മമ്മൂക്കയെ പുകഴ്ത്തുന്നവർ അത് മറക്കുന്നു; അദ്ദേഹമല്ല ഇതൊന്നും ഉണ്ടാക്കുന്നത്; സിദ്ദിഖ് പറയുന്നു
മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് സിദ്ദിഖ്. കോമഡി വേഷം, വില്ലൻ വേഷം തുടങ്ങി എല്ലാ തരത്തിലുമുള്ള വേഷങ്ങൾ ചെയ്ത സിദ്ദിഖ് അന്നും ഇന്നും സിനിമകളിലെ സജീവ സാന്നിധ്യം ആണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ സിനിമകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായും സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്. മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ഓരോ സിനിമകളും ഓരോ പാഠമാണ്. എത്രയോ പേരാണ് നമ്മളെ തേച്ച് മിനുക്കി തരുന്നത്. ഓരോരുത്തരുടെ കൈയിലൂടെ മാറി വരുമ്പോഴാണ് നമ്മൾ മോൾഡ് ചെയ്യുന്നത്. മമ്മൂക്കയെ തേടി നല്ല സിനിമകൾ വരുന്നത് കൊണ്ടാണ് മമ്മൂക്കയ്ക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നത്. ആ സിനിമകൾ ചെയ്യുന്നത് നല്ലൊരു കാര്യം'
'പക്ഷെ അത്തരം സിനിമകൾ മമ്മൂക്കയെ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല. അത് മറ്റൊരാൾ ഉണ്ടാക്കിക്കൊണ്ട് വരണം. ലിജോ ജോസ് പെല്ലിശേരി നൻപകൽ നേരത്ത് മയക്കം പോലൊരു സിനിമ ഉണ്ടാക്കി മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോഴേ അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുള്ളൂ'

'അല്ലാതെ മമ്മൂക്ക നൻപകൽ നേരത്തിലെ കഥാപാത്രം ഉണ്ടാക്കി ലിജോ ജോസ് പെല്ലിശേരിയെ വിളിക്കുക അല്ല ചെയ്യുന്നത്. അതിന് പിറകിൽ പണി എടുക്കുന്ന വലിയാെരു വിഭാഗം ആളുകളുണ്ട്. അവർ ആ കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നത് അദ്ദേഹം മുമ്പ് ചെയ്ത സിനിമകൾ മൂലമാണ്'
'ഈ കഥാപാത്രം ചെയ്താൽ ശരിയാവില്ല എന്ന് വിചാരിക്കാതെ അത് സ്വീകരിച്ച് എന്നിലെ വേറൊരു നടനെ കൊണ്ട് വരാം എന്ന എഫേർട്ട് മമ്മൂക്ക എടുക്കുന്നുണ്ട്. അത്തരം കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് പേർ ഉണ്ട്. അവരുടെ തോട്ട് പ്രോസസ് ആണ് ഈ കഥാപാത്രങ്ങൾ. അതുണ്ടാക്കുന്നവരെയും അത് പോലെ തന്നെ അഭിനന്ദിക്കണം'
'എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. റോഷാക്ക് ആണെങ്കിലും നൻപകൽ നേരത്ത് മയക്കവും, ഭീഷ്മപർവം ആണെങ്കിലും മമ്മൂട്ടി എന്ന നടൻ പുതിയ കഥാപാത്രങ്ങളെ കൊണ്ട് വരുന്നു എന്ന് പറഞ്ഞ് ആളുകൾ അഭിനന്ദിക്കുമ്പോൾ അതിന് പിറകിൽ പ്രവർത്തിച്ച ഒരുപാട് പേരെ മറന്ന് പോവുന്നുണ്ട്'

'അവരാണ് അത്തരം കഥാപാത്രങ്ങൾ ഉണ്ടാക്കിക്കൊണ്ട് വരുന്നത്. അത് മറക്കാൻ പാടില്ല. മമ്മൂട്ടി അത് ചെയ്ത് ഞെട്ടിക്കുന്നെങ്കിൽ മമ്മൂട്ടിയെ ആ കഥാപാത്രമായി മാറ്റാൻ ശ്രമിക്കുന്ന വേറെ ഒരുപാട് പേർ ഉണ്ട്. അവരും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു'
'തുടക്ക കാലത്ത് ഞാൻ സിനിമയെ സീരിയസ് ആയി എടുത്തിരുന്നില്ല. എനിക്കൊരു നല്ല നടനാവണം എന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അതൊക്കെ ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. നല്ല റോളുകൾ ചോദിക്കാമായിരുന്ന സംവിധായകരും എഴുത്തുകാരും സുഹൃത്തുക്കളായുണ്ടായിരുന്നു'
'സംവിധായകൻ ഭരതനെ കണ്ട് ഒരു നല്ല കഥാപാത്രം തരണമെന്ന് പറയാൻ എനിക്ക് തോന്നിയിട്ടില്ല. പത്മരാജനോടും ചോദിച്ചില്ല. അന്ന് അതൊക്കെ ചെയ്യേണ്ടത് ആയിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എംടി വാസുദേവൻ നായരെ പോയി കാണാൻ അന്നെനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അന്നതൊന്നും ചെയ്യാൻ തോന്നിയില്ല. ശ്രമങ്ങൾ കുറച്ച് കൂടി നന്നായി ചെയ്യാമായിരുന്നു എന്ന കുറ്റബോധം തോന്നുന്നത് ഇപ്പോഴാണ്,' സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications