ജയറാമിനെ ട്രെയിൻ ഇടിക്കുമെന്നായപ്പോൾ മമ്മൂട്ടിയുടെ മട്ട് മാറി; സത്യൻ അന്തിക്കാട്
അഭിനയത്തിൽ എന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ് മമ്മൂട്ടി എന്ന നടൻ. ക്യാമറക്ക് മുന്നിൽ നിമിഷ നേരംകൊണ്ട് കഥാപാത്രത്തിലേക്ക് ഇഴുകി ചേരുന്ന അദ്ദേഹത്തിന്റെ അഭിനയമികവ് മറ്റൊരു അഭിനയതക്കളിലും കാണാൻ സാധിക്കില്ല എന്നത് ഒരു വസ്തുതയാണ്.
എന്നാൽ അഭിനയതാവ് എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹിയാണ് അദ്ദേഹം എന്ന് തെളിയിക്കുകയാണ് സത്യൻ അന്തിക്കാട് തന്റെ ഈ അനുഭവത്തിലൂടെ.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'അര്‍ത്ഥം'. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പിറന്ന ചിത്രത്തിൽ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി, സുകുമാരി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ തുടക്കം തന്നെ മമ്മൂട്ടി ജയറാമിനെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്ന രംഗത്തില്‍ നിന്നുമായിരുന്നു. ഇതിന്റെ ചിത്രീകരണം നടന്നത് ഒരു റെയില്‍വേ പാളത്തില്‍ വച്ചായിരുന്നു എന്ന് സത്യന്‍ അന്തിക്കാട് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"അര്‍ത്ഥം സിനിമയിലെ മമ്മൂട്ടിയുടെ ആ സീന്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് കൊണ്ടുള്ള ഒരു അഭിനയമായിരുന്നു. അതായത് ഓടി വരുന്ന ട്രെയ്നിന്റെ മുമ്പിലേക്ക് ജയറാം ചാടാന്‍ പോകുമ്പോള്‍ മമ്മൂട്ടി രക്ഷപ്പെടുത്തുന്നതാണ് സീന്‍. റെയില്‍വെ ട്രാക്കിലാണ് ഈ കളി.
ആ സീന്‍ ജയറാം അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. കാരണം, മമ്മൂട്ടിയ്ക്ക് അവനെ പിടിച്ചിട്ട് കിട്ടുന്നില്ല. ആ ട്രെയ്ന്‍ ഇപ്പോള്‍ വന്ന് ഇടിച്ച് പോകുമെന്ന് മമ്മൂട്ടിയ്ക്ക് അറിയാം. മാത്രമല്ല, ജയറാമിനെ വിട്ടാല്‍ അവന് ട്രെയ്ന്‍ തട്ടും.
ആ സമയം ഞാന്‍ നോക്കുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രമൊക്കെ പോയി. ഡാ ജയറാമേ, മമ്മൂട്ടിയാടാ പറയുന്നത്. മാറി നില്‍ക്കടാ, ട്രെയ്ന്‍ വന്നിടിക്കും എന്നാക്കെയായി മമ്മൂട്ടിയുടെ ഡയലോഗ്.
ആ സമയം മമ്മൂട്ടി ആകെ പേടിച്ച് പോയി. മമ്മൂട്ടി പിടിക്കുന്തോറും ജയറാം അങ്ങോട്ട് ചാടുകയാണ്. ജയറാമിനെ വിട്ട് കൊടുക്കാന്‍ മമ്മൂട്ടിയ്ക്കും പറ്റുന്നില്ല. അവസാനം അത് ഡബ്ബ് ചെയ്താണ് മാറ്റിയത്.

അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി. ഷോട്ട് കഴിഞ്ഞ് മമ്മൂട്ടി വിറച്ചിട്ട് ഒരു സ്ഥലത്തിരുന്നു. എന്നിട്ട് മമ്മൂക്ക ജയറാമിനെ ഒരുപാട് തെറി വിളിച്ചു. അത് ഭീകരമായ ഒരു സാഹചര്യമായിരുന്നു," സത്യന്‍ അന്തിക്കാട് പറഞ്ഞു.
"മമ്മൂട്ടി എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. അദ്ദേഹം ശരിക്കും വളരെ സെന്‍സിറ്റീവായിട്ടുള്ള ഒരാളാണ്.
അയാളുടെ പുറമെയുള്ള ഗൗരവം ഒരു മുഖമൂടിയാണ്. മമ്മൂട്ടിയെ നമുക്ക് എളുപ്പത്തില്‍ കരയിക്കാന്‍ പറ്റും. നമ്മള്‍ വളരെ ആത്മാര്‍ത്ഥമായി ഒരു കാര്യം പറഞ്ഞാല്‍ മമ്മൂട്ടിയുടെ കണ്ണ് നിറയും. സത്യന്‍ അന്തിക്കാട് പറഞ്ഞു.
Recommended Video

മകളാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒടുവില്‍ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. ഏപ്രില്‍ 29 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്.
ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.
ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്‍, നസ്ലിന്‍ കെ. ഗഫൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സ്ഥിരം സത്യൻ അന്തിക്കാട് - ജയറാം കോമ്പിനേഷനിൽ ഉള്ള ചത്രങ്ങളിലെ അതെ ശൈലിയിൽ തന്നെയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. തികച്ചും കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ച് ഇറക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications