'ഇവർ ഡ്യൂപ്ലിക്കേറ്റ്... മിമിക്രി അവതരിപ്പിക്കാൻ കൊള്ളാം, വലിയ നിറമില്ല സുന്ദരിയാണെന്ന് അവകാശപ്പെടേണ്ട'
പലവിധത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. എന്നാൽ മനുഷ്യത്വം ഒട്ടും തൊട്ട് തീണ്ടിയിട്ടില്ലാത്ത തരത്തിൽ സഹജീവി കുത്തി നോവിച്ച് അതിന്റെ ഏറ്റവും ഭയാനകമായ രീതിയിൽ ഒരു പ്രസംഗം നടത്തിയിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന് നേരെയാണ് അധിക്ഷേപ പരാമർശം കലാമണ്ഡലം സത്യഭാമ നടത്തിയത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്.
ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. സത്യാഭാമയുടെ അഭിമുഖം വൈറലായതോടെ കേരളമൊന്നാകെപ്രതിഷേധം അറിയിച്ച് എത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് അഭിനേത്രി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ സത്യഭാമയുടെ വാക്കുകളോടുള്ള എതിർപ്പ് മല്ലിക സുകുമാരൻ പ്രകടപ്പിച്ചത്. മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവരാണ് മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറയുന്നതെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മല്ലിക സുകുമാരന്റെ വാക്കുകളിലേക്ക്... 'ഓരോ നിറത്തിനും അതിന്റേതായ വ്യഖ്യാനമുണ്ട്. വെളുപ്പ് എന്നാൽ സമാധാനം... ചുവപ്പെന്നാൽ അപകടം അങ്ങനെ പലതരത്തിൽ നിറത്തിനെ വ്യാഖ്യാനിക്കാറുണ്ട്. ഇതുപോലെ കലയ്ക്കും നിറമുണ്ട്.'
'പക്ഷെ ഈ അടുത്ത കാലത്തായി അത് വലിയ രീതിയിൽ മിസ് യൂസ് ചെയ്യുന്നുണ്ട്. അതുപോലെ കലാമണ്ഡലം സത്യഭാമ പറഞ്ഞത്. വേറെ ആരെങ്കിലുമാണെങ്കിൽ ടിവിയിൽ ഇത്ര ഓപ്പണായി പറയാൻ മടിച്ചുവെന്നിരിക്കും. ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതികരിക്കുന്നയാളാണ്.'
'ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. ഞാൻ ഒരുപാട് ബഹുമാനിച്ചിരുന്ന ടീച്ചറാണ് കലാമണ്ഡലം സത്യഭാമ ടീച്ചർ. ആ ടീച്ചർ ഇപ്പോഴില്ലാ... ഇവർ ജൂനിയറാണ്. ഒരിക്കലും ഒരു അധ്യാപിക ഇങ്ങനെ പറയാൻ പാടില്ല. ഇവരൊക്കെ അധ്യാപികമാരാണോ?. എവിടുത്തെ അധ്യാപികയാണിവർ. ഇവർക്കൊക്കെ എതിരെ വേണം സർക്കാർ ചോദിക്കാൻ. നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതികൾ നിശ്ചയിക്കുന്നത്.'
'ഈ പറഞ്ഞ അവർ വെളുത്ത മദാമ്മയാണോ?. അവർക്കും വലിയ നിറമൊന്നുമില്ല. അതുകൊണ്ട് തന്നെ ഭയങ്കര സുന്ദരിയാണെന്നൊന്നും അവകാശപ്പെടേണ്ട. എന്ത് പറയാനാണ് ഇവരോടൊക്കെ. ഇവരാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത വേണം. സമൂഹത്തിൽ ഇവരെയൊക്കെ ആര് മൈന്റ് ചെയ്യും?.'

'രാമകൃഷ്ണന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നിയില്ല. മനോഹരമായി അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട്. സത്യഭാമ മോഹിനിയാണെന്ന് തന്നെത്താൻ പറഞ്ഞാൽ മതിയോ?. ഇതാണ് എനിക്ക് മനസിലാവാത്തത്. ഒരു മോഹിനി പറഞ്ഞാൽ നമുക്ക് സമ്മതിച്ചുകൊടുക്കാം.'
'മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവർ കൂടി മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറഞ്ഞാലോ... വലിയ വിഷമം അത് കേട്ടപ്പോൾ തോന്നിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത്. നിറത്തിന്റെ അടിസ്ഥാനത്തിലല്ല ഒരു കലാകാരനേയോ കലാകാരിയേയോ നമ്മൾ തീരുമാനിക്കുന്നത്. ഇങ്ങനൊക്കെ പറയുന്ന അധ്യാപികമാരെ ആദ്യം കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടണം.'
'കലാമണ്ഡലം എന്ന ലേബൽ എടുത്ത് കളയാനും പറയണം. കലാമണ്ഡലത്തിന് നാണക്കേടാണ് അല്ലെങ്കിൽ. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ടീച്ചർ മരിച്ചു. ഇവർ ഡ്യൂപ്ലിക്കേറ്റ്... ഡമ്മി. മിമിക്രി അവതരിപ്പിക്കാനൊക്കെ കൊള്ളാം. മാന്യതയുള്ള സ്ത്രീയാണെങ്കിൽ പരസ്യമായി രാമകൃഷ്ണനോട് മാപ്പ് പറയണം. കല വഴിയെ പോകുന്ന എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. ദൈവീകമാണ്. കുമ്മായം അടിച്ച് കലാമണ്ഡലത്തിൽ ചെന്നാൽ പഠിപ്പിക്കുമോ ഇവര്... വെളുത്തിരിക്കുന്ന മോഹിനിയാന്നും പറഞ്ഞ്... ഈ വിഷയത്തിൽ സിനിമാസംഘടനകൾ പോലും പ്രതികരിക്കണം.'
'എവിടെയോ അവർക്ക് ലൂസാണ്... അല്ലാതെ ഒരു സ്ത്രീക്ക് ഇങ്ങനെ പ്രതികരിക്കാൻ പറ്റുമോ', എന്നാണ് മല്ലിക സുകുമാരൻ ചോദിച്ചത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് ഡോ.ആര്‍എല്‍വി രാമകൃഷ്ണൻ. സംവിധായകൻ വിനയൻ അടക്കമുള്ളവരും കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications











