്ദനത്തിലേക്ക് എത്തുന്നു. ഷൂട്ട് തുടങ്ങുന്ന ആദ്യദിവസം ഫസ്റ്റ് ഷോട്ടില്‍ ആക്ഷന്‍ എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞപ്പോള്‍ ആ രംഗം കാണാന്‍ ഒരാളായി ഞാനും നിന്നു.
രാജുവും രേവതിയും ഒരു ഫോട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്നു. അച്ഛന്റെ അനുഗ്രഹം വാങ്ങിക്ക് എന്ന് രേവതി പറയുന്നതാണ് സീന്‍. ആ ഫോട്ടോ സുകുവേട്ടന്റെതായിരുന്നു. സുകുവേട്ടനെ തൊഴുതാണ് രാജു അനുഗ്രഹം വാങ്ങിക്കുന്നത്. എന്തൊരു രംഗമാണല്ലേ? അവന്റെ ജീവിതത്തിലെ ആദ്യ സീന്‍. അതും അച്ഛനെ തൊഴുതു തുടങ്ങുന്നു. എന്റെ മനസ്സ് തൃപ്തിയായി. എന്റെ കുഞ്ഞു വലുതാകുമെന്ന് ആ നിമിഷം എനിക്ക് ഉറപ്പായി.

സുകുവേട്ടന്റെ ചില വാക്കുകളാണ് ഇപ്പോഴും എനിക്ക് കരുത്ത് തന്നത്. നമ്മുടെ മക്കളെ ചൂണ്ടി ഇവരെ ആരാണ് വളര്‍ത്തിയത് എന്ന് ആരും കുറ്റപ്പെടുത്തരുത്. മിടുക്കരാക്കണം. അവര്‍ വളര്‍ന്ന് കല്യാണം കഴിച്ചാല്‍ അവര്‍ക്ക് അവരുടേതായ ജീവിതം ഉണ്ടാവും. അതില്‍ കയറി ഇടപെടരുത്.
അവരുടെ ജീവിതത്തില്‍ തൂങ്ങാന്‍ നില്‍ക്കരുത്. നിനക്കുള്ളത് ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും ഊട്ടിയിലും എല്ലാം വീടുകള്‍ ഉണ്ടായിരുന്നു. അതിലൊന്നും മക്കളുടെ പേരല്ല എന്റെ പേരാണ് ഉണ്ടായിരുന്നത്. എന്തൊരു ദീര്‍ഘവീക്ഷണമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അമ്മ സ്‌ട്രോങ്ങ് ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഈ നിലയില്‍ ആവില്ലായിരുന്നു എന്ന് രാജു പറയാറുണ്ടെന്നും' മല്ലിക കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications