എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്?, അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല ഉത്തരം; മല്ലിക
തെറ്റുകൾ തിരുത്താനും കുറച്ച് കൂടി മനുഷ്യത്വത്തോടെ പെരുമാറാനും രാഷ്ട്രീയ നേതാക്കളും അവരുടെ സാരഥികളും തയാറാകണമെന്ന് മല്ലിക സുകുമാരൻ. രാഷ്ട്രീയത്തിനും ജാതിക്കും മുകളിൽ മനുഷ്യത്വം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ സ്വീകരിച്ച നിലപാടുകളേയും വിമർശിച്ച് നടി മല്ലിക സുകുമാരൻ പറയാതെ പറയുന്നു.
നടിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടർന്ന് വായിക്കാം... കേരളം എന്ന് കേട്ടാലോ... അഭിവന്ദ്യരായ ഭരണ സാരഥികളെ... ഒന്ന് ചോദിച്ചോട്ടെ..? തൃശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം 32 ശരീരഭാഗങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് കണക്കുകൾ. ഇതിൽ എത്ര ഹിന്ദുക്കൾ, എത്ര ക്രിസ്ത്യാനികൾ, എത്ര മുസ്ലിം വിശ്വാസികളുണ്ട് എന്ന ചോദ്യത്തിനുത്തരം ആര് പറയും?.

ജാതി മത രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി ബെല്ലും ബ്രേക്കും ഇല്ലാതെ വാചക കസർത്ത് നടത്തി തെരുവിലൂടെ ചവിട്ടുനാടകം കളിക്കുന്നവരോടും ഉച്ചഭാഷിണിയിലൂടെയും എന്തിനേറെ കോളേജിന്റെ തലപ്പത്തിരിക്കുന്ന പ്രഥമ അധ്യാപകർ പോലും കാണിക്കുന്ന വിരോധാഭാസങ്ങൾ... ഇതിനൊക്കെ ഒന്നേ പറയാനുള്ളൂ.... ദൈവം തമ്പുരാനുപോലും ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയൊക്കെയുള്ളൂ നമ്മൾ മനുഷ്യരുടെ വില.
സാധാരണക്കാരൻ്റെ സ്വപ്നങ്ങൾക്ക് പരിമിതികൾ ഒരുപാടുണ്ട്. മനസമാധാനമായി അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു ചെറിയ വീട്, തൻ്റെ കുഞ്ഞുങ്ങൾക്ക് സാമാന്യ വിദ്യാഭ്യാസം നൽകി ഒരു ജീവിതമാർഗം ഉണ്ടാവാൻ പ്രാപ്തരാക്കുക, വീട് പണയം വെക്കാതെ സത്യസന്ധമായി നല്ല ചികിത്സ ലഭിക്കുന്ന ആതുരാലയങ്ങൾ ഉണ്ടാവുക, അനുവദിച്ച റേഷൻ കരിച്ചന്തക്കാർ കൊണ്ടുപോകാതെ കൃത്യമായി കാർഡുടമകൾക്ക് ലഭിക്കുക... ഇതൊക്കെ ധാരാളം.
അവർക്ക് ഇതിനൊക്കെ സഹായമായി നിൽക്കുന്നവർക്ക് ഐഎഎസ്സും ഐഎഫ്എസ്സും ഐപിഎസ്സും ഒന്നും വേണമെന്നില്ല. നേതാവോ എംഎൽഎയോ മന്ത്രിയോ ആകണമെന്നില്ല. സ്വാർത്ഥതാൽപര്യങ്ങൾക്കുപരി ഒരു നല്ല മനസും അൽപം മനുഷ്യത്വവും മതി. റോഡ് എൻ്റേതാണെന്ന് പറയുന്ന കൗൺസിലർ, എൻ്റെ രൂപത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് മീഡിയയുടെ മുമ്പിൽ കരയുന്ന ധൈര്യശാലിയായ കമ്മ്യൂണിസ്റ്റ് സഹയാത്രികയായ എംഎൽഎ,
ഇടതുപക്ഷം അല്ലാതെ സ്വർണ്ണം ആര് മോഷ്ടിക്കാൻ എന്ന് ചോദിച്ച അതേ നേതാവ് തന്നെ തൻ്റെ മകൻ യാത്ര ചെയ്തത് ഒരു സഖാവിൻ്റെ പുത്രൻ്റെ കൂടെ എന്ന് പറഞ്ഞ വെളിപ്പെടുത്തൽ. അവസാനം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായി സേവനം അനുഷ്ഠിച്ച വ്യക്തി തന്നെ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുക. എന്തോക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്..?.

സിന്ധു രാജനോട് സ്നേഹത്തോടെ ഒരു ഓർമ്മപ്പെടുത്തൽ... ഈ ഭൂമിയിലെ സകല ചരാചരങ്ങൾക്കും തികച്ചും സൗജന്യമായി ദൈവം തമ്പുരാൻ ഒരു വിലപ്പെട്ട സാധനം നൽകുന്നുണ്ട്... വായു... നാളെ മുതൽ മുൻകൂർ കാശ് അടക്കുന്നവർക്ക് മാത്രമെ അത് ലഭ്യമാക്കുന്നുള്ളൂ എന്നൊരു തീരുമാനം അദ്ദേഹം എടുത്താൽ സിന്ധുവും ഞാനും അടക്കം ഉള്ളവരുടെ അവസ്ഥ എന്താകും സഹോദരി...?
തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ പെട്ടെന്നുണ്ടായ ഒരു വൈകാരിക പ്രകടനത്തിനിടയിൽ പറഞ്ഞുപോയ ഒരബദ്ധമായി കാണണമെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും ശോഭയോ സിന്ധുവോ പറഞ്ഞിരുന്നുവെങ്കിൽ അത് നിങ്ങൾക്ക് മാത്രമല്ല പാർട്ടിക്കും അതൊരു സൽപ്പേരാവില്ലേ?. പകരം അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല ഉത്തരം.
പറഞ്ഞ് പഴകിയ പീഡനകഥക്ക് അവിടെ എന്ത് പ്രസക്തി..?. ഏതായാലും എല്ലാ നേതാക്കന്മാരും തങ്ങളുടെ ചില സഹയാത്രികരെ കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞ് പഠിപ്പിച്ചാൽ എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യും. ശുഭ പ്രതീക്ഷയോടെ.....പ്രാർത്ഥനയോടെ... എന്ന് കുറിച്ചാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് അവസാനിച്ചത്. നടിയുടെ നിരീക്ഷണം ശരിയാണെന്നാണ് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾ. വോട്ടെണ്ണൽ മെയ് നാലിനാണ്.


Click it and Unblock the Notifications


