'ഏത് സെറ്റിലായാലും മമ്മൂക്ക നിസ്കാരം മുടക്കില്ല, പവൻ കല്യാൺ ഹെലികോപ്ടറിൽ വന്നിറങ്ങിയപ്പോൾ'
മലയാള സിനിമയിലെ രണ്ട് മഹാ നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ തരംഗത്തിന് വഴി തെളിച്ച രണ്ട് നടൻമാരാണ് ഇവരെന്ന് സിനിമാ ലോകം പറയുന്നു. കരിയറിലെ രണ്ട് പേരുടെയും വളർച്ചയും മലയാള സിനിമയുടെ കുതിച്ചു ചാട്ടവും ഒരേ കാലഘട്ടത്തിലായിരുന്നു.
കഥാമൂല്യമുള്ള സിനിമകൾ തേടിപ്പോയ മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ 90 കളിൽ സമ്മാനിച്ചു. പിന്നീട് സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരും സിനിമാ ലോകത്തെ അവിഭാജ്യ ഘടകം ആയി.

ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും പറ്റി സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിനെക്കുറിച്ചും വിനോദ് മംഗലത്ത് സംസാരിച്ചു. പോപ്പർ സ്റ്റോപ് മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മമ്മൂക്ക വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. മമ്മൂക്ക സ്നേഹമുള്ളവരെയെ വഴക്ക് പറയാറുള്ളൂ. അല്ലെങ്കിൽ നോക്കിയിട്ട് പോവും. അടുപ്പമുള്ളിടത്ത് അധികാരം കാണിക്കും. വീട്ടിലെ ആളെപ്പോലെ. അവസാനം പോവുമ്പോൾ പുറത്ത് തട്ടിയിട്ട് പോട്ടെ എന്ന് പറയും'

'ദിനചര്യകൾ ഒന്നും മുടക്കാത്ത ആളാണ്. രാവിലെ എണീറ്റ് നിസ്കാരം ചെയ്യും. ഇപ്പോഴും നിസ്കാരം മുടക്കാത്ത ആളാണ് അദ്ദേഹം. അത്തരം കാര്യങ്ങൾ കൃത്യമായി ചെയ്യും. വെള്ളിയാഴ്ചകളിൽ ഷൂട്ട് നടക്കുന്ന സ്ഥലത്ത് അടുത്തുള്ള പള്ളിയിൽ പോവും, പള്ളി ഇല്ലാത്ത സ്ഥലത്ത് ആണെങ്കിൽ കാരവനിൽ ചെയ്യും'

'മോഹൻലാൽ എല്ലാത്തരത്തിലും ഭയങ്കരമായി ബഹുമാനിക്കാവുന്ന ആളാണ് ലാലേട്ടൻ. നമുക്ക് ഒരു തരത്തിലും ടെൻഷൻ ഉണ്ടാവില്ല. ഒരു അബന്ധം വന്നാൽ പോലും നമ്മളെ കൂളാക്കും. പേടിക്കാതെ വർക്ക് ചെയ്യാവുന്ന ആളാണ്. മമ്മൂക്കയോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഉള്ളിൽ പേടി കാണും. പക്ഷെ ലാൽ സർ അങ്ങനെ അല്ല'
'പേടിക്കുകയേ വേണ്ട. ഒന്നിലും ഒരു നിർബന്ധവും ഇല്ല. ഒരു തരത്തിലും പ്രൊഡക്ഷൻ കൈകാര്യം ചെയ്യുന്ന ആൾക്ക് വിഷമം ഉണ്ടാവുന്ന ഒരു കാര്യവും ചെയ്യില്ല'

'അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ഭീംല നായക് ചെയ്തിരുന്നു. അതിരപ്പിള്ളി രണ്ടാഴ്ച ഷൂട്ടിംഗ് ഉണ്ടായിരുന്നു. പ്രൊഡക്ഷനിൽ പൈസയ്ക്ക് വലിയ വാല്യൂ അവർ കാണുന്നില്ല. സിനിമ നടത്തിയെടുക്കുക എന്നതാണ്. പവൻ കല്യാൺ താമസിക്കുന്നത് ഗ്രാന്റ് ഹയാത്തിൽ ആയിരുന്നു. രണ്ട് ഹെലികോപ്ടറിൽ ആണ് അവർ അവിടെ നിന്ന് വന്നത്'

'രാവിലെ പുള്ളിയും പുള്ളിയുടെ ഒന്ന് രണ്ട് സെക്യൂരിറ്റികളും, അടുത്തത്തിൽ വേറെ ടെക്നീഷ്യൻസും. ഹയാത്തിൽ വന്ന് ഈ ഹെലികോപ്ടറിൽ തന്നെ അതിരപ്പള്ളിയിൽ പോയി. ലാന്റ് ചെയ്ത ഗ്രൗണ്ടിൽ നിന്ന് മൂന്ന് കിലോ മീറ്ററാണ് ലൊക്കേഷനിലേക്ക്. അവിടെ നിന്ന് അവർക്കെല്ലാവർക്കും ബെൻസ് വണ്ടിയാണ് വന്നത്. അത്തരം കാര്യങ്ങൾക്ക് അവർ വിട്ടുവീഴ്ച ചെയ്യില്ല,' വിനോദ് മംഗലത്ത് പറഞ്ഞു.
പൃഥിരാജിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. പൃഥിരാജ് സിനിമയെക്കുറിച്ച് അറിയാവുന്ന ആളാണ്. സംസാരിക്കുന്ന ടോൺ അങ്ങനെയാണ്. അഹങ്കാരമല്ലെന്നും വിനോദ് മംഗലത്ത് പറഞ്ഞു. മോഹൻലാലിന്റെയും പൃഥിരാജിന്റെയും നിരവധി സിനിമകളിൽ ഇദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications