നാല് ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ്, ഒരു വരി പോലും എഴുതിതരാൻ മക്കളോട് ഇതുവരെ പറഞ്ഞിട്ടില്ല!
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ പേരിൽ തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി മുതിർന്ന നടി മല്ലിക സുകുമാരൻ. അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെ സംഘടനയുടെ നിലപാടുകളേയും മുൻഗണനകളേയും രൂക്ഷമായി വിമർശിച്ച് മല്ലിക സുകുമാരൻ ഇംഗ്ലീഷിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. പ്രഫഷണലായും ദീർഘവീക്ഷണത്തോടെയുമുള്ള കുറിപ്പ് മകൻ പൃഥ്വിരാജ് സുകുമാരൻ മല്ലികയ്ക്ക് തയ്യാറാക്കി നൽകിയതാകും എന്നായിരുന്നു കുറിപ്പ് വൈറലായപ്പോൾ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ട കമന്റ്.
കമന്റുകളും ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മല്ലിക സുകുമാരൻ കൃത്യമായ മറുപടിയുമായി എത്തിയത്. തനിക്ക് വേണ്ടി ഒരു വരി പോലും എഴുതാൻ മക്കളോട് നാളിതുവരെ പറഞ്ഞിട്ടില്ലെന്ന് മല്ലിക സുകുമാരൻ കുറിച്ചു.

മറുപടി പോസ്റ്റ് ഇങ്ങനെയായിരുന്നു... മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ... ഇംഗ്ലീഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന ചോദ്യകർത്താക്കൾക്കുള്ളതാണ് ഈ പോസ്റ്റ്. ഏതാണ്ട് പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു... യശശരീരനായ ശ്രീ.സുകുമാരൻ.
അദ്ദേഹം അക്കാലത്ത് ആദരണീയനായ ശ്രീ. കെ.കരുനാകാരനുമായി ആലോചിച്ച് തയാറാക്കിയ ഒരു പ്രോജക്ടുണ്ട്. ആ ഫയൽ സുരക്ഷിതമായി എന്റെ കയ്യിൽ ഇന്നുമുണ്ട്. അത് പരസ്യപ്പെടുത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് വരുന്നുവെന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അത് മാറ്റിവെച്ചു.
പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല. രണ്ടാഴ്ച മുമ്പ് ഈ പ്രോജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തു. അതാണ് എന്റെ കുറിപ്പിന്റെ പ്രധാന സാരാംശം.
അന്ന് എഐയും വിഎഫ്എക്സും പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല. പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്ക് കൊടുത്താലോയെന്ന് തോന്നി. മനോരമ ബാലജന സഖ്യമാണ് കലാകാരിയായും പ്രാസംഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്.

അത് അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം. എനിക്ക് വേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അത്യാവശ്യം നാല് ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ് ഞാൻ. പോരെങ്കിൽ ഒരു ഇംഗ്ലീഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ എംഎഎൽഎൽബിയുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല.
എങ്കിലും എന്റെ മകന്റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തിന് കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു. ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എന്നെപ്പോലെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്..... ലവ് യു കൺമണി... എന്നായിരുന്നു കുറിപ്പ്.
അതേസമയം മല്ലിക സുകുമാരൻ അമ്മ സംഘടനയിൽ നിന്നും രാജിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ സംഘടനയിൽ നിന്നും പടിയിറങ്ങുന്ന കാര്യം അവർ അറിയിച്ചത്. സ്നേഹപൂർവം പടിയിറങ്ങുന്നു... അമ്മയിൽ നിന്നും... സത്യത്തിനൊപ്പം... ന്യായത്തിനൊപ്പം... ശ്വേതയ്ക്കൊപ്പം... എന്നാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്.


Click it and Unblock the Notifications


