എന്തോരം കറുപ്പടിക്കണം എന്ന ചോദ്യം! മാടയായി കാസ്റ്റ് ചെയ്തപ്പോള്‍! ആ രഹസ്യം പരസ്യമാക്കി മമ്മൂട്ടി
തന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളെക്കുറിച്ച് വാചാലനായിരിക്കുകയാണ് മമ്മൂട്ടി. ടിവി ചന്ദ്രന്റെ സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങളെക്കുറിച്ച് നടത്തിയ ഓര്‍മ്മകളുണ്ടായിരിക്കണം പരിപാടിയിലായിരുന്നു മമ്മൂട്ടി വാചാലനായത്. അവസാനം സംസാരിക്കാമെന്ന് ഞാന്‍ തീരുമാനിച്ചതിന് ചെറിയ കാരണമുണ്ട്. ഇത്രയും ആള്‍ക്കാര്‍ സംസാരിച്ചപ്പോള്‍ എന്തോരം നുണകളാണ് എന്നെക്കുറിച്ച് പറയുന്നതെന്ന് അറിയാന്‍ വേണ്ടി കാത്തിരുന്നതാണ്. ഞാന്‍ അങ്ങനെയാണ്, അഹങ്കരിച്ചു, മൂന്ന് ദിവസം ഞങ്ങള്‍ കാത്തിരുന്നു, ഷൂട്ടിന് വന്നില്ല എന്നൊക്കെ പറയുമെന്ന് വിചാരിച്ചതാണ്. ആരും അങ്ങനെ പറഞ്ഞില്ല. ഏതായാലും വളരെ സന്തോഷം. ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയ, സിനിമയില്‍ എത്താന്‍ ആഗ്രഹിച്ച സമയത്ത് ഏറ്റവും വലിയ വിപ്ലവകാരിയായ സംവിധായകനാണ്.
ശരീരത്തിലൂടെ സകല രോമങ്ങളും വരെ കരിച്ചിട്ടാണ് പുള്ളി ആ സിനിമയില്‍ അഭിനയിച്ചത്. അന്നത്തെ ആള്‍ക്കാര്‍ക്ക് അത് വലിയ പുച്ഛമായി തോന്നിയിരുന്നു. ഇന്നൊക്കെയാണെങ്കില്‍ വളരെ കൊട്ടിഘോഷിക്കപ്പെടുന്ന സിനിമയായിരിക്കും അത്. 'കബനി നദി ചുവന്നപ്പോള്‍' ആണ് ആദ്യത്തെ സിനിമ. ആ സിനിമ തന്നെ ഒരു വിപ്ലവമായിരുന്നു. അന്നത്തെ കാലത്ത് ഞാനൊരു വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തെ വളരെ ആരാധനയോടെയായിരുന്നു നോക്കി കണ്ടത്.

എന്റെ സീനിയറായി പഠിച്ച പവിത്രന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. പവിത്രന്‍ വഴി എന്തെങ്കിലും ചാന്‍സ് കിട്ടുമോ എന്ന് ഞാന്‍ നോക്കിയിരുന്നു. എന്റെ വീട്ടിലുള്ള ആള്‍ക്കാരൊഴികെ ബാക്കി എല്ലാവരോടും ഞാന്‍ ചാന്‍സ് ചോദിക്കുമായിരുന്നു അന്ന്. എങ്ങനെയെങ്കിലും ഇതിനകത്ത് കയറിപ്പറ്റുക എന്നുള്ള ആഗ്രഹത്തിലാണ് സിനിമ കാണുന്നത് തന്നെ. എന്നെ എന്നാണ് ഇതില്‍ കാണുക എന്നായിരുന്നു ചിന്ത. സിനിമയില്‍ വന്ന ശേഷം പാരലല്‍ സിനിമ, ന്യൂവേവ് സിനിമ. ആധുനിക സിനിമ അങ്ങനെയുള്ള സിനിമകളുടെ ഭാഗമാവാന്‍ ആഗ്രഹിക്കുകയും, ശ്രമിക്കുകയും ചെയ്ത ആളാണ്. കുതിരപ്പുറത്ത് വന്ന് വില്ലന്‍മാരെ ഇടിച്ചിടുന്ന നായക സങ്കല്‍പ്പം കുട്ടിക്കാലത്തെയുണ്ടായിരുന്നുള്ളൂ.
എല്ലാതരം സിനിമകളുടെയും ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളൊന്നും കളഞ്ഞിട്ടില്ല. എല്ലാം സ്വീകരിച്ചിട്ടുണ്ട്. നൂറ് ദിവസം ഓടുകയോ, സൂപ്പര്‍ഹിറ്റോ ആയിരുന്നില്ല പല ചിത്രങ്ങളും. ഒരുപാട് സിനിമ മോഹികളുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ കൊമേഷ്യലല്ലാത്തവരോടൊപ്പം പ്രവര്‍ത്തിക്കാനും ആഗ്രഹിച്ചിരുന്നു. ടിവി ചന്ദ്രനെപ്പോലെയുള്ള സംവിധായകന്റെ ഓഫര്‍ നിരസിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ഞാന്‍ നിരസിച്ചിട്ടുമില്ല.
ഞങ്ങളൊന്നിച്ച് ആദ്യം ചെയ്യുന്ന സിനിമ പൊന്തന്‍മാടയാണ്. 1990 ലാണ് അത്. രണ്ടുപേരുടെ കഥയാണ്. ഒരേകാലത്ത് ജീവിച്ചിരുന്ന ഒരു കീഴാളന്റെയും, മേലാളന്റെയും കഥയായിരുന്നു. മാടയായി എന്നെ കാസ്റ്റ് ചെയ്തപ്പോള്‍ എന്തോരം കറുപ്പടിക്കണം എന്ന് ചോദിച്ചിരുന്നു. കറുപ്പടിക്കണ്ട, ഇങ്ങനെ തന്നെ ഇരുന്നാല്‍ മതിയെന്നായിരുന്നു പറഞ്ഞത്. എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു അത്. കുറച്ചുകൂടി പെര്‍ഫെക്ഷനുള്ളൊരു വാര്‍ധക്യം എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരനായും, തീരെ വയ്യാത്തൊരു വയോധികനായും അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു ആ ചിത്രത്തില്‍. രസകരമായിരുന്നു ആ സിനിമയുടെ ചിത്രീകരണം. കുറേ അനുഭവങ്ങളുണ്ട്.
കാളയെ ഒക്കെ ഓടിക്കുന്നൊരു സീനുണ്ട്. എന്തൊക്കെയോ ധൈര്യമുണ്ടായിരുന്നു. ചേറിലിറങ്ങാനൊന്നും ആര്‍ക്കും മടിയില്ലായിരുന്നു. മനുഷ്യരുടെ രാഷ്ട്രീയം പറയുന്ന ചിത്രമാണ്. വര്‍ണ വ്യത്യാസങ്ങളൊന്നും അവരെ അലട്ടിയിരുന്നില്ല. അങ്ങനെയൊരു കാലമായിരുന്നു അത്. അതുപോലെയൊരു കാലം ഇനി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.


Click it and Unblock the Notifications











