'ഇത് സുകൃതം..., പി എസ് സിക്ക് പഠിക്കുന്നവർക്ക് ഉപകാരപ്പെടും'; എം.ടിക്കൊപ്പം പിഷാരടി, ഫോട്ടോയെടുത്ത് മമ്മൂട്ടി
നിലവില്‍ മലയാള സിനിമയിലെ കോമഡികളുടെ രാജാവാണ് രമേഷ് പിഷാരടി. ടെലിവിഷന്‍ കോമഡി ഷോകളില്‍ നിന്ന് തുടങ്ങി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടന്‍. അതിനുമപ്പുറം സിനിമാ സംവിധാനത്തിലും കഴിവ് തെളിയിച്ചു. സ്‌പൊണ്ടേനിയസായിട്ടുള്ള രമേഷ് പിഷാരടിയുടെ കോമഡി കഥകള്‍ ഇഷ്ടപ്പെടാത്തവരില്ല. നടന്റെ സോഷ്യല്‍ മീഡിയ പേജിലേക്ക് പോയാല്‍ അവിടെയും ഉണ്ടാവും ചിരിച്ച് മറിയാന്‍ ആവശ്യത്തിനുള്ള കണ്ടെന്റുകള്‍.
പോസ്റ്റുകള്‍ക്ക് പിഷാരടി കൊടുക്കുന്ന ക്യാപ്ഷനാണ് ആരാധകർ ഏറെയും. സ്വയം ട്രോളിയും ഏറ്റവും അടുപ്പമുള്ളവരെ ട്രോളിയും രമേഷ് പിഷാരടി ആളുകളെ ചിരിപ്പിക്കാറുണ്ട്. സ്റ്റാന്റപ്പ് കോമഡിക്ക് മലയാളത്തിൽ ഏറ്റവും പ്രചാരം നൽകിയ ഒരു നടൻ കൂടിയാണ് പിഷാരടി. അടുത്തിടെയായി വിവിധ ടെലിവിഷൻ ഷോകളിൽ ജഡ്ജായും പിഷാരടി പ്രത്യക്ഷപ്പെടാറുണ്ട്.

സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരം പങ്കുവെച്ചൊരു ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ അനുഗ്രഹമായ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്കൊപ്പമുള്ള ഒരു ചിത്രമാണ് രമേഷ് പിഷാരടി പങ്കിട്ടത്. 'അക്ഷരങ്ങളുടെ പെരുന്തച്ചനൊപ്പം ഇരുട്ടിന്റെ ആത്മാവിലെ വിൽക്കാനുള്ള സ്വപ്നങ്ങളുമായി ഉയരങ്ങൾ തേടി തുടങ്ങിയ എന്റെ തീർത്ഥയാത്ര.'
'അടിയോഴുക്കുകളിൽപെടാതെ ഓളവും തീരവും ചേരുന്ന കടവിൽ കാലം സദയം തന്ന ഉത്തരം... സുകൃതം... വർഷവസാനം ശേഷം എന്തുണ്ട് കയ്യിൽ എന്നോർക്കുമ്പോൾ ഈ ചിത്രം ഒരു ചെറു പുഞ്ചിരിയോടെ എന്നു സ്വന്തം...', എന്നാണ് പിഷാരടി കുറിച്ചത്.
എം.ടിയുടെ ഇതുവരെയുള്ള ഒരുവിധം കഥകളുടെ പേരുകളെല്ലാം യോജിക്കുന്ന തരത്തിൽ കൂട്ടിച്ചേർത്താണ് രമേഷ് പിഷാരടി കുറിപ്പ് തയ്യാറാക്കിയത്. എം.ടിക്കൊപ്പമുള്ള സുന്ദരനിമിഷം ക്യാമറയിൽ പകർത്തി നൽകിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ വസതിയിൽ ഒത്തുച്ചേർന്നപ്പോഴാണ് ഫോട്ടോ പകർത്തിയതെന്നാണ് വ്യക്തമാകുന്നത്.
ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഒരു ലെജന്റിനൊപ്പമുള്ള ഫോട്ടോ മറ്റൊരു ലെജന്റ് എടുത്ത് കൊടുത്തു... ഇത് പിഷാരടി ചെയ്ത സുകൃതം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ക്യാപ്ഷൻ പഠിച്ചു വെക്കട്ടെ. പി എസ് സിക്ക് ഉപകാരമാകും, വാക്കുകൾ കൊണ്ട് അമ്മാനം ആടുകയാണല്ലോ.

അക്ഷര പുണ്യവും അനുകരണ മികവും അഭിമാന മുഹൂർത്തത്തിൻ ധന്യ നിമിഷം, ഇതാണ് മോനെ ഫോട്ടോ, എന്തൊരു എഴുത്താണ് മനുഷ്യ... ഇത്. നാളെ തലമുറ നിങ്ങളേയും ഇതുപോലെ ചേർത്ത് നിർത്താൻ ഇതൊക്കെ ധാരാളം, ക്യാപ്ഷൻ ഉണ്ടാക്കുന്നതിൽ ഒരു ഓൺലൈൻ ക്ലാസ് തുടങ്ങിക്കൂടെ, എംടി സാർ ജീവിതത്തിൽ ആദ്യമായി ചിരിച്ച് നിൽക്കുന്നത് കണ്ടു. അതിന് നിമിത്തമായി പിഷു... എന്നിങ്ങനെ എല്ലാമാണ് കമന്റ്സ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് രമേഷ് പിഷാരടി. അദ്ദേഹത്തെ നായകനാക്കി ഗാനഗന്ധർവൻ സിനിമ അടക്കം പിഷാരടി സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം സന്തതസഹചാരിയായി എപ്പോഴും പിഷാരടിയെ കാണാറുണ്ട്.
അതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും രമേഷ് പിഷാരടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് രമേഷ് പിഷാരടി മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന ഒരു മഹാനടന്‍ എന്തോ കാരണം കൊണ്ട് എനിക്കിത്തിരി മാര്‍ജന്‍ വരച്ച് തന്നത് സന്തോഷത്തോടെ അവാര്‍ഡ് കിട്ടിയ പോലെ സ്വീകരിക്കുന്നു. മമ്മൂട്ടിയുടെ അടുപ്പക്കാരനായതിന്‍റെ കാരണം എന്താണെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ആ കാരണം അറിഞ്ഞാല്‍ ഞാന് അത് മമ്മൂക്കയുടെ ഇഷ്ടം കിട്ടാന്‍ കൃത്രിമമായി ചെയ്യും.'
'അത് ചെയ്യാന്‍ പാടില്ല. അത് ചെയ്യുകയും ഇല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും അല്ലാതെ സിനിമക്കാരനെന്ന അഡ്രസില്‍ പോയി രാഷ്ട്രീയത്തില്‍ ചേരരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോല വലിയ മനസിന് ഉടമയായ ഒരാള്‍ രാഷ്ട്രീയപരമായ കാര്യങ്ങളാലോ മതപരമായ കാര്യങ്ങളാലോ ഒരാളെ അകറ്റി നിര്‍ത്തില്ല', എന്നാണ് കുറച്ച് ദിവസം മുമ്പ് പിഷാരടി പറഞ്ഞത്.


Click it and Unblock the Notifications











