ഇതുകൊണ്ടാണ് മമ്മൂട്ടി എല്ലാവരുടേയും പ്രിയങ്കരനായത്, ഹാപ്പി ബെർത്ത് ഡേ മെഗാസ്റ്റാർ...
"എനിക്കിപ്പോഴും അഭിനയിച്ച് കൊതിതീർന്നിട്ടില്ല. എന്റെ സ്വപ്നത്തിൽ ഇനിയുമേറെ കഥാപാത്രങ്ങളുണ്ട്."
മലയാളിയുടെ ഹൃദയത്തിലെ മഹാനടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. സിനിമയുമായി എത്രമാത്രം ആ മനുഷ്യൻ ഇഴുകി ചേർന്നിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. മലയാളിയുടെ ദൈനംദിന ജീവിതത്തിൽ അത്രത്തോളം ആഴത്തിൽ മമ്മൂട്ടി അലിഞ്ഞു ചേർന്നിട്ടുണ്ട്. മിനിസ്ക്രീനിലോ ബിഗ്‌സ്‌ക്രീനിലോ ചുറ്റുപാടുകളിലോ അദ്ദേഹത്തെ കാണാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല എന്നതാണ് യാഥാർഥ്യം. കണ്ടാൽ പ്രായം തോന്നിക്കാത്ത പുരുഷന്മാരെ മമ്മൂട്ടിയെപോലെയെണല്ലോ എന്നൊരു പ്രയോഗംതന്നെ ഉണ്ട്. പ്രായം ആ പ്രതിഭയ്ക്ക് മുന്നിൽ വെറുമൊരു സംഘ്യമാത്രമായേക്കാം, എന്നാൽ ലോകം മുഴുവനുള്ള സിനിമ ആരാധകർക്ക് അതൊരു വിസ്മയമാണ്. അതുകൊണ്ടുകൂടെയാണ് മമ്മൂക്ക ഇത്രമേൽ ആഘോഷിക്കപ്പെടുന്നത്.
കാലത്തിനൊപ്പം ഒഴുകിയ നദിപോലെ അടയാളപ്പെടുത്താൻ സാധിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് മമ്മൂട്ടി. പല വേഷങ്ങളും കാലാതീതവും കാലത്തോട് കലഹിക്കുന്നവയുമായിരുന്നു. മാടയും, വാറുണ്ണിയുമായ പ്രതിഭയ്ക്ക് അംബേദ്ക്കറായി മാറാനും അനായാസമായിരുന്നു. ഓരോ വേഷങ്ങളും സ്‌ക്രീനുകളെ ജ്വലിപ്പിച്ചു നിർത്തി. സിനിമയുടെ സകല പരിമിതികൾക്കും അപ്പുറത്ത് ജനമനസുകളിൽ നിത്യനായകനായി. ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തുമ്പോൾ ആദ്യമെഴുതേണ്ട പേരുകളിൽ ഒന്നാണ് ഇന്ന് മെഗാസ്റ്റാർ മമ്മൂട്ടി.

സിനിമയിലെ അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും പകരക്കാരനില്ലാത്ത സർഗ്ഗ വിസ്മയമാണ് അദ്ദേഹം. തന്റെ സിനിമാ ജീവിതത്തിലൂടെ ഇതിനോടകംതന്നെ അത് അടയാളപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഒപ്പം കലയുടെത് ഒരു സാമൂഹിക ജീവിതമാണെന്നും അതിൽ ഒരു ധൗത്യമുണ്ടെന്നും മമ്മൂക്ക ഉറക്കെപ്പറയുന്നുണ്ട്. ഒരേ സമയം സിനിമക്കുള്ളിലെന്നപോലെ സമൂഹത്തിലും അത്തരമൊരു രാഷ്ട്രീയ പരിസരം അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്. ചായങ്ങളുടെ മറയില്ലാത്ത വ്യക്തിത്വം കൊണ്ടും അദ്ദേഹം നിൽക്കുന്ന തട്ട് ഒരു പടി ഉയർന്നുനിൽക്കുന്നതും അതുകൊണ്ടൊക്കെയാണ്. പ്രിയദർശൻ പറഞ്ഞതുപോലെ, എല്ലാവരും നിത്യഹരിത നായകൻ എന്ന് വിളിക്കുന്നത് പ്രേംനസീറിനെയാണ്. അപ്പോൾ ഇദ്ദേഹത്തെ എന്താണ് വിളിക്കേണ്ടത്. അവിടെയാണ് എല്ലാ കാലങ്ങൾക്കും മുകളിൽ മാമൂട്ടി സ്വയം അടയാളപ്പെടുത്തുന്നത്.

മുൻഗാമികളില്ലാതെ സ്വയം രൂപപ്പെടുത്തി എടുത്തതുകൊണ്ടാകണം മമ്മൂട്ടി എന്ന പ്രതിഭക്ക് ഇത്രത്തോളം ഗംഭീരമാകാൻ സാധിച്ചത്. അദ്ദേഹത്തെ കുറിച്ച് പറയാത്തതോ എഴുതാത്തതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇനി സംഭവിക്കേണ്ടി ഇരിക്കുന്നു. അത്രത്തോളം മലയാളികളുടെ ഹൃദയത്തോട് ചേർത്ത് തുന്നിയ പേരാണത്. മലയാളിയുടെ സർഗ്ഗ ജീവിതത്തെ അത്രത്തോളം സ്വാധീനിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ആ ജീവിതം അത്രത്തോളം ആഘോഷിക്കപ്പെടുന്നതും അതുകൊണ്ടാണ്.

കേരളത്തിലെ ഓരോ നാട്ടുഭാഷയും അനായാസം വഴങ്ങുന്നു എന്നതാണ് പ്രധാന സവിശേഷത. ഭാസ്കര പട്ടേലരായി അധികാരത്തിന്റെ നാട്ടുഭാഷ പറഞ്ഞപ്പോൾ അത് ചരിത്രമായി. അതെ മനുഷ്യൻ തന്നെയാണ് മാടയായും വാറുണ്ണിയായും ഏറ്റവുമൊടുവിൽ കടക്കൽ ചന്ദ്രനായും സിനിമാ ലോകത്തെ വിസ്മയിപ്പിച്ചത്. ശരീരഭാഷക്കൊപ്പംതന്നെ ഓരോ നാട്ടുഭാഷയും കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മത വിസ്മയകരമാണ്.
Recommended Video

കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിലുള്ള കയ്യടക്കമാണ് എടുത്തുപറയേണ്ടത്. കാൻവാസിലെ ചിത്രംപോലെ ഓരോ വരയും കുത്തും ശരീരഭാഷയിൽ വരുത്തുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മമ്മൂക്ക. അളവുതെറ്റാതെയുള്ള ശരീര ഭാഷക്ക് കൂടുതൽ കരുത്ത് പകരുന്നത് അദ്ദേഹത്തിന്റെ ശബ്ദമാണ്. കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ സാധിക്കുന്നതുകൊണ്ടാകണം ഓരോ നാടിന്റെയും നായകനായി മാറാൻ അദ്ദേഹത്തിനായത്. പല നാടുകളും വ്യത്യസ്ത ഭാഷകളും അദ്ദേഹത്തിനൊപ്പം നിൽക്കുന്നതും അവരെ അത്രമാത്രം കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിനാലാണ്.

കഥാപാത്രത്തെ ശരീരത്തിൽ കൊണ്ടുവരുന്നതിൽ കാണിക്കുന്ന സൂക്ഷ്മതയാണ് മമ്മൂട്ടിയെ കൂടുതൽ വേറിട്ടുനിർത്തുന്നത്. ആടിയുലയുന്ന കഴുങ്ങിൻറെ അറ്റത്ത് ഇറുകെപ്പിടിച്ചിരിക്കുന്ന പൊന്തന്മാടയിലെ മാടയെ മറക്കാൻ സിനിമ ഉള്ളിടത്തോളം കാലം അസാധ്യമാണ്. മിഴികളുടെ ചലനത്തിൽ പോലും അദ്ദേഹം അടിമുടി മാടയായിരുന്നു. നിസ്സഹായനായ മാടയുടെ മൗനം പോലും പ്രേക്ഷകന്റെ ഉള്ളുനീറ്റിയതും അതുകൊണ്ടാണ്. ഒരു കഥാപാത്രത്തിലൂടെ ആ കാലഘട്ടത്തെ തന്നെ അത്രത്തോളം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ശരീരത്തിനപ്പുറം ശബ്ദംകൊണ്ടും കഥാപാത്രത്തെ ജീവസുറ്റതാക്കാനുള്ള പ്രത്യക കഴിവും എടുത്തുപറയേണ്ടതാണ്. ദീർഘ സംഭാഷണങ്ങൾക്ക് പകരം കേവലംഒരു മൂളലിലൂടെ പറയാനുള്ളത് വ്യക്തമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്ന നടന വിസ്മയമാണ് മമ്മൂട്ടി. ശരീര ചലങ്ങളിലൂടെ കഥാപാത്രത്തിന് വല്ലാത്തൊരു ആഴം നൽകിയ കഥാപാത്രമാണ് സൂര്യമാനസത്തിലെ പുട്ടുറുമീസ്. ആ മനുഷ്യൻതന്നെയാണ് ജോസഫ് അലക്‌സായതും പഴശ്ശിരാജയതും. അത്തരം അസാമാന്യത മറ്റൊരു നടനിലും എളുപ്പം കണ്ടെത്താൻ സാധിക്കില്ല. അതുകൊണ്ടൊക്കെയാണ് ഒരു നടനെന്നെ രൂപത്തിൽ ചരിത്രം ആ പേര് ആഴത്തിൽ അടയാളപ്പെടുത്തുന്നതും.

അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ അസാമാന്യ മികവോടെ അവതരിപ്പിക്കുന്നത് കൊണ്ടാകണം സാധാരണമനുഷ്യർക്കിടയിൽ അതിവേഗം പടരാൻ സാധിച്ചത്. ഓരോ പ്രേക്ഷകന്റെ മനസ്സിലും വ്യത്യസ്ത അനുഭവങ്ങളുടെ വന്മരമാണ് അദ്ദേഹം. ആ ജീവിതത്തിന്റെ ചില്ലകൾ നിറയെ മലയാളിവന്ന വഴിയും കാലവും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സിനിമയെ തന്റെ ജീവിതം കൊണ്ട് ശക്തമായി അടയാളപ്പെടുത്തുകയാണ് മമ്മൂട്ടിയെന്ന മലയാളികളുടെ മമ്മൂക്ക.


Click it and Unblock the Notifications