മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലില്ല , അതിസുന്ദരമായൊരു അഴിച്ചുവിടലാണ് മോഹന്‍ലാൽ
മലയാളികളുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും. സമാനമായ സിനിമാജീവിതമാണ് ഇവരുടേത്. വില്ലത്തരത്തിലൂടെ തുടങ്ങി മലയാളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു ഇരുവരും. താരരാജാക്കന്‍മാരായുള്ള ഇവരുടെ വളര്‍ച്ചയില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സന്തോഷിച്ചിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും താരതമ്യപ്പെടുത്തുന്നത് വിഷമകരമായ ജോലിയാണെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി തിരക്കഥകൾ എഴുതിയയൊരാളെന്ന നിലയ്ക്ക് അവരെ താരതമ്യപ്പെടുത്തിപ്പറയാമോ എന്ന ചോദ്യം പല സിനിമാക്യാംപുകളിൽനിന്നും കേൾക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും കേട്ടു, ഇതേ ചോദ്യം. എത്ര സങ്കീർണമായ ചോദ്യം. ചെറിയ ചോദ്യങ്ങൾക്കു പക്ഷേ ചെറിയ ഉത്തരങ്ങളില്ലെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പറയുന്നു.

പരമാവധി ലെവലുകളാണ്
മലയാളിയുടെ സിനിമാ ആസ്വാദനശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടു മികച്ച നടന്മാർ. പക്ഷേ, മമ്മൂട്ടി ചെയ്ത പല റോളുകളും ലാലിന് അങ്ങനെ ചെയ്യാൻ പറ്റില്ല, തിരിച്ചും. അതുകൊണ്ടുതന്നെ, ഇവർ തമ്മിലൊരു ലളിത താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു.

അഴിച്ചുവിടലാണ് ലാൽ
ഞാനെഴുതിയ ‘കുട്ടിസ്രാങ്ക്' മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. പല ഋതുക്കൾ സംഗമിക്കുന്നൊരാൾ. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂർണതയുണ്ട് മമ്മൂട്ടിക്ക്.അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാൽ; അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. ആ അഴിച്ചുവിടലാണ് ‘ഒടിയനി'ൽ അദ്ദേഹം അനന്യമാക്കിയതും.

മമ്മൂട്ടിയിൽ
തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട്. മമ്മൂട്ടിയിൽ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്. അതുകൊണ്ടാണ് അവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു തോന്നുന്നത്. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന മോഹൻലാൽ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവൻ സ്വാംശീകരിക്കുന്ന മമ്മൂട്ടി എന്ന ഗാംഭീര്യം അപ്പുറത്ത്.

മൂർത്തീകരണമാണ്
ഗാംഭീര്യം, പൗരുഷം എന്നിങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി. പക്ഷേ, സ്വകാര്യനേരങ്ങളിലും അല്ലാത്തപ്പോഴും സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാൽ. കാറ്റായാലയുന്നു ഞാൻ ചക്രവാളങ്ങളിൽ എന്നോർമിപ്പിക്കുന്ന ഒരാൾ. ഈയിരിക്കുന്നതും ഞാനല്ല, ആ പറക്കുന്നതും ഞാനല്ല എന്നു പറയുന്നൊരാൾ

ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്
മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുഹൃത്തുക്കളായും ശത്രുക്കളായും സഹോദരന്‍മാരായും മാത്രമല്ല അച്ഛനും മകനുമായും വരെ ഇവര്‍ എത്തിയിരുന്നു. 55ലധികം സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പടയോട്ടത്തില്‍ മമ്മൂട്ടിയുടെ മകനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാലിന്‍രെ ഹിറ്റ് സിനിമകളില്‍ മിക്കപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. സിനിമയ്ക്കപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്.


Click it and Unblock the Notifications