സേതുരാമയ്യർ എന്ന പേരിട്ടത് മമ്മൂട്ടി, അലി ഇമ്രാൻ വേണ്ടെന്ന് പറഞ്ഞു, ആ സംഭവം പറഞ്ഞ് എസ്എൻ സ്വാമി
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സേതുരാമയ്യർ സിബിഐ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എസ്.എൻ സ്വാമി- കെ.മധു- മമ്മൂട്ടി കൂട്ടുകെട്ട് സിബിഐ കഥയുമായി വീണ്ടും എത്തുന്നത് . പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിബിഐ ചിത്രവുമായി ബന്ധപ്പെട്ട ചെറിയ വിശേഷങ്ങൾ പോലും മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്.
സിബിഐ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സേതുരാമയ്യരെയാണ്. സിനിമയ്ക്കൊപ്പം ആ പേരും ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോഴിത ആ പേര് വന്ന വഴിയെ കുറിച്ച് തിരക്കഥകൃത്ത് എസ്എൻ സ്വാമി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് തിരക്കഥകൃത്ത് പേര് വന്ന വഴിയെ കുറിച്ച് പറയുന്നത്.

സത്യത്തിൽ മമ്മൂട്ടി തന്നെയാണ് ബുദ്ധിമാനായ കുറ്റാന്വേഷക കഥാപാത്രത്തെ സങ്കൽപ്പിച്ച് ഒരുപടം ചെയ്താലോ എന്ന നിർദേശം വെച്ചത്. ആദ്യം അലി ഇമ്രാൻ എന്നായിരുന്നു സിബിഐ ഓഫിസർക്കുവേണ്ടി ആലോചിച്ച പേര്. അതുവേണ്ടാ, അയ്യരാവട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് സേതുരാമയ്യർ പിറക്കുന്നത്. മാതൃകകൾ ഒന്നുമില്ലാത്ത തികച്ചും സാങ്കൽപ്പിക കഥാപാത്രമാണ് സേതുരാമയ്യറെന്നും സ്വാമി പറയുന്നു.

ഒരുപാട് പോലീസ് കഥകൾ മലയാള സിനിമയിൽ ഇറങ്ങിയ കാലത്തായിരുന്നു അയ്യരുടെ വരവ്. നീണ്ട സംഭാഷണങ്ങളും സംഘട്ടനരംഗങ്ങളും ആയിരുന്നു ഈ പോലീസ് സിനിമകളിൽ അധികം ഉണ്ടായിരുന്നത്. ആ സമയത്താണ് സൗമ്യനായ, ആരോടും തല്ലിന് പോവാത്ത, വ്യത്യസ്തനായ കുറ്റാന്വേഷകനെ അവതരിപ്പിക്കുന്നത്. സാധാരണ സിനിമകളിൽ പോലീസുകാർ ചോദ്യം ചെയ്യുന്ന രീതി ആകെ മാറ്റി വ്യത്യസ്തമായ ശൈലി കൊണ്ടുവന്നതും അയ്യർ തന്നെ. കൈകൾ പിറകിൽ കെട്ടിയുളള നടത്തവും ശരീരഭാഷയുമെല്ലാം മമ്മൂട്ടി തന്നെ ഉണ്ടാക്കി എടുത്തതാണ്. സേതുരാമയ്യരുടെ പിറവിയിൽ മമ്മൂട്ടിക്കുളള പങ്ക് വലുതാണെന്ന് സംവിധായകൻ കെ മധുവും പറയുന്നു. ഈ സിനിമയുടെ കാര്യത്തിൽ വലിയ താത്പര്യം അദ്ദേഹം കാണിച്ചിരുന്നു. നടൻ എന്നതിന് അപ്പുറത്തേക്കുളള പങ്ക് അദ്ദേഹത്തിനുണ്ട്.

അലി ഇമ്രാൻ എന്ന പേര് എസ് എൻ സ്വാമി മോഹൻലാലിന് നൽകുകയായിരുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത 1988ൽ റിലീസ് ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ നായക കഥാപാത്രത്തിന്റെ പേര് അലി ഇമ്രാൻ എന്നായിരുന്നു. മോഹൻലാലാണ് അലി ഇമ്രാനായി അഭിനയിച്ചത്. ഈ ചിത്രവും വലിയ വിജയമായിരുന്നു. മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്. രേവതിയായിരുന്നു ചിത്രത്തിലെ നായിക.
Recommended Video

ആദ്യത്തെ നാലഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. ഇത് അത്രയോറെ സുപരിചിതമല്ല കൊലപാതക രീതിയാണ്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി നേരത്തെ നൽകിയ അഭമുഖത്തിൽ പറഞ്ഞിരുന്നു. . സിനിമ പ്രേമികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. നേരത്തെ ചെയ്ത ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങൾ തന്നെയാണ് ഇവർ അവതരിപ്പിക്കുക. നടൻ രഞ്ജി പണിക്കർ അഞ്ചാം ഭാഗത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications