മുഴുവൻ കേട്ടിട്ട് സംസാരിക്കെന്ന് ലക്ഷ്മി പ്രിയയോട് പറഞ്ഞു, അമിത വിനയം കാണിക്കുന്നവരെ മനസിലാക്കണം: മല്ലിക
അമ്മ സംഘടനയ്ക്കെതിരെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന അംഗമാണ് നടി മല്ലിക സുകുമാരൻ. സംഘടനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മല്ലിക സുകുമാരൻ ശക്തമായി അഭിപ്രായം പങ്കുവെച്ചു. കുക്കു പരമേശ്വരന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും ആരോപണം നേരിടുന്ന ബാബുരാജ് മത്സരിക്കുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അഭിപ്രായങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് മല്ലിക സുകുമാരൻ. സോൾഫുൾ ടോക്സിൽ സംസാരിക്കുകയായിരുന്നു നടി. അമ്മയിലെ അംഗങ്ങൾ തുറന്ന് പറച്ചിൽ നടത്തിയ വിവരങ്ങളടങ്ങിയ മെമ്മറി കാർഡ് സംബന്ധിച്ചുള്ള ദുരൂഹതയിൽ കുക്കു പരമേശ്വരന് വീഴ്ചയുണ്ടായെന്ന് മല്ലിക സുകുമാരൻ പറയുന്നു.
12 പേരെ വെച്ച് മീറ്റിംഗ് നടത്തി. അതിന് കുക്കുവിനെ ആര് ഏൽപ്പിച്ചു. കുറച്ച് പേർ പറയുന്നു ക്യാമറയുണ്ടായിരുന്നു എന്ന്. അതല്ല ഞാൻ പറയുന്നത്. ഒരു മീറ്റിംഗ് കഴിഞ്ഞാൽ സ്വാഭാവികമായും അതിന്റെ ഔട്ട് കം എന്താണെന്ന് ചോദിക്കും. അങ്ങനെ ചോദിച്ച ആളാരാണ്. അവർക്ക് തെളിവായിട്ട് മെമ്മറി കാർഡ് കൊടുത്തോ. ആ ഏരിയ ഇന്നും അവ്യക്തമാണ്. ഇതറിയാവുന്ന കുറച്ച് പേരെങ്കിലും അവിടെ ഉണ്ട്. ആരാണ് ഇത്തരം ന്യൂസുകൾ പുറത്ത് കൊടുക്കുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം.

വേറൊരു സങ്കടം ബാധിക്കപ്പെട്ട നടിയുടെ കാര്യം സജീവമായ ചർച്ചയിൽ വന്നപ്പോഴും ഡബ്ല്യുസിസി വന്നപ്പോഴും ഈ പറയുന്നവരാരും ഒരു അക്ഷരം മിണ്ടി ഞാൻ കണ്ടിട്ടില്ല. തെറ്റ് ചെയ്വർ ശിക്ഷിക്കപ്പെടണം. ഇന്ന ആൾ തെറ്റ് ചെയ്തു എന്ന് നമുക്ക് പറയാൻ പറ്റില്ല. അതിനാണ് നീതിന്യായ വ്യവസ്ഥ. എനിക്ക് കോടതിയിൽ വിശ്വാസമാണ്. മമ്മൂക്കയോടും മോഹൻലാലിനോടും എനിക്കുള്ള അഭ്യർത്ഥന ഓവറായിട്ട് വിനയം കാണിച്ച് തോളത്ത് കയ്യിടുന്നവരെ മനസിലാക്കണം. അതല്ല സംഘടന. ലാലേട്ടാ എന്ന് പറഞ്ഞ് ചാടി എഴുന്നേൽക്കുന്നതിലല്ല സംഘടനയുടെ ബഹുമാനം.
ലാലേട്ടന് ഒരു പേരു ദോഷം വരാതെ നോക്കണം. ഒരു കുട്ടി എന്നോട് പറഞ്ഞു, എന്തോന്നാ ആന്റീ ഈ കുരിശെടുത്ത് തലയിൽ വെക്കുന്നതെന്ന് പറഞ്ഞല്ലോ എന്ന് ചോദിച്ചു. പേര് പറയാം, ലക്ഷ്മി പ്രിയയാണ് വിളിച്ചത്. വലിയ സങ്കടമായിപ്പോയി ആന്റി അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞു. നീ ഇന്റർവ്യൂ മുഴുവൻ കേട്ടോ, കേട്ടിട്ട് പറയാൻ പറഞ്ഞു. പത്രങ്ങൾ ചെയ്യുന്നത് പോലെ എവിടെ നിന്നെങ്കിലും ഒരു വാക്ക് കിട്ടി അതിൽ കയറി പിടിക്കരുതെന്നും പറഞ്ഞു.

ഞാൻ പറഞ്ഞത്, സംഘടന ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാവരും തീരുമാനിച്ച് ഇറങ്ങിപ്പോയി. മോഹൻലാൽ വരെ മാറി. അതെല്ലാം കഴിഞ്ഞ് ഗുരുതരമായ ആരോപണം നേരിട്ടയാൾ വീണ്ടും നിൽക്കുന്നു എന്ന്. മോഹൻലാലിനോടല്ലേ അത് ചോദിക്കൂ. എന്തിനാണ് ഈ കുരിശ് പിന്നെയും മോഹൻലാലിന്റെ തലയിൽ വെക്കുന്നതെന്ന് അതുകൊണ്ടാണ് ഞാൻ ചോദിച്ചതെന്നും മല്ലിക സുകുമാരൻ പറയുന്നു.


Click it and Unblock the Notifications