എപ്പോഴും വിളിക്കും, കാണാന്‍ വരും, രവി വള്ളത്തോളുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെകുറിച്ചുള്ള ഓർമ പങ്കുവെച്ച് മമ്മൂട്ടി. രവി വള്ളത്തോളുമായി വളരെ അടുത്ത ബന്ധമായിരുന്നു താരത്തിനുള്ളത്. രവിയുടെ വിയോഗം താൻ ഏറെ വേദനയോടെയാണ് കേട്ടതെന്നും മമ്മൂട്ടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തന്നെ ആദ്യമായി രവി വള്ളത്തോൾ ഇൻവ്യൂ ചെയ്തതിനെ കുറിച്ചും താരം ഈ അവസരത്തിൽ ഓർത്തെടുത്തു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍- മമ്മൂട്ടി കുറിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു താരത്തിന്റെ വിയോഗം.67 വയസ്സായിരുന്നു.. ഏറെ നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു താരം തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. ഗീത ലക്ഷ്മിയാണ് ഭാര്യ,. മക്കളില്ലാത്ത ഇവർ മാനസികാസ്വാസ്ഥ്യമുളള കുട്ടികൾക്കായി തണൽ എന്ന പേരിൽ ഒരു സ്ഥാപനം നടത്തി വരികയായിരുന്നു, 1986 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വൈതരണിയിലൂടെയാണ് രവി വള്ളത്തോൾ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അച്ഛൻ ടി എൻ ഗോപിനാഥൻ നായറാണ് തിരക്കഥ ഒരുക്കിയത്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതിതിരുനാളായിരുന്നു രവി വള്ളത്തോളിന്റെ ആദ്യ ചിത്രം.തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ., ഗോഡ്ഫാദർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനോടൊപ്പം എഴുത്തിലും രവി വള്ളത്തോൾ തന്റെ പ്രവീണ്യം തെളിയിച്ചിട്ടുണ്ട്.ചെറുകഥയ്ക്ക് പുറമേ നാടകവും രചിച്ചിട്ടുണ്ട്. സിനിമ- സീരിയൽ ലോകത്തെ നിരവധി പേർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











