പ്രിയ കൂട്ടുകാരൻ മനസ് തളർന്നിരിക്കുന്നു, തിരക്കുകൾ മാറ്റി വെച്ച് ഉടനെയെത്തി മമ്മൂട്ടി...; വിങ്ങലായി ഓർമകൾ
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ എത്തി മമ്മൂട്ടി. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ശാന്തകുമാരിയമ്മയുടെ മരണം. പ്രിയസുഹൃത്തിനെ ആശ്വസിപ്പിക്കാനും ആദരാഞ്ജലി അർപ്പിക്കാനും തിരക്കുകൾ മാറ്റി വെച്ച് മമ്മൂട്ടി എത്തുകയായിരുന്നു. ദീർഘനേരം മോഹൻലാലിനൊപ്പം സമയം ചെലവഴിച്ച അദ്ദേഹം മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ചു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ജോർജ്, ഹെെബി ഈഡൻ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
90 വയസിലാണ് ശാന്തകുമാരി അമ്മ ലോകത്തോട് വിട പറഞ്ഞത്. മുൻനിയമസഭാ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരി ലാൽ ആണ് മറ്റൊരു മകൻ. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു ശാന്തകുമാരി. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ വലിയ ആഘോഷം നടന്നിരുന്നു. അമ്മയോട് വലിയ ആത്മബന്ധം മോഹൻലാലിനുണ്ടായിരുന്നു. അമ്മ കിടപ്പിലായത് ഇദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു.

മോഹൻലാലിന്റെ ദുഖത്തിൽ പങ്കുചേരാൻ മമ്മൂട്ടിയെത്തിയത് ആരാധകരെയും വികാരഭരിതരാക്കി. പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളായ ഇവരുടെ സൗഹൃദത്തിൽ ഒരിക്കലും കോട്ടം വന്നിട്ടില്ല. സന്തോഷങ്ങളിലും ദുഖങ്ങളിലും ഇവർ ഒരുമിച്ച് നിന്നു. മമ്മൂട്ടി അസുഖ ബാധിതനായപ്പോൾ മോഹൻലാൽ ഇദ്ദേഹത്തിന് വേണ്ടി ക്ഷേത്രത്തിൽ വഴിപാട് നടത്തിയിരുന്നു.
സിനിമാ രംഗത്തെ നിരവധി പേർ ഇതിനോടകം മോഹൻലാലിന്റെ വസതിയിലെത്തി അനുശോചനനമറിയിച്ചിട്ടുണ്ട്.. എന്റെ അമ്മയുടെ സ്ഥാനത്തിരുന്ന അമ്മേ പ്രണാമം. അമ്മയുടെ ആത്മാവിന് നിത്യ ശാന്തി എന്നാണ് മേജർ രവി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്നേഹനിധിയായ അമ്മയുടെ വാത്സല്യം നുകരാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ബി ഉണ്ണികൃഷ്ണവും വെെകാരികമായാണ് അനുശോചനം അറിയിച്ചത്.
അവർ എന്റെ മൂത്ത സഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ എന്റെ കോളേജ് പഠനകാലത്ത് അവർ എനിക്ക് ചൊരിഞ്ഞ് തന്ന സ്നേഹവും കരുതലും ഒരിക്കലും മറക്കാനാകില്ല. ലോകത്തിന് മഹാനായ ഒരു കലാകാരനെയാണ് അവർ സമ്മാനിച്ചത്. അതിലുപരി അതുല്യനായ ഒരു മനുഷ്യനെക്കൂടി വളർത്തിയെടുത്തു.ലാൽ സർ, അമ്മയുടെ സ്നേഹം താങ്കളുടെ ഓരോ ചുവട് വെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദുഖത്തിൽ താങ്കൾക്കൊപ്പം പങ്കുചേരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ കുറിച്ചത്.


Click it and Unblock the Notifications











