സുകുവേട്ടൻ മരിച്ച ശേഷമാണറിഞ്ഞത്, ഒപ്പിടുക മാത്രമേ ചെയ്തുള്ളൂ, ഈ സ്വത്തുക്കളെല്ലാം അവർക്ക്: മല്ലിക സുകുമാരൻ
മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ ഒഴിവാക്കാത്ത ഒരു പേരുണ്ടെങ്കിൽ അത് അന്തരിച്ച ഭർത്താവിന്റെ പേരാണ്. സുകുമാരന്റെ ഓർമകളിലാണ് മല്ലിക സുകുമാരൻ ഇന്നും ജീവിക്കുന്നത്. മല്ലികയ്ക്ക് വലിയ ആഘാതമായിരുന്നു സുകുമാരന്റെ മരണം. 1997 ൽ തന്റെ 49ാം വയസിലാണ് സുകുമാരൻ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഭർത്താവിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മല്ലിക സുകുമാരൻ. ഇൻഫെെൻ എന്റർടെയിൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
ഐസിയുവിലേക്ക് കൊണ്ട് പോയപ്പോൾ മാഡം പുറത്ത് ഇരുന്നോ എന്ന് എന്നോട് പറഞ്ഞു. ഇന്ദ്രനെ അകത്തേക്ക് വിളിച്ചു. 10 മിനുട്ട് കഴിഞ്ഞ് ഇന്ദ്രൻ വെളിയിൽ വന്ന് കരഞ്ഞു. അച്ഛന് കൂടുതലാണ് അമ്മേ, വിളിച്ചിട്ടൊന്നും അറിയുന്നില്ലെന്ന് പറഞ്ഞു. എനിക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞാൻ അകത്ത് കയറി. പുള്ളി വിളിക്കുന്നത് അറിയുന്നില്ല. ശ്വാസം എടുക്കുന്നുണ്ട്. അവിടെയുള്ളവർ നെഞ്ചിൽ പ്രസ് ചെയ്യുന്നുണ്ട്. എനിക്കങ്ങനെ കാണാനേ പറ്റിയില്ല. സുകുവേട്ടനെ ഞാനങ്ങനെ കണ്ടിട്ടേയില്ലല്ലോ.

എന്നെ അടുത്തുള്ള കട്ടിലിൽ ഇരുത്തി. ഇന്ദ്രൻ വന്നിട്ട് പറഞ്ഞു, അച്ഛൻ പോയി എന്ന്. എനിക്കുള്ള അത്ഭുതം പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ഒരു കാര്യത്തിനും ഒരു നയാ പെെസ ആരുടെ കയ്യിൽ നിന്നും വാങ്ങിക്കേണ്ടി വന്നിട്ടില്ല. ഞാൻ നോക്കുമ്പോൾ ഒരു അക്കൗണ്ടിൽ ഇത്ര പെെസ കിടക്കുന്നു. എന്റെ പേരിൽ ഒരു എഫ്ഡിയും. എന്നെക്കൊണ്ട് ഒപ്പിടീക്കും എന്നല്ലാതെ ഞാനതൊന്നും നോക്കിയിരുന്നില്ല. ബാങ്ക് ഇടപാട് പുള്ളി തന്നെയാണ് നോക്കിയിരുന്നത്. ബാങ്കിൽ പോയപ്പോഴാണ് ഞാനിതെല്ലാം അറിഞ്ഞതെന്നും മല്ലിക സുകുമാരൻ ഓർത്തു.
രാജുവും ഇന്ദ്രനും ഫാൻസ് പിള്ളേരോട് പറയുന്നത് കേൾക്കണം. ഭാഷ മര്യാദയ്ക്ക് ഉപയോഗിക്കണം എന്ന് പറയും. ആ ഭാഷയിൽ നിന്നും ആ നടനാണ് ചീത്തപ്പേര്. ഇത്തരം ഭാഷകൾ കണ്ട് അയ്യേ എന്ന് പറയുന്ന എത്രയോ വിദേശ സുഹൃത്തുക്കളുണ്ട്. എന്റെ ചേട്ടന്റെ സുഹൃത്തുക്കളും എന്റെ കോളേജിലെ സുഹൃത്തുക്കളും എന്താണിങ്ങനെയൊക്കെ പറയുന്നത്, അയ്യേ എന്ന് പറയും. നല്ല രീതിയിൽ പെരുമാറുന്ന, നല്ല മാന്യൻമാരായ നടൻമാർക്ക് കൂടെ ചീത്തപ്പേര് ഇവർ സംഭാവന ചെയ്യും.
ഏതായാലും ദെെവം ഇത്രത്തോളം കൂടെ നിർത്തി. 71 വയസായി. ഞാൻ പെട്ടിയൊക്കെ അടുക്കി ഇരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും പോകാൻ തയ്യാറാണ്. ഒരു ടെൻഷനില്ല. അവരുടെ മക്കൾക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി. ഇനിയിപ്പോൾ എനിക്കുള്ളതെല്ലാം എന്റെ മക്കൾക്കല്ലേ. വേറെ ആർക്ക് കൊടുക്കാനാണെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു.
മക്കൾ രണ്ട് പേരുടെയും കാര്യത്തിൽ വലിയ അഭിമാനം മല്ലിക സുകുമാരനുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവാദം വന്നാൽ ഉടനെ പ്രതികരിക്കാറുമുണ്ട്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വളരെ ശക്തമായാണ് മല്ലിക സുകുമാരൻ പ്രതികരിച്ചത്. പൃഥ്വിരാജ് ആ സമയത്ത് മാധ്യമങ്ങളെ അവഗണിച്ചു. എന്നാൽ മല്ലിക സുകുമാരൻ മകന് വേണ്ടി നിരന്തരം സംസാരിച്ചു. അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.


Click it and Unblock the Notifications











