സാരിയൊക്കെ ചുറ്റി നടന്ന നടിമാരുടെ വേഷവിധാനം കാണുമ്പോൾ എന്ത് പറ്റി ഇവർക്കെന്ന് ചിന്തിക്കാറുണ്ട്; മല്ലിക
ഹണി റോസ്-ബോബി ചെമ്മണ്ണൂർ കേസും വിവാദവും വാർത്തയായശേഷം ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള സിനിമാ നടിമാരുടെ വസ്ത്രധാരണം. അന്ന് ഒരു വിഭാഗം ആളുകൾ നടിമാർ ബോധപൂർവം ഗ്ലാമറസ് വേഷങ്ങളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് ആരോപിച്ചത്. ഇപ്പോഴിതാ നടിമാരുടെ വേഷവിധാനത്തെ കുറിച്ചും കേരളത്തിൽ വർധിച്ച് വരുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി മല്ലിക സുകുമാരൻ.
താൻ മക്കളെപ്പോലെ കരുതിയിരുന്ന പല നടിമാരുടെയും ഇപ്പോഴത്തെ വേഷവിധാനം കാണുമ്പോൾ ഇവർക്ക് എന്തുപറ്റിയെന്ന് ചിന്തിക്കാറുണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്ന് പറയുമ്പോൾ വുമൺ എംപവർമെന്റ് എവിടെ നിന്ന് തുടങ്ങണമെന്നതാണ് ആദ്യം ചർച്ച ചെയ്യേണ്ട കാര്യമെന്ന് ഞാൻ പറയാറുണ്ട്. മാത്രമല്ല ഇത് സ്ത്രീകളിൽ നിന്ന് തന്നെ തുടങ്ങണം.

സ്വന്തം മക്കളെ തന്റെ കൈക്കുള്ളിൽ ഒതുക്കി നിർത്തി നല്ല കാര്യങ്ങൾ പറഞ്ഞ് കൊടുക്കാനും വേണ്ടാത്തതിനെ തിരസ്കരിക്കാനുമൊക്കെ ഉപദേശം കൊടുത്ത് അമ്മയുടെ സ്ഥാനത്ത് നിൽക്കാൻ അമ്മമാർ ഭയപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. കഷ്ടമാണത്. എങ്ങോട്ടാണ് കേരളം പോകുന്നത് എന്നതിൽ ഞാൻ ഒരിക്കലും രാഷ്ട്രീയം പറയില്ല.
കഴിഞ്ഞ അഞ്ച്, എട്ട് കൊല്ലമായി നമ്മൾ പലതും കേൾക്കുന്നു, മാധ്യമങ്ങളിലൂടെ അറിയുന്നു... പാശ്ചാത്യ രാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റി നിർത്തികൊണ്ട് മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള വാസന സ്ത്രീകളിലും പുരുഷന്മാരിലും വലിയ തോതിലുണ്ട്. ഒരു വിഭാഗം ആളുകൾ പാശ്ചാത്യ സംസ്കാരങ്ങളിൽ നിന്നും കൂടുതൽ അടർത്തി എടുക്കുന്നത് വേഷവിധാനമാണോയെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ വീട്ടിൽ അടക്കം എല്ലായിടത്തും ഇക്കാര്യം ഞാൻ പറയാറുണ്ട്.
മാന്യമായ ഒരു സദസിന് മുന്നിൽ പോകുമ്പോൾ സ്ത്രീകൾ എങ്ങനെ വേഷവിധാനം ചെയ്യണം... എനിക്ക് വളരെ അടുത്ത് അറിയാവുന്ന മക്കളെപ്പോലെ സ്നേഹിച്ചിരുന്ന ഒരുപിടി നായികമാർ പണ്ട് പട്ടുപാവടയും സാരിയും ഹാഫ് സാരിയുമൊക്കെ ഇട്ട് നടന്നിരുന്നവരായിരുന്നു. ഇപ്പോൾ പൊതുവേദികളിൽ വരുമ്പോഴുള്ള അവരുടെ വേഷവിധാനം കാണുമ്പോൾ ഒരു മിനിറ്റ് ഞാനും നോക്കാറുണ്ട്. എന്തുപറ്റി ഈ പിള്ളേർക്കെല്ലാമെന്ന് തോന്നാറുണ്ട്.
അതുപോലെ മദ്യപാനം സ്ത്രീകളിൽ കൂടിയതായി മാധ്യമങ്ങളിലൂടെ വായിച്ച് അറിഞ്ഞു. അതിന്റെ സർവേയ്ക്ക് ഞാൻ പോയിട്ടില്ല. പക്ഷെ ചിലത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് തോന്നാറുണ്ട്. അതുപോലെ കുട്ടികളുടെ മനസിൽ ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്.

മാതാപിതാക്കൾക്ക് തന്നോടാണോ അതോ തന്റെ സഹോദരങ്ങളോടാണോ ഇഷ്ടം എന്നുള്ളതുമായി ബന്ധപ്പെട്ടുള്ളതാണ് അത്. അതുകൊണ്ടാണ് പറയുന്നത് കുട്ടികൾക്കുള്ള ബാലപാഠങ്ങൾ മനസിലാകുന്ന ഭാഷയിൽ കൃത്യമായി മാതാപിതാക്കൾ പറഞ്ഞ് കൊടുക്കണമെന്ന്. മാതാപിതാക്കൾ തമ്മിൽ വഴക്ക് അടിച്ചിട്ട് കുട്ടികളോട് വഴക്കിടരുതെന്ന് പറഞ്ഞിട്ടും കാര്യമില്ല. അതുപോലെ ഇന്ന് അധ്യാപകരൊന്ന് ശാസിച്ചാലോ ശിക്ഷിച്ചാലോ കുട്ടികൾ അവർക്ക് നേരെ തിരിഞ്ഞ് നിൽക്കുകയാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
സിനിമകളിലെ വയലൻസിനെ കുറിച്ചും താരം സംസാരിച്ചു. കായകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയുമൊക്കെ ഉണ്ടായത് സിനിമയിൽ നിന്നാണോ?. അവരുടെ കഥ പിന്നീട് സിനിമയായതാണ്. ഒരു അധ്യാപകന്റെ കൈവെട്ടി ദുരെ എറിഞ്ഞു... അത് സിനിമ കണ്ടിട്ടാണോ?. എത്രയോ കൊലപാതകങ്ങൾ കേരളത്തിൽ നടന്നു. അതൊക്കെ സിനിമ കണ്ടിട്ടാണോ?. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന കണ്ടന്റാണ് എഴുത്തുകാർ സിനിമയാക്കുന്നത്.
എന്ന് കരുതി സിനിമയിൽ വയലൻസ് വേണമെന്ന് അഭിപ്രായം എനിക്കില്ല. അത് ആവശ്യത്തിന് മതി. കൂടുതൽ വേണ്ട. സിനിമകൾ ആളുകളെ സ്വാധീനിക്കുമായിരുന്നുവെങ്കിൽ നല്ല കഥകളുള്ള എത്രയോ സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. അവരൊന്നും അടിയും പിടിയും സിനിമയിൽ കാണിച്ചിട്ടില്ല. എന്നിട്ട് എത്രപേർ ഇവിടെ നന്നായി? എന്നാണ് മല്ലിക സുകുമാരൻ ചോദിച്ചത്.


Click it and Unblock the Notifications