'ആർക്കും അത് അറിയില്ലെന്നതിനാൽ കംഫർട്ടബിളാണ്, കാലഘട്ടത്തിന് അനുസരിച്ച് ജീവിക്കുന്ന ഫാമിലി'; സുറുമിയുടെ വിശേഷം!
കലയോട് എപ്പോഴും ചേർന്ന് നിൽക്കുന്ന കുടുംബമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ സഹോദങ്ങളും അവരുടെ മക്കളും മമ്മൂട്ടിയുടെ മകൻ ദുൽഖറുമെല്ലാം സിനിമയിൽ ശോഭിക്കുന്നവരാണ്.
ദുൽഖർ വാപ്പയുടെ വഴിയേ സിനിമയിലേക്ക് എത്തിയപ്പോൾ എല്ലാവരും തിരക്കിയത് മമ്മൂട്ടിയുടെ മൂത്ത മകൾ സുറുമിയെയാണ്. സുറുമിക്ക് കമ്പം അഭിനയത്തിനോട് അല്ല ചിത്രരചനയോടാണ്. ചെറുപ്പം മുതൽ സുറുമിയുടെ ആ കഴിവിനെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിരുന്നതും മമ്മൂട്ടിയാണ്.
ദുൽഖറിന് ടോയ് കാറുകൾ കുട്ടിക്കാലത്ത് സമ്മാനമായി നൽകുമ്പോൾ വിലകൂടിയ കളർ പെൻസിലുകളും ക്യാൻവാസുമെല്ലാമാണ് മകൾക്ക് മമ്മൂട്ടി വാങ്ങി നൽകിയിരുന്നത്. സുറുമിയുടെ ചിത്രരചനയിലെ കഴിവ് എപ്പോഴും ആരധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി ചിത്രപ്രദർശനം സുറുമി നടത്തി കഴിഞ്ഞു.

ഏറ്റവും പുതിയ ചിത്രരചനകൾ ഉൾപ്പെടുത്തി സുറുമി ഇത്തവണ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് ഡൽഹിയിലാണ്. ഒമ്പത് ചിത്രങ്ങളുമായി സുഹൃത്തും ചിത്രകാരിയുമായ ദീപശിഖ ഖൈത്താനുമായി ചേർന്നാണ് സുറുമി ഇന്ത്യ ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന പ്രദർശനം നാളെ അവസാനിക്കും.
നിറങ്ങൾ ഇല്ലാതെ പ്രത്യേക പേന കൊണ്ട് പേപ്പറിലേക്ക് പ്രകൃതിയെ പകർത്തിയുള്ളതാണ് സുറുമിയുടെ ചിത്രങ്ങൾ. മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമാണ് സുറുമിയുടെ ക്യാൻവാസിൽ നിറഞ്ഞിരിക്കുന്നത്. വീടിന് പരിസരത്തും യാത്രകൾക്ക് ഇടയിലും കാണുന്ന മരങ്ങളോ ചെടികളോ വള്ളിപ്പടർപ്പുകളോ സുറുമി ഫോട്ടോ എടുത്തുവെക്കും.
പിന്നീട് മാസങ്ങളെടുത്ത് പേപ്പറിലേക്ക് പകർത്തും. ഒരോ ദിവസവും മൂന്നും നാലും മണിക്കൂറാണ് വരയ്ക്കാനായി സുറുമി ചെലവഴിക്കുന്നത്. ആശുപത്രി തിരക്കുകളും മക്കളുടെ പഠനവും എല്ലാം ശ്രദ്ധിച്ചശേഷം കിട്ടുന്ന സമയത്താണ് സുറുമി വരയ്ക്കുന്നത്. 'ഒമ്പത് മുതൽ പത്ത് ചിത്രങ്ങൾ വരെ എക്സിബിഷനിൽ എന്റേതായുണ്ട്. കുറച്ച് നാളുകളായി ചിത്രരചനയിൽ നിന്നും ഞാൻ വിട്ടുനിൽക്കുകയായിരുന്നു.'
'ഹോസ്പിറ്റൽ ജോലികളും മറ്റുമായി തിരക്കിലായിരുന്നു. കുട്ടികളെ ക്ലാസിനൊക്കെ വിട്ടുകഴിയുമ്പോൾ കിട്ടുന്ന ഫ്രീടൈമിലാണ് സമയം കണ്ടെത്തി വരച്ചിരുന്നത്. വരയ്ക്കാൻ പേനയും പേപ്പറും മാത്രം എനിക്ക് മതി. പ്രകൃതിയോട് എനിക്ക് പ്രത്യേക സ്നേഹമുണ്ട്.'

'ചില ചിത്രങ്ങൾ വരച്ച് പൂർത്തിയാക്കാൻ ആറ് മാസം വരെ എടുത്തു. സൈസും ഡീറ്റെയ്ലിങും കാരണമാണത്. യാത്രകൾക്കിടയിലും വരയ്ക്കാറുണ്ടെന്നും', സുറുമി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഡൽഹിയിൽ ചിത്രങ്ങൾ കാണാൻ എത്തുന്നവരിൽ ഭൂരിഭാഗവും സുറുമി ചിത്രകാരിയേയും അവരുടെ രചനകളെയും ഇഷ്ടപ്പെട്ട് വരുന്നവരാണ്.
അവർക്ക് മമ്മൂട്ടിയുടെ മകളും ദുൽഖർ സൽമാന്റെ സഹോദരിയുമായ സുറുമിയെ പരിചയമില്ലെന്നത് സുറുമിയേയും ഏറെ സന്തോഷിപ്പിക്കുന്നു. 'ഇവിടെ ആർക്കും എന്നെ അറിയില്ല ഇതുവരെ... അത് വളരെ കംഫർട്ടബിളാണ്. കാരണം നമുക്ക് കിട്ടുന്ന അഭിനന്ദനങ്ങൾ നമ്മുടെ വർക്കിന് മാത്രമുള്ളതാണ്. നാട്ടിലാണെങ്കിൽ നമുക്ക് എപ്പോഴും ഒരു ഡൗട്ട് ഉണ്ടാകും.'
'എന്റെ വർക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടാണോ അതോ എന്റെ സർനെയിം കണ്ടിട്ടാണോ ആളുകൾ അഭിനന്ദിക്കുന്നതെന്ന്. ഇവിടെ ഡൽഹിയിൽ അങ്ങനൊന്ന് ഇല്ലാത്തതുകൊണ്ട് നല്ലൊരു അനുഭവമാണെന്നും', സുറുമി പറയുന്നു. ഒമ്പതാം ക്ലാസ് മുതൽ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോൾ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവിൽ താമസിക്കുന്ന സുറുമി ബെംഗളൂരു ലൈറ്റ് ഹൗസ് ഇന്റർനാഷനലിൽ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്. ഒരു വർഷം മുമ്പുള്ള മമ്മൂട്ടിയുടെ ഒരു പിറന്നാളിന് സുറുമി വരച്ച പോട്രേയ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.'
'പക്ഷെ ഇതുവരെ അതിന് മുതിർന്നിട്ടില്ല. അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇത് വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നാണ്', അന്ന് പോട്രേയ്റ്റ് വരച്ച് നൽകി സുറുമി പറഞ്ഞത്. നിരവധി പേരാണ് സുറുമിയെ അഭിനന്ദിച്ച് എത്തുന്നത്. കാലഘട്ടത്തിന് അനുസരിച്ച് ജീവിക്കുന്ന ഫാമിലി എന്നാണ് ആരാധകർ കുറിക്കുന്നത്.


Click it and Unblock the Notifications