പൃഥ്വിരാജ് നാലഞ്ച് പടം തീർത്ത് കൊടുക്കാനുണ്ട്, കോടികളുടെ ഫലവും സിനിമയിൽ കാണണം: മല്ലിക സുകുമാരൻ
കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്ന സിനിമയായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ചിത്രത്തിലെ ചില രംഗങ്ങൾ വിവാദമായി. ഇവ നീക്കം ചെയ്യുമെന്ന് പൃഥ്വിരാജും മോഹൻലാലും വ്യക്തമാക്കിയിട്ടുണ്ട്. കാത്തിരിപ്പിനാെടുവിൽ എമ്പുരാൻ റിലീസ് ചെയ്തപ്പോൾ ഇങ്ങനെയൊരു സ്വീകരണമല്ല പൃഥ്വിരാജോ മോഹൻലാലോ നിർമാതാക്കളോ പ്രതീക്ഷിച്ചത്. ഇതിനകം എമ്പുരാൻ കേരളത്തിൽ രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.
ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ പൃഥ്വിരാജ് തയ്യാറാക്കിയ സിനിമയാണ് എമ്പുരാൻ. ബഡ്ജറ്റ് കോടികൾ. ആദ്യ ഭാഗം ലൂസിഫർ വലിയ സ്വീകാര്യത നേടിയതിനാൽ എമ്പുരാനിൽ താരത്തിന് പ്രതീക്ഷകളേറെയായിരുന്നു. മികച്ച കലക്ഷൻ നേടി മുന്നേറുമ്പോഴും എമ്പുരാൻ വിവാദ വിഷയമായതിലെ നിരാശ ആരാധകർക്കുമുണ്ട്. എമ്പുരാന് വേണ്ടി ചില പ്രൊജക്ടുകൾ താൻ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചില സിനിമകളുടെ ഷൂട്ടും എമ്പുരാന്റെ തിരക്ക് കാരണം നീണ്ട് പോയി. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജെന്ന എന്റെ മകനോട് എനിക്കൊരു കാര്യം പറയാനുണ്ട്. മൂന്ന് നാലഞ്ച് പടം തീർത്ത് കൊടുക്കാനുണ്ട്. വെയ്റ്റിംഗിലാണ്. മോനെ, അതൊക്കെ ഒന്ന് തീർത്ത് കൊടുക്കെന്ന് ഞാൻ പറയും. അത് പറ്റില്ല അമ്മേ, എമ്പുരാൻ റിലീസ് ചെയ്താൽ ആ പടങ്ങൾ ഓരോന്ന് ഓരോന്നായി തീർക്കും എന്നാണ് അദ്ദേഹം പറയുന്നത്. മക്കളല്ലേ, എന്നേക്കാളും നന്നായി ചിന്തിക്കാനും തീരുമാനമെടുക്കാനും അവർക്കാകും. ചെറുപ്പത്തിന്റെ ചോരത്തിളപ്പിന്റെ കഴിവും ബുദ്ധിയും അവർക്കുണ്ട്. ഞാൻ ചുമ്മാതെ പറഞ്ഞ് ശത്രുവാകേണ്ടെന്ന് വിചാരിച്ച് അധികം അത്തരം ചർച്ചകളിലേക്ക് താൻ കടക്കാറില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
പൃഥ്വിരാജ് രാജമൗലിയുടെ സിനിമയിൽ അഭിനയിക്കുന്നെന്ന വാർത്ത ഞാനും അഭിമാനത്തോടെയാണ് വായിച്ചത്. ബഡ്ജറ്റ് വെച്ച് മാത്രമല്ല പടത്തിനെ അളക്കേണ്ടത്. കോടിയുടെ ഫലവും കൂടെ സിനിമയ്ക്കകത്ത് കാണണം. അത് പോലെയുള്ള വലിയ സിനിമകൾ ചെയ്ത് ലോകശ്രദ്ധ നേടിയ സംവിധായകൻ പൃഥ്വിരാജിന് അവസരം കൊടുത്തു എന്നത് പൃഥ്വിരാജിന്റെ ഈശ്വരാധീനമാണെന്നും മല്ലിക സുകുമാരൻ പറയുന്നു. എമ്പുരാൻ റിലീസിന് മുമ്പ് കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു നടി.

നിലവിൽ എമ്പുരാനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ മല്ലിക സുകുമാരൻ പ്രതികരിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ ലക്ഷ്യം വെച്ച് പലരും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നെന്ന് മല്ലിക സുകുമാരൻ വിമർശിച്ചു. എമ്പുരാനിലെ സീനുകളിൽ പ്രശ്നമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്. പൃഥ്വിരാജ് തന്റെ ആശയങ്ങൾക്ക് വേണ്ടി മോഹൻലാലിനെ ബലിയാടാക്കി എന്ന ആരോപണം തെറ്റാണെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്. ഇത് ഒരു അമ്മയുടെ വേദനയാണ്.
ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്തത്. വിവാദങ്ങളുണ്ടെങ്കിലും വൻ കലക്ഷൻ നേടി മുന്നേറുകയാണ് എമ്പുരാൻ. അേതസമയം വിവാദമായ സീനുകൾ ഒഴിവാക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ വരുന്നുണ്ട്.


Click it and Unblock the Notifications