അഞ്ച് പതിറ്റാണ്ട് നീണ്ട യാത്രയുടെ പ്രതിഫലനം, പ്രേക്ഷകർക്ക് നന്ദി; പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടി
പത്മഭൂഷൺ പുരസ്കാരം നേടി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. പുരസ്കാരം ലഭിച്ചതിൽ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. പത്മഭൂഷൺ ലഭിച്ചതിൽ അതിയായ വിനയവും ആദരവും തോന്നുന്നു. അഭിമാനകരമായ അംഗീകാരത്തിന് ഇന്ത്യാ സർക്കാരിനോട് എന്റെ ആത്മാർത്ഥമായ നന്ദി. ഈ ബഹുമതി അഞ്ച് പതിറ്റാണ്ട് നീണ്ട യാത്രയുടെ പ്രതിഫലനമാണ്. നിങ്ങൾ, അവിശ്വസനീയ പ്രേക്ഷകരില്ലാതെ അത് നിലനിൽക്കില്ലായിരുന്നു. എല്ലാ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന അനന്തമായ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. സിനിമയുടെ മഹാലോകത്തിനും നിങ്ങൾക്കെല്ലാവർക്കും ഇത് ഞാൻ സമർപ്പിക്കുന്നു എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മമ്മൂട്ടിയും കുടുംബവും സന്ദർശിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന പത്മപുരസ്കാര വിതരണത്തിന്റഖെ രണ്ടാം ഘട്ട ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയ പാടവത്തിനുള്ള ആദരമായാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
ഇവർക്ക് പുറമെ നർത്തകി കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ആർഎസ്എസ് സെെദ്ധാന്തികൻ പി നാരായണൻ, പ്രമുഖ നിയമഞ്ജൻ ജസ്റ്റിസ് കെടി തോമസ് എന്നിവരും രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. മെയ് 25 ന് നടന്ന ഒന്നാം ഘട്ട പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൽ നിന്നും രണ്ട് പേർ പത്മശ്രീ ഏറ്റുവാങ്ങിയിരുന്നു. ശാസ്ത്രമേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. എഇ മുത്തനായകവും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശ്രീമതി ദേവകിയമ്മയുമാണ് ആദ്യഘട്ടത്തിൽ ആദരമേറ്റുവാങ്ങിയത്.


Click it and Unblock the Notifications