'എന്തുവാ അമ്മേ, ദുരഭിമാനം പോലെ'; മക്കൾ ചോദിക്കുമെങ്കിലും അതിന് തയ്യാറല്ല; കൊച്ചുമക്കൾക്കും തിരക്കെന്ന് മല്ലിക
കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് നടി മല്ലിക സുകുമാരന്. അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ചും മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും കുറിച്ചും എന്നും അഭിമാനത്തോടെയാണ് മല്ലിക സുകുമാരൻ സംസാരിക്കാറുള്ളത്. സുകുമാരന്റെ മരണ ശേഷം പകച്ച് നിൽക്കാതെ രണ്ട് മക്കളെയും ഇന്നത്തെ നിലയിലേക്കെത്തിച്ച മല്ലിക സുകാരനെ സഹപ്രവർത്തകർ ഉൾപ്പെടെ അഭിനന്ദിക്കാറുണ്ട്. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പൃഥിരാജിനെയും ഇന്ദ്രനെയും വളർത്തിയതിനെക്കുറിച്ചാണ് മല്ലിക സുകുമാരൻ സംസാരിച്ചത്. മക്കൾ ചെറിയ കുട്ടികളായിരിക്കുമ്പോഴാണ് സുകുവേട്ടന്റെ മരണം. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. രണ്ട് ആൺകുട്ടികളെ പരുവത്തിൽ എത്തിക്കുകയെന്നത് ഒരു ഭയമാണ്. ഏത് നിമിഷവും നമ്മുടെ കൈ വിട്ട് പോകാം. അമ്മമാർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

കുഞ്ഞുങ്ങളെ പഠിപ്പിച്ച് ഒരു പൊസിഷൻ എത്തുന്നത് വരെ അമ്മമാർ തന്നെ ശ്രദ്ധിക്കണം. എന്താ ചേട്ടന് പറ്റില്ലേ എന്നൊക്കെ ചോദിക്കുന്ന ഭാര്യമാരെ ഞാൻ കണ്ടിട്ടുണ്ട്. അച്ഛനാണ് എല്ലാം ഉണ്ടാക്കി കൊണ്ട് വരുന്നത്. ഇന്ദ്രന്റെയും രാജുവിന്റെയും ആ സൈഡ് ഞാൻ ഏറ്റെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ സിനിമയ്ക്ക് പോകാനും കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകാനും എന്നെ കിട്ടത്തേയില്ല. കുഞ്ഞുങ്ങളുടെ കൂടെ നിൽക്കാൻ വേണ്ടി ഒരുപാട് സുഖങ്ങൾ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങൾ മുതൽ സാമ്പത്തികമായ കാര്യങ്ങളിൽ വരെ ഒരു മുടക്കവും ഞാൻ വരുത്തിയിട്ടില്ല. അവരെ ഈ നിലയ്ക്ക് ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ കൊണ്ട് വരാൻ ഞാൻ ഒരുപാട് ഉപദേശിച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാം അവർ അനുസരിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

കൗണ്ടർ പറയാൻ മരുമക്കളേക്കാൾ മക്കളാണ് മിടുക്കർ. അമ്മയുടെ കൗണ്ടറിന് മുന്നിൽ നമ്മുടെ കൗണ്ടർ ഒന്നുമല്ലെന്ന് അവർക്കറിയാം. എനിക്ക് പെൺമക്കളില്ലാത്തത് കൊണ്ട് രണ്ട് പേരെയും പെൺമക്കളായാണ് കാണുന്നത്. അവർ വന്ന് കയറിയ കാലം തൊട്ടേ അങ്ങനെയാണ്. ഞാനൊരിക്കലും അവരുടെ ഇടയിൽ ചെന്ന് അവരുടെ സന്തോഷത്തിന് തടസം നിൽക്കാറില്ല. എന്റെ മക്കൾക്കറിയാം. എന്തുവാ അമ്മേ, വലിയ ദുരഭിമാനം പോലെ, അമ്മയ്ക്ക് ഇവിടെ വന്ന് നിൽക്കരുതോ എന്ന് ചോദിക്കും.
എന്തിനാണ്, അച്ഛന്റെ പൈസ കൊടുത്ത് വാങ്ങിച്ച ഫ്ലാറ്റ് എറണാകുളത്തുണ്ട്. അമ്മയ്ക്ക് സുഖമായിട്ട് അവിടെ നിൽക്കാമെന്ന് ഞാൻ പറയും. തൊട്ടടുത്താണ്. രണ്ട് പേർക്കും അഞ്ച് മിനുട്ട് മതി. കൂടെ താമസിക്കേണ്ട കാര്യമില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. പൃഥിരാജിന് കോമഡി വഴങ്ങില്ലെന്നാണ് ആദ്യം കരുതിയത്. എന്നാൽ അമർ അക്ബർ അന്തോണി കണ്ടപ്പോൾ ആ ധാരണ മാറിയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
അമ്മൂമ്മയായിരിക്കുന്ന ഈ കാലഘട്ടമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും മല്ലിക സുകുമാരൻ പറയുന്നു. എന്റെ മക്കൾ വല്ലതും പറഞ്ഞാൽ അവർ തിരുത്തും. ഡാഡ, ഡോണ്ട് ടെൽ ദാറ്റ്, ഷീ ഈസ് അച്ഛമ്മ, ഷീ കാൻ സേ ദാറ്റ് എന്നൊക്കെ പറയും. അത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും. ഭയങ്കര സ്നേഹമാണ് കൊച്ചുമക്കൾക്ക് എന്നോട്. കാണാൻ കിട്ടുന്നില്ല എന്നെയുള്ളൂ.
എല്ലാവർക്കും സ്കൂളിൽ നിന്ന് വരുമ്പോൾ മൂന്ന് മൂന്നര മണിയാവും. ഒരു മണക്കൂർ കൊണ്ട് ഭക്ഷണവും കഴിച്ച് കുളിച്ച് ട്യൂഷന് പോകും. പിയാനോയും ഗിറ്റാറും പഠിക്കുന്നു. ഏഴര മണിക്ക് വീട്ടിൽ വരും. രാവിലെ ആറ് മണിക്ക് പോകും. ശനിയും ഞായറും വല്ലപ്പോഴുമൊന്ന് കാണുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications