കാരണക്കാരനെന്ന് പറഞ്ഞയാളുടെ വീട്ടിലും രണ്ട് പെണ്മക്കളില്ലേ, അതിജീവിതയുടെ അമ്മയുടെ മാനസികാവസ്ഥ: മല്ലിക സുകുമാരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് നടി മല്ലിക സുകുമാരൻ. അതിജീവിതയുടെ മാനസിക വിഷമം പൂർണമായും മനസിലാക്കുന്നു എന്നും വലിയ ദുഖം തനിക്കീ സംഭവത്തിൽ ഉണ്ടെന്നും മല്ലിക സുകുമാരൻ ദ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല. ആ കുട്ടിക്ക് സംഭവിച്ചതിന് ഞങ്ങളൊക്കെ സാക്ഷികളാണ്. അച്ഛൻ മരിച്ച് പത്ത് പതിനൊന്ന് മാസമായപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
എല്ലാവർക്കും പെൺമക്കളുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ. ആ വീട്ടിലെ സ്ഥിതിയൊന്ന് ആലോചിച്ച് നോക്കൂ. ആ കുട്ടിയുടെ അമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും. ഭർത്താവ് മരിച്ച സ്ത്രീയാണ്. അതിന് പുറമെ മകൾക്കിങ്ങനെ സംഭവിച്ചത് അവർക്ക് താങ്ങാനാകില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.

നീതി കിട്ടിയേ പറ്റൂ. സത്യം അറിയണം. ബഹുമാനപ്പെട്ട ജഡ്ജിയോടും പറയണം. ആ ജഡ്ജി മുൻകെെയെടുത്ത് ഇറങ്ങിത്തിരിക്കണം. ഞങ്ങളുടെയൊക്കെ വീട്ടിൽ പെൺകുട്ടികൾ വളർന്ന് വരികയല്ലേ. ഈ അനുഭവിച്ചവർക്കും പെൺമക്കളില്ലേ. ഇങ്ങേരാണ് ഇതിന് കാരണമെന്ന് പറയുന്ന ആളുടെ വീട്ടിലും രണ്ട് പെൺമക്കളില്ലേ. താങ്ങാൻ പറ്റുമോ ഇങ്ങനെ വല്ലതും സംഭവിച്ചാൽ. കേരളത്തിലെ ജനങ്ങളേ, ആ കുട്ടി കാര്യമായിട്ടുളള വിഷമത്തിലൂടെ കടന്ന് പോയ കുഞ്ഞാണ്. അച്ഛൻ മരിച്ച് പോയി. കരയാൻ മാത്രം അറിയാവുന്ന അമ്മയും. സംഭവത്തിലെ ഗൂഡാലോചന തെളിയിക്കേണ്ടത് അനിവാര്യമാണെന്നും മല്ലിക സുകുമാരൻ ആവർത്തിച്ചു.


Click it and Unblock the Notifications











